കൊച്ചി: ബേപ്പൂരിന് 88 നോട്ടിക്കൽ മൈൽ അകലെ തീപിടിച്ച കപ്പലിൽ നിന്ന് രക്ഷപ്പെട്ട 18 പേരെ ഐഎൻഎസ് സൂറത്തിൽ മംഗലാപുരം തുറമുഖത്ത് എത്തിക്കും. അപകട സ്ഥലത്ത് നിന്ന് കപ്പൽ മംഗലാപുരത്തേക്ക് പുറപ്പെട്ടു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കപ്പലില്‍ 22 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇവരില്‍ 18 പേര്‍ കടലിലേക്ക് ചാടി. കപ്പലിലെ നാല് ജീവനക്കാരെ കാണാനില്ലന്ന് ഡിഫൻസ് പിആർഒ അതുൽ പിള്ള ഇ ടിവി ഭാരതിനോട് പറഞ്ഞു. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിനാണ് പ്രഥമ പരിഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. രക്ഷപ്പെടുത്തിയവരില്‍ അഞ്ച് പേര്‍ക്കാണ് പൊള്ളലേറ്റത്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

കപ്പലിൽ ചൈന, മ്യാൻമർ, ഇന്തൊനീഷ്യ, തായ്‌ലൻഡ് പൗരൻമാരാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരു മ്യാന്‍മാര്‍ പൗരന്‍, രണ്ട് തായ്‌വാന്‍ പൗരന്‍മാര്‍, ഒരു ഇന്തോനേഷ്യന്‍ പൗരന്‍ എന്നിവരെക്കുറിച്ചുള്ള വിവരങ്ങളാണ് ലഭ്യമല്ലാത്തത്. രക്ഷപ്പെടുത്തിയ ജീവനക്കാര്‍ക്ക് അടിയന്തര ചികിത്സ നൽകാൻ ബേപ്പൂർ ഫെസിലിറ്റേഷൻ സെൻ്റർ സജ്ജമായി. കപ്പൽ കമ്പനി എജൻ്റ് കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ഹോസ്പിറ്റലുമായി ബന്ധപ്പെട്ട് ചികിത്സ ഉറപ്പ് വരുത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യൻ കോസ്‌റ്റ്ഗാർഡിൻ്റെ കപ്പലുകളായ സചേത്, അർണ വേഷ് , സമുദ്ര പ്രഹരി, അഭിനവ് , രാജദൂത്, സി 144 എന്നീ കപ്പലുകൾ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായെന്ന് കോസ്‌റ്റ്ഗാർഡ് അറിയിച്ചു.
കപ്പൽ തീപിടിച്ച് ഒഴുകി നടക്കുന്നതായി കോസ്‌റ്റ്ഗാർഡ് അറിയിച്ചു. 50 കണ്ടെയ്‌നറുകള്‍ കടലിലേക്ക് മറിഞ്ഞതായും സൂചനയുണ്ട്. കപ്പലിലെ തീ നിയന്ത്രണവിധേയമല്ലെന്നും തീ അണക്കാനായിട്ടില്ലെന്നും കോസ്‌റ്റ്ഗാർഡ് അറിയിച്ചു. കപ്പലിലെ രക്ഷാദൗത്യം അതി സങ്കീർണമാണ്. കപ്പൽ കത്തി തീരാനും സാധ്യതയുണ്ട്.
അപകട സമയത്ത് മണിക്കൂറിൽ 14. 4 നോട്ടിക്കൽ മൈൽ വേഗതയിലാണ് കപ്പൽ സഞ്ചരിച്ചത്. യാത്ര തുടങ്ങി 11ാം മണിക്കൂറിലാണ് അപകടം. രാവിലെ 10.30 ന് എംവി വാൻ ഹായ് 503 എന്ന കപ്പലിൽ ഒരു അണ്ടർഡെക്ക് തീപിടുത്തമുണ്ടായതായി തീര രക്ഷാ സേനയ്ക്ക് വിവരം ലഭിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനുള്ള സന്ദേശവും ലഭിച്ചു.
ജൂണ്‍ ഏഴാം തീയതിയാണ് കപ്പല്‍ കൊളംബോയില്‍നിന്ന് പുറപ്പെട്ടത്. പത്തിനു രാവിലെ ഒൻപതരയോടു കൂടി മുംബൈയിൽ ജവഹർലാൽ നെഹ്റു തുറമുഖത്ത് എത്തേണ്ടതായിരുന്നു.