കത്തുന്ന ചൂട്, ശരീരത്തിലെ ജലാംശം മുഴുവന്‍ വലിച്ചെടുക്കാന്‍ തയ്യാറായി നില്‍ക്കുന്ന അന്തരീക്ഷം, ദാഹിച്ചു വലയുന്ന തൊണ്ട, ഇതെല്ലാം കൂടിച്ചേര്‍ന്നതാണ് വേനല്‍ക്കാലം. പുറത്തേക്ക് ഇറങ്ങിയാല്‍ ഒന്നു തൊണ്ട നനയ്ക്കാതെ അകത്തേക്ക് കയറാനാകാത്ത സ്ഥിതി. ഇതില്‍ തെക്കരെന്നോ വടക്കരെന്നോ ഉള്ള വ്യത്യാസമൊന്നുമില്ല. ദാഹം ശമിപ്പിക്കാന്‍ അതത് സ്ഥലങ്ങള്‍ക്ക് യോജിച്ച പാനീയങ്ങള്‍ വേനല്‍ക്കാലമായതോടെ സുലഭമായി. കേരളക്കര ഇരുകയ്യും നീട്ടി സ്വീകരിച്ച സൂപ്പര്‍ ഹിറ്റുകളായ ഏതാനും വേനല്‍ക്കാല പാനീയങ്ങള്‍ പരിചയപ്പെടാം.
തിരുവനന്തപുരം സ്‌പെഷ്യല്‍ മോര്

ആദ്യം തിരോന്തരത്തുനിന്നുതന്നെ തുടങ്ങാം. തിരുവനന്തപുരം എന്നു പറയുമ്പോള്‍ ഉടന്‍ ബോഞ്ചി വെള്ളം ആണ് മനസില്‍ വരുന്നതെങ്കിലും ഇവിടുത്തുകാര്‍ക്ക് വേനലില്‍ പ്രിയം മോര് ആണ്. കഠിനമായ ഉഷ്‌ണത്തില്‍ വലയുന്ന തലസ്ഥാന നഗരത്തിൻ്റെ ശരീരവും മനസും തണുപ്പിക്കാന്‍ മലയാളത്തിൻ്റെ തനതു വിഭവം നഗരഹൃദയത്തില്‍ ലഭ്യമാണ്. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനു സമീപം ട്രാന്‍സ്‌പോര്‍ട്ട് ഭവനടുത്തുള്ള സ്പെഷ്യല്‍ മോരു കട ഇതിനകം ദാഹിച്ചു വലയുന്നവര്‍ക്ക് ആശ്വാസമായി തലസ്ഥാനത്തെത്തുന്നവരുടെ മനസിലിടം നേടിക്കഴിഞ്ഞു. ചൂട് കൂടിയതോടെ 25 ലിറ്റര്‍ മോരാണ് ദിവസേന കച്ചവടത്തിനായി ഇവിടെയെത്തിക്കുന്നതെന്ന് കടയുടമ രമണി പറയുന്നു. പുലര്‍ച്ചെ പത്മനാഭ ക്ഷേത്ര ദര്‍ശനം കഴിഞ്ഞു പുറത്തിറങ്ങുന്ന നാനാദേശങ്ങളില്‍ നിന്നെത്തുന്ന ഭക്തര്‍ക്കും സ്പെഷ്യല്‍ മോര് കട കുളിരു പകരും. മോര് മാത്രമല്ല കടയില്‍ ലഭിക്കുന്നത്. എന്നാല്‍ ഏറ്റവും ഡിമാന്‍ഡും ആവശ്യക്കാര്‍ വീണ്ടും വീണ്ടും തേടിയെത്തുന്നതും മോരിന് വേണ്ടിയാണ്. കടയിലെ സ്‌റ്റാര്‍ ഐറ്റവും മോര് തന്നെ. 30 രൂപയാണ് ഒരു ഗ്ലാസ് മോരിൻ്റെ വില. പാല്‍ കാച്ചി മോരാക്കി മണ്‍കുടത്തിലാണ് സൂക്ഷിക്കുന്നത്. ആവശ്യപ്രകാരം ഇഞ്ചി, പച്ചമുളക്, ഒടങ്കൊല്ലി മുളക്, അല്പം ഉപ്പും കൂടി ചേര്‍ത്ത് കലക്കി വലിയ ഗ്ലാസ് നിറച്ചു നല്‍കും. എരിവ് അനുസരിച്ചു ലൈറ്റ്, മീഡിയം, സ്ട്രോങ്ങ് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് മോര് ലഭിക്കുക. ഉച്ച വരെ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ദര്‍ശനം കഴിഞ്ഞെത്തുന്നവരുടെ തിരക്കാണ്. ഉച്ചകഴിഞ്ഞാല്‍ വിദ്യാര്‍ഥികളും യുവാക്കളും എത്തി തുടങ്ങും. കുടുംബത്തോടൊപ്പമെത്തുന്നവരും നിരവധിയാണ്. തിരക്ക് കണ്ടു വണ്ടി നിര്‍ത്തിയൊന്നു കയറിയവരില്‍ പലരും പിന്നീട് സ്പെഷ്യല്‍ മോര് കടയുടെ സ്ഥിരം സന്ദര്‍ശകരായി മാറിയിട്ടുണ്ടെന്നും രമണി പറയുന്നു. രമണിയും സുഹൃത്തും ബന്ധുവുമായ ശാന്തിയും കൂടി കോട്ടയ്ക്കകത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടങ്ങിയ കട പരിചയമില്ലാത്ത നഗരവാസികള്‍ ചുരുക്കമാണ്. സമൂഹ മാധ്യമങ്ങളിലും കട താരമാണ്.
കൊച്ചിയുടെ പൈനാപ്പിള്‍ സോഡ

തിരുവനന്തപുരത്തിന് മോരാണ് ഉള്ളം കുളിര്‍പ്പിക്കുന്നതെങ്കില്‍ കൊച്ചിക്കാര്‍ക്ക് അത് പൈനാപ്പിള്‍ സോഡയാണ്. വേനല്‍ ചൂടില്‍ വാടി നില്‍ക്കുമ്പോള്‍ മനസും ശരീരവും തണുപ്പിക്കാന്‍ സഹായിക്കുന്ന വേറിട്ട പാനീയമാണ് പൈനാപ്പിള്‍ സോഡ. ഒരേ സമയം ഒരു ജ്യൂസും സോഡയും കുടിച്ച പ്രതീതിയാണ് പൈനാപ്പിള്‍ സോഡ നല്‍കുന്നത്. വേനല്‍ ചൂടില്‍ പുകയുമ്പോള്‍ ഒന്നു ചില്ലാകാന്‍ പൈനാപ്പിള്‍ സോഡ കുടിച്ചാല്‍ മതിയെന്ന് എറണാകുളം ചിറ്റൂര്‍ റോഡിലെ ഡാഡീസ് കഫെ സ്ഥാപനത്തിലെ ജീവനക്കാരനായ ഹംസ പറയുന്നു. ചെലവ് കുറഞ്ഞതും എളുപ്പത്തില്‍ തയ്യാറാക്കാന്‍ കഴിയുന്നതുമാണ് പൈനാപ്പിള്‍ സോഡ. മൂന്ന് കഷ്‌ണം പൈനാപ്പിള്‍, ഒരു ചെറുനാരങ്ങ, ഒരു സോഡ, രണ്ട് സ്‌പൂണ്‍ പഞ്ചസാര എന്നിവ ഉണ്ടായാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ പൈനാപ്പിള്‍ സോഡ തയ്യാറാക്കാം.
പൈനാപ്പിള്‍ കഷ്‌ണം നാല് സ്‌പൂണ്‍ വെളളവും പഞ്ചസാരയും ഇട്ട് മിക്‌സിയില്‍ നല്ലത് പോലെ അടിച്ചെടുക്കുക. ശേഷം അരിച്ചെടുത്ത ജ്യൂസ് മറ്റൊരു പാത്രത്തിലേക്ക് മാറ്റി, ഇതിലേക്ക് ചെറുനാരങ്ങ പിഴിഞ്ഞ്, സോഡ ഒഴിച്ച് കൊടുത്താല്‍ പൈനാപ്പിള്‍ ജ്യൂസ് തയ്യാറായി. ഇത് നുരഞ്ഞു പൊന്തുന്നതിനാല്‍, അല്പം വലിയ പാത്രത്തില്‍ ഒഴിച്ച് പത ഒഴിവാക്കി ഗ്ലാസിലേക്ക് ഒഴിച്ച് കുടിക്കാം.
കൊയിലാണ്ടി ഇളനീര്‍ ജ്യൂസ്

കേരളത്തിൻ്റെ തനത് പാനീയമായ ഇളനീരിനോടാണ് കോഴിക്കോട്ടുകാര്‍ക്ക് പ്രിയം. പാതയോരങ്ങളില്‍ ഇത് സുലഭമാണെങ്കിലും കൊയിലാണ്ടിക്കടുത്ത് കൊല്ലം ചിറയ്ക്ക് സമീപം ഇളനീര്‍ ലൈവായും ജ്യൂസായും ലഭിക്കുന്ന കടയുണ്ട്. സഹോദരങ്ങളായ മനോജ്, സംഗീത, ഷൈമ എന്നിവരാണ് ഈ ഇളനീര്‍ കട നടത്തുന്നത്. തേങ്ങയ്ക്ക് വില കൂടിയിട്ടും നാട്ടില്‍പുറങ്ങളില്‍നിന്ന് ഇളനീര്‍ ഇഷ്ടം പോലെ കിട്ടുന്നുണ്ടെന്ന് സംഗീത പറയുന്നു. പാലക്കാട് നിന്നുവരെ ഇളനീര്‍ എത്തിക്കുന്നുണ്ട്. വേനലായാല്‍ എത്ര ഇറക്കിയാലും തീരും. നാല്‍പതും അന്‍പതും രൂപക്കാണ് ഇളനീര്‍ വെട്ടി വില്‍ക്കുന്നത്. നൂറ് മുതല്‍ നൂറ്റമ്പതും ഇളനീരുവരെ ഒരു ദിവസം ചെലവാകുന്നുണ്ട്. ജ്യൂസിന് 60 രൂപയാണ് വില. നൂറിലേറെ ജ്യൂസ് തീരുന്ന ദിവസം പോലുമുണ്ട്.വേനലില്‍ പൊറുതി മുട്ടി വരുന്നവര്‍ക്ക് ഒരു ആശ്വാസമാണ് ഈ ഇളനീര്‍ കട.ഇളനീര്‍ കുടിക്കുന്നവര്‍ അത് വെട്ടി അകത്തുള്ള കാമ്പും തിന്നാണ് പോവാറ്. വരുന്നവരൊക്കെ വലിയ ഹാപ്പിയാണ്. ശുദ്ധവും ഗുണനിലവാരവും ഉള്ളതുകൊണ്ട് ദിവസവും വരുന്നവരും ഉണ്ട്. വേനലില്‍ ദാഹവും ക്ഷീണവുമകറ്റി, ഉന്‍മേഷം നല്‍കുക മാത്രമല്ല, പ്രതിരോധ ശക്തി വര്‍ധിക്കാനും ഉത്തമമാണ് ഇളനീര്‍. മധുരമുണ്ടെങ്കിലും പഞ്ചസാരയുടെ അളവ് താരതമ്യേന കുറവാണ് ഇളനീരില്‍. എന്നാല്‍ സോഡിയം, പൊട്ടാസ്യം, കാല്‍സ്യം, ക്ലോറൈഡ് എന്നിവ ധാരാളമുണ്ട്താനും. ആൻ്റി ഓക്‌സിഡന്റുകളുടെയും വിറ്റാമിനുകളുടെയും മിനറലുകളുടെയും സാന്നിധ്യം ഉന്‍മേഷം പ്രദാനം ചെയ്യുകയും രോഗങ്ങളോട് പൊരുതി നില്‍ക്കുകയും ചെയ്യുന്നു. ഗര്‍ഭിണികളായ സ്ത്രീകള്‍ ഇളനീര്‍ കുടിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന് ഗുണം ചെയ്യും. മാത്രമല്ല അമ്മയുടെ ആരോഗ്യത്തിനും നല്ലതാണ്. ലോറിക് ആസിഡിന്റ കലവറയാണ് കരിക്ക്. വയറിളക്കം നിമിത്തം ശരീരത്തിലെ ജലത്തിന്റെ അനുപാതം നഷ്ടമായ രോഗികള്‍ക്ക് ഇളനീര്‍ നല്ലൊരു സിദ്ധൌഷധമാണ്. മാംസ്യഹേതുക്കളായ അമിനോ ആസിഡും രാസത്വരകങ്ങളും ദഹനസഹായിയായ ഡയറ്ററി ഫൈബറും വിറ്റാമിന്‍-സി, പൊട്ടാസ്യം, മഗ്‌നീഷ്യം, മാംഗനീസ് എന്നീ ധാതുക്കളും ഇതില അടങ്ങിയിട്ടുണ്ട്. കൊഴുപ്പിൻ്റെയും ക്ലോറൈഡിൻ്റെയും പാര്‍ശ്വഫലങ്ങളെ കുറിച്ച് പേടിയും വേണ്ട. 2012ലെ സംസ്ഥാന ബജറ്റിലാണ് ധനമന്ത്രി കെ.എം. മാണി ഇളനീരിനെ കേരളത്തിൻ്റെ ഔദ്യോഗിക പാനീയമായി പ്രഖ്യാപിച്ചത്.
ബെംഗളൂരു വരെ നീളുന്ന കണ്ണൂര്‍ കോക്‌ടെയ്ല്‍ പെരുമ
ഇതില്‍നിന്നൊക്കെ വ്യത്യസ്‌തമായി കണ്ണൂരിലെ താരം കോക്‌ടെയ്ല്‍ ആണ്. കണ്ണൂര്‍ കാള്‍ടെക്‌സിലും തളിപ്പറമ്പിലും എന്തിനു ബെംഗളൂരു വരെ എത്തി കഴിഞ്ഞു കണ്ണൂര്‍ കോക്ടെയ്‌ലിന്റെ രുചിപ്പെരുമ. മഴയും വേനലും എന്നല്ല, ഏത് നേരത്തും ആര്‍ത്തിയോടെ പ്രായ ഭേദമന്യേ എല്ലാവരും കുടിച്ചാസ്വദിക്കുകയാണ്. വേനല്‍ വന്നാല്‍ കച്ചവടം ഇത്തിരി കനക്കുമെന്ന് കച്ചവടക്കാരും പറയുന്നു. ഇളം മഞ്ഞ നിറത്തില്‍ പളുങ്ക് ഗ്ലാസ്സില്‍ ആസ്വദിച്ച് കുടിക്കാം. കാരറ്റ്, പപ്പായ, മാതളം, അണ്ടി പരിപ്പ്, ബദാം, ഉണക്ക മുന്തിരി, പാല്‍ എന്നിവ കൊണ്ടാണ് കണ്ണൂര്‍ കോക്‌ടെയ്ല്‍ തയ്യാറാക്കുന്നത്. വേനല്‍ക്കാലത്ത് കടകളില്‍ എത്തുന്നവര്‍ക്ക് കൂടുതലും വേണ്ടത് കണ്ണൂര്‍ കൊക്ടയില്‍ തന്നെയെന്ന് കച്ചവടക്കാര്‍ പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കാസര്‍കോടുകാരുടെ പ്രിയപ്പെട്ട പുനാര്‍പ്പുളി
പുനാര്‍ പുളിയെന്ന് കേട്ടിട്ടുണ്ടോ? കൊടും വേനലിലെ ക്ഷീണം അകറ്റി ശരീരം തണുപ്പിക്കുന്നതും നല്ല ആരോഗ്യത്തിനും ഉത്തമ പാനീയമാണ് പുനാര്‍പുളി സര്‍ബത്ത്. വേനല്‍ കടുത്തതോടെ ഇപ്പോള്‍ ഇവനാണ് കാസര്‍കോട്ടെ താരം. കാസര്‍കോട് ജില്ലയിലും കര്‍ണാടകയിലുമാണ് പുനാര്‍ പുളി സര്‍ബത്ത് കൂടുതലായും കണ്ടു വരുന്നത്. ഒറ്റ നോട്ടത്തില്‍ മുന്തിരി ജ്യൂസ് നിറത്തിൻ്റെ സാമ്യം ഉണ്ടെങ്കിലും രുചി വ്യത്യസ്‌തമാണ്. വെള്ളത്തിലോ സോഡയിലോ കലക്കി ഒരു ചെറുനാരങ്ങ കൂടി പിഴിഞ്ഞ് ഇത്തിരി കസ്‌ക്കസ് കൂടി ചേര്‍ത്താല്‍ സംഗതി കലക്കും.
ദാഹ ശമനത്തിനു മാത്രമല്ല ആരോഗ്യത്തിനും ഉത്തമമാണ് ഈ പാനീയം. കര്‍ണാടകയില്‍ മടിക്കേരി, ഹാസ്സന്‍ ഭാഗങ്ങളിലാണ് ഇവ കൂടുതലായുള്ളത്. കറുത്തിരുണ്ടിരിക്കുന്ന പുനാര്‍പുളി ആദ്യം വെയിലത്തിട്ടുണക്കും. അതിനുശേഷം വെള്ളത്തിലിട്ട് നന്നായി തിളപ്പിക്കും. തിളപ്പിച്ചാറിയ പുനര്‍പുളിച്ചാറിലേക്ക് പഞ്ചസാര ചേര്‍ക്കുന്നതാണ് ഫൈനല്‍ ടച്ച്. അതോടെ സര്‍ബത്ത് റെഡി. വെള്ളം ചേര്‍ത്തുള്ള പുനാര്‍ പുളിക്ക് 20 രൂപയാണ് വില. സോഡ ചേര്‍ത്താല്‍ 30 രൂപ കൊടുക്കേണ്ടി വരും. വേനല്‍കാലം ആയതോടെ പുനാര്‍ പുളിക്ക് വന്‍ ഡിമാന്‍ഡ് ആണെന്ന് കാസര്‍കോട്ടെ കച്ചവടക്കാരനായ ശ്രീനാഥ് പറഞ്ഞു. പിത്തം, മൂത്രത്തില്‍ കല്ല് തുടങ്ങിയവയ്‌ക്കെല്ലാം ആശ്വാസം നല്‍കുന്ന മികച്ച ഒരു ഔഷധം കൂടിയാണ് പുനര്‍പുളി. ദിവസവും രാവിലെ പുനാര്‍ പുളി സര്‍ബത്ത് കുടിച്ച് ജോലി തുടങ്ങുക എന്നത് ഇവിടെ ഒരു ശീലമായിട്ടുണ്ട്.
കര്‍ണാടകയിലും മഹാരാഷ്ട്രയിലും വാണിജ്യാടിസ്ഥാനത്തില്‍ പുനാര്‍ പുളി കൃഷി ആരംഭിച്ചിട്ടുണ്ട്. കേരളത്തിലെ കാലാവസ്ഥയിലും ഇത് നന്നായി വളരും. കാഴ്‌ചയില്‍ പ്ലം പഴം പോലെ തോന്നിക്കുന്നതാണ് പുനാര്‍ പുളി പഴം. ശരീരത്തെ തണുപ്പിക്കുന്നതിനും രക്തം ശുദ്ധീകരിക്കുന്നതിനും കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കുന്നതിനും പുനാര്‍ പുളിക്ക് കഴിയുമെന്ന് വിദഗ്‌ധര്‍ പറയുന്നു. നാരുകള്‍ വൈറ്റമിന്‍ സി എന്നിവയാല്‍ സമൃദ്ധമാണ് പുനാര്‍ പുളി.
പല സ്ഥലങ്ങളിലും പുനാര്‍ പുളിക്ക് കൊക്ക എന്ന പേരുമുണ്ട്. 50 അടിയോളം ഉയരത്തില്‍ വളരുന്ന ഒരു നിത്യഹരിത, ചെറുവൃക്ഷമാണ് പുനാര്‍ പുളി. നിറയെ പച്ച ഇലകളുള്ള ഈ വൃക്ഷം ചൂടും ഈര്‍പ്പവുമുള്ള ഏത് കാലാവസ്ഥയിലും വളരും. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളില്‍ പുഷ്പ്പിക്കും. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ് വിളവെടുപ്പ് കാലം. മഴക്കാലം തുടങ്ങുന്നതിന് മുമ്പ് തന്നെ ഈ ഇനങ്ങള്‍ വിളവെടുക്കാം.