തിരുവനന്തപുരം: മലയാള സിനിമയെ ലോക സിനിമയുടെ ഉന്നതങ്ങളിലേക്ക് കൈപിടിച്ചാനയിച്ച വിഖ്യാത ചലചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍(73) അന്തരിച്ചു. ദീര്‍ഘകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ വഴുതക്കാടുള്ള വസതിയിലായിരുന്നു അന്ത്യം. മൃതദേഹം നാളെ(ചൊവ്വാഴ്ച) തിരുവനന്തപുരം കലാഭവന്‍ തീയറ്ററില്‍ 10.30 മുതല്‍ 12.30 വരെ പൊതു ദര്‍ശനനത്തിനു വയ്ക്കും. തുടര്‍ന്ന് വൈകിട്ട് 4ന് ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തി കവാടത്തില്‍ സംസ്‌കാരം നടക്കും. ഭാര്യ അനസൂയ വാര്യര്‍. മക്കള്‍: അനില്‍ അപ്പു.
കേരള സംസ്ഥാന ചലചിത്ര അക്കാദമി ചെയര്‍മാനായിരുന്നു. കേരള സംസ്ഥാന ചലചിത്ര വികസ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പദവിയിലിരിക്കേയാണ് അന്ത്യം സംഭവിച്ചത്. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ പിന്നീട് നടക്കും. 2011-ല്‍ പത്മശ്രീ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.
കൊല്ലം ജില്ലയിലെ കണ്ടന്‍ ചിറയില്‍ എന്‍ കരുണാകരൻ്റെയും ചന്ദ്രമതിയുടെയും മകനായി 1963ലായിരുന്നു ജനനം. പള്ളിക്കര സ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ബിരുദവും നേടിയ ശേഷം പൂനെ ഫിലിം ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ നിന്ന് ഛായാഗ്രഹണത്തില്‍ ഡിപ്ലോമ നേടി.
ഛായഗ്രാഹകനായിട്ടായിരുന്നു മലയാള സിനിമയിലേക്കുള്ള പ്രവേശനം. അരവിന്ദന്‍ സംവിധാനം ചെയ്‌ത് 1979 ല്‍ പുറത്തിറങ്ങിയ തമ്പ് എന്ന ചിത്രത്തിന് മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. കാഞ്ചന സീത, എസ്‌തപ്പാന്‍, ഒന്നു മുതല്‍ പൂജ്യം വരെ എന്നീ ചിത്രങ്ങള്‍ക്ക് മികച്ച ഛായാഗ്രഹണത്തിനുള്ള സംസ്ഥാന പുരസ്‌കാരവും സ്വന്തമാക്കി. പിറവി എന്ന സിനിമയിലൂടെ ചലച്ചിത്ര സംവിധാന രംഗത്തേക്കു കടന്ന അദ്ദേഹത്തിൻ്റെ അരങ്ങേറ്റ ചിത്രത്തിന് മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരവും കാന്‍ ഫിലിം ഫെസ്‌റ്റിവലില്‍ ഗോള്‍ഡന്‍ ക്യാമറ പ്രത്യേക ജൂറി പുരസ്‌കാരവും ലഭിച്ചു. 2018-ല്‍ പുറത്തിറങ്ങിയ ഓള് ആണ് അവസാന ചിത്രം.
വേറിട്ട പ്രമേയവുമായി അഭ്രപാളിയില്‍ അത്ഭുതം നിറച്ച് 1994-ല്‍ പുറത്തിറങ്ങിയ സ്വം എന്ന ചിത്രം ഷാജി എന്‍ കരുണിൻ്റെ സംവിധാന മികവിനെ അടയാളപ്പെടുത്തുന്നതായി. ഈ ചിത്രത്തിന് ബര്‍ഗാമോ ഫിലിം മീറ്റില്‍ ബ്രോണ്‍സ് റോസ കമ്മ്യൂണ പുരസ്‌കാരവും കാന്‍ ഫിലിം ഫെസ്‌റ്റിവലില്‍ പാം ഡെ ഓര്‍ പുരസ്‌കാരവും മികച്ച സംവിധായകനുള്ള പ്രത്യേക ദേശീയ ജൂറി പരമാര്‍ശവും മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു. മോഹന്‍ലാലിനെ മുഖ്യ കഥാപാത്രമാക്കി 1998 ല്‍ പുറത്തിറക്കിയ വാനപ്രസ്ഥം എന്ന ചിത്രത്തിന് കാന്‍ ഫിലിം ഫെസ്‌റ്റിവല്‍, ഇസ്‌താംബുള്‍ ഇൻ്റര്‍നാഷണല്‍ പിലിം ഫെസ്‌റ്റിവല്‍, എഎഫ്‌ഐ ഫിലിം ഫെസ്‌റ്റിവല്‍ എന്നിവയില്‍ നോമിനേഷന്‍ നേടി. സംസ്ഥാന തലത്തിലും ദേശീയതലത്തിലും നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ഈ ചിത്രം മലയാള സിനിമയുടെതന്നെ ഗതി മാറ്റിയ ചിത്രമായാണ് വിലയിരുത്തപ്പെടുന്നത്.

മലയാളത്തില്‍നിന്ന് ഹിന്ദി സിനിമാ സംവിധാന രംഗത്തേക്കു കടന്ന അദ്ദേഹം രജത്കപൂറിനെ നായകനാക്കി നിഷാദ് എന്ന സിനിമ സംവിധാനം ചെയ്തു. 2009 ല്‍ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്‌ത കുട്ടി സ്രാങ്ക് എന്ന ചിത്രത്തിന് മികച്ച ചിത്രം, മികച്ച തിരക്കഥ, മികച്ച ഛായാഗ്രഹണം, മികച്ച വസ്‌ത്രാലങ്കാരം, എഡിറ്റിങ്ങില്‍ പ്രത്യേ ജൂറി പരമാര്‍ശം എന്നീ ദേശീയ അവാര്‍ഡുകള്‍ സ്വന്തമാക്കി. ഈ സിനിമ മോണ്‍ട്രിയല്‍ വേള്‍ഡ് ഫിലിം ഫെസ്‌റ്റിവ്‍ല്‍, ബുസാന്‍ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്‌റ്റിവല്‍, മുംബൈ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്‌റ്റിവല്‍, ദുബൈ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്‌റ്റിവല്‍ എന്നിവയാല്‍ ശ്രദ്ധേയമായി. ജയറാമിനെ നായകനാക്കി സംവിധാനം ചെയ്‌ത സ്വപാനം എന്ന ചിത്രവും പ്രമേയം കൊണ്ടും സംവിധാന മികവു കൊണ്ടും ശ്രദ്ധേയമായി.
ഷെയ്‌ന്‍ നിഗം, കനി കുസൃതി, എസ്‌തര്‍ അനില്‍ എന്നവരെ മുഖ്യ കഥാപാത്രങ്ങളാക്കി 2018 ല്‍ സംവിധാനം ചെയ്‌ത ഓള്‍ ആയിരുന്നു അദ്ദേഹത്തിൻ്റെ അവസാന ചിത്രം. ഈ ചിത്രത്തിന് മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. ജി അരവിന്ദൻ്റെ സിനമികള്‍ക്കു മാത്രമാണ് അദ്ദേഹം ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുള്ളത്. 1977ല്‍ അരവിന്ദൻ്റെ കാഞ്ചന സീതയിലൂടെ സിനിമാ ഛായാഗ്രാഹകനായ അദ്ദേഹം അരവിന്ദൻ്റെ തമ്പ്, കുമ്മാട്ടി, എസ്‌തപ്പാന്‍, പോക്കുവെയില്‍, ചിദംബരം, ഒരിടത്ത് എന്നീ സിനിമകളില്‍ ക്യാമറാമാനായി. ചലചിത്ര വികസ കോര്‍പ്പറേഷന്‍ ചെയര്‍മാനായിരിക്കേ മലയാള സിനിമയ്ക്കു വേണ്ടി സ്വതന്ത്ര ഒടിടി പ്ലാറ്റ് ഫോം കൊണ്ടു വന്നത് പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഷാജി എന്‍ കരുണിൻ്റെ നിര്യാണത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ എന്നിവര്‍ അനുശോചിച്ചു.
Read Also: