ലഹരിക്കേസിൽ അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയാണ് നടനെ വിട്ടയച്ചത്. ഷൈൻ ടോം ചാക്കോ പലപ്പോഴായി മയക്കുമരുന്ന് ഉപയോഗിച്ചതായി പൊലീസ് എഫ്ഐആറിൽ വ്യക്തമാക്കുന്നു. മയക്കുമരുന്ന് ഉപയോഗിക്കുന്നതിനോ ഇതുമായി ബന്ധപ്പെട്ട ഗൂഢാലോചന നടത്തുന്നതിനോ വേണ്ടിയാണ് കഴിഞ്ഞ ബുധനാഴ്ച നോർത്തിലെ ഹോട്ടലിൽ മുറിയെടുത്തതെന്നാണ് എഫ്ഐആറില്‍ വ്യക്തമാക്കുന്നത്. ഹോട്ടല്‍ മുറിയില്‍ വച്ചു രണ്ടാം പ്രതി അഹമദ് മൂർഷാദിനൊപ്പം ഗൂഡാലോചന നടത്തിയെന്നും എഫ് ഐ ആറിൽ പറയുന്നു. അതേസമയം, താൻ മയക്കു മരുന്ന് ഉപയോഗിക്കാറുണ്ടെന്ന് ഷൈൻ ടോം ചാക്കോ മൊഴി നൽകിയതായി പോലീസ് വ്യക്തമാക്കി. ബുധനാഴ്ച രാത്രി ഡാൻ സാഫ് സംഘത്തിന്‍റെ പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്നും ചാടി രക്ഷപ്പെട്ടത് തെളിവ് നശിപ്പിക്കുന്നതിന് വേണ്ടിയാണെന്നാണ് പോലീസ് പറയുന്നത്. ഇതുപ്രകാരമുള്ള ഭാരതീയ ന്യായ സംഹിത വകുപ്പും ചുമത്തിയിട്ടുണ്ട്. എൻ ഡി പി എസ് ലെ 29 , 27 വകുപ്പ് പ്രകാരമെടുത്ത കേസിലാണ് ഷൈനെ അറസ്റ്റു ചെയ്തത്. തുടർന്ന് എറണാകുളം ജനറലാശുപത്രിയിലെത്തിച്ചു മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. അതേസമയം, ഷൈന്‍റെ പിതാവും സഹോദരനും സ്റ്റേഷനില്‍ എത്തിയിരുന്നു.
നിർണായകമായത് ഫോൺ വിളികളും സാമ്പത്തിക ഇടപാടുകളും
ലഹരി പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്നും ഇറങ്ങിയോടിയത് ഗുണ്ടകളാണ് എന്ന് തെറ്റിദ്ധരിച്ചാണന്ന് നടൻ മൊഴി നൽകിയത്. എന്നാൽ ലഹരി സംഘത്തിലെ അംഗവുമായി നടത്തിയ ഫോൺ സംഭാഷണവും സാമ്പത്തിക ഇടപാടുകളും എന്തിനാണെന്ന ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നൽകാൻ ഷൈൻ ടോമിന് കഴിഞ്ഞില്ല. ഇതോടെയാണ് പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ ഷൈൻ പതറിയത്. തുടർന്നായിരുന്നു നടന്‍റെ അറസ്റ്റിലേക്ക് പോലീസ് നീങ്ങിയത്. ഷൈൻ ടോം ചാക്കൊയുടെ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വാട്‌സ്ആപ്പ് കോൾ, സന്ദേശങ്ങൾ, യുപി ഐ ഇടപാടുകൾ എന്നിവയെല്ലാം പോലീസ് പരിശോധിച്ചിരുന്നു. പ്രമുഖ ക്രിമിനൽ അഭിഭാഷകരിൽ നിന്നും നിയമോപദേശം തേടി ചോദ്യം ചെയ്യലിന് ഹാജരായ ഷൈനെ ചോദ്യം ചെയ്ത് പോലീസ് കുടുക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ലഹരി പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്നും ഇറങ്ങിയോടിയത് ഗുണ്ടകളാണ് എന്ന് തെറ്റിദ്ധരിച്ചാണന്ന് നടൻ മൊഴി നൽകിയിരുന്നു. എന്നാൽ പോലീസ് ഇത് വിശ്വാസത്തിലെടുത്തിരുന്നില്ല. തുടര്‍ന്ന് ഷൈൻ ടോം ചാക്കോയുടെ ഫോൺ പൊലീസ് വിശദമായി പരിശോധിച്ചു.വാട്‌സ് ആപ്പ് കോൾ, സന്ദേശങ്ങൾ, യുപി ഐ ഇടപാടുകൾ എന്നിവ പരിശോധിച്ചതില്‍ നിന്ന് ലഹരി മാഫിയ തലവന്‍ സജീറുമായി ഷൈന്‍ സാമ്പത്തിക ഇടപാട് നടത്തിയതിന്‍റെ തെളിവുകള്‍ ലഭിച്ചു. തുടര്‍ ചോദ്യം ചെയ്യലില്‍ നടൻ ലഹരി ഉപയോഗിച്ചതായി പോലീസിനു വ്യക്തമായി. ഇതേത്തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്താന്‍ തീരുമാനിച്ചത്. നടനെതിരേ കേസെടുത്തതായി എറണാകുളം എ സി പി കെ ജയകുമാറാണ് സ്ഥിരീകരിച്ചു. എസിപി കെ.ജയകുമാറിന്റെ നേതൃത്വത്തിലാണ് നടനെ ചോദ്യം ചെയ്തത്. നാർക്കോട്ടിക് സെൽ എ സി പി അബ്ദുൾ സലാമും സംഘത്തിലുണ്ടായിരുന്നു. പത്തു വര്‍ഷത്തിനിടെ രണ്ടാം തവണയാണ് ലഹരിക്കേസില്‍ ഷൈന്‍ അറസ്റ്റിലാകുന്നത്.
ശനിയാഴ്ച രാവിലെ പത്തര മണിക്ക് നോർത്ത് എസ് എച്ച് ഒ ക്ക് മുന്നിൽ ഹാജരാകാൻ പൊലീസ് നോട്ടിസ് നൽകിയിരുന്നു. ഇതനുസരിച്ച് കൃത്യ സമയത്ത് തന്നെ നടൻ ഹാജരാവുകയായിരുന്നു. വിശദമായ ചോദ്യാവലിയടക്കം തയാറാക്കിയാണ് പൊലീസ് ഷൈനെ ചോദ്യം ചെയ്തത്.
പ്രമുഖ ക്രിമിനൽ അഭിഭാഷകരിൽ നിന്നും നിയമോപദേശം തേടി ചോദ്യം ചെയ്യലിന് ഹാജരായ നടനെ ചോദ്യം ചെയ്ത് പൊലീസ് വിദഗ്‌ധമായി കുടുക്കുകയായിരുന്നു. കുറ്റകൃത്യം തടയാനുള്ള പോലീസ് നിയമത്തിലെ വകുപ്പുകൾ പ്രകാരം നടനെ വിളിച്ച് വരുത്തി ചോദ്യം ചെയ്തത്. നടൻ ഷൈൻ ടോം ലഹരി ഉപയോഗിച്ചതിനാലായിരിക്കും ഹോട്ടലിൽ നിന്നും സാഹസികമായി ചാടി രക്ഷപെട്ടതെന്നാണ് പോലീസ് സംശയിച്ചിരുന്നത്. ലഹരി ഉപയോഗിച്ച് ഉടനെ പിടികൂടിയാൽ കുടുങ്ങുമെന്ന് നടന് ബോധ്യമുള്ളതിനാലാണ്, ജീവൻ പോലും പണയം വെച്ച് സാഹസികമായി രക്ഷപെട്ടതെന്നായിരുന്നു പൊലീസ് വിലയിരുത്തല്‍.