എറണാകുളം: ചോദ്യം ചെയ്യലിന് ഹാജരാവാണമെന്ന് ആവശ്യപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോയ്ക്ക് നോട്ടിസ് നൽകുമെന്ന് പൊലീസ്. ഡാൻസാഫ് സംഘം നടൻ താമസിച്ചിരുന്ന ഹോട്ടലിലെത്തിയപ്പോൾ ഇറങ്ങിയോടിയതിനെന്തിനെന്നാണ് അന്വേഷണ സംഘത്തിനെ കുഴപ്പിക്കുന്നത്. ഷൈൻ നേരത്തെ തന്നെ ഡാൻസാഫ് സംഘത്തിൻ്റെ നിരീക്ഷണത്തിലുള്ളയാളാണെന്നും ലഹരി ഉപയോഗിച്ചുണ്ടെന്ന് സംശയമുണ്ടെന്നുമാണ് പൊലീസിൻ്റെ വിശദീകരണം.
അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ സിറ്റി പൊലീസ് കമ്മിഷണർക്ക് മുമ്പിൽ ഹാജരായി സംഭവിച്ചതെന്താണെന്ന് വ്യക്തമാക്കണം എന്ന് കാണിച്ചായിരിക്കും നോട്ടിസ് നൽകുക. പരിശോധന സംഘത്തെ കണ്ട് ഇറങ്ങിയോടിയ ഷൈൻ സുഹൃത്തിൻ്റെ ബൈക്കിൽ രക്ഷപ്പെട്ട് തൃശൂരിലെത്തി അവിടെ നിന്ന് സംസ്ഥാനം വിട്ടുവെന്നുമാണ് പൊലീസ് സംശയിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേ സമയം ഹോട്ടലിൽ നടന്ന റെയ്‌ഡിൽ നിന്നും ലഹരി വസ്തുക്കൾ ഒന്നു കണ്ടെടുത്തിട്ടില്ല. ഷൈനിന് ഒപ്പമുണ്ടായിരുന്നയാളെ ചോദ്യം ചെയ്തിട്ടും പരിശോധിച്ചിട്ടും ലഹരി വസ്തുക്കളോ ലഹരി ഉപയോഗിച്ചതോ ആയ തെളിവുകളൊന്നും കിട്ടിയിട്ടില്ല. സംഘം പരിശോധനയ്ക്ക് എത്തിയപ്പോൾ പരിശോധന സ്ഥലത്തുണ്ടായിരുന്നയാൾ എന്തിന് ഇറങ്ങിയോടിയെന്നത് ഉത്തരം ലഭിക്കേണ്ട ചോദ്യമാണ്. ഒപ്പം തന്നെ പൊലീസിനെ പരിഹസിക്കുന്നതിന് തുല്യമായ സമൂഹമാധ്യ സ്റ്റാറ്റസ് ഷൈൻ ഇടുന്നതും അന്വേഷണ സംഘത്തെ പ്രകോപിപ്പിക്കുന്നുണ്ട്.
2015ലെ കൊക്കെയിൻ കേസിൽ അപ്പീൽ നൽകാൻ പൊലീസ് നീക്കം തുടങ്ങി. കേസിൽ മൂന്നാം പ്രതിയായിരുന്നു ഷൈൻ. സംസ്ഥാനത്തെ ആദ്യ കൊക്കെയിൻ കേസിൽ എട്ടു പേരാണ് ഉണ്ടായിരുന്നത്. ഹൈക്കോടതിയിലാണ് ഷൈനിനെ വെറുതെ വിട്ടതിനെതിരെ അപ്പീൽ നൽകുക.