എറണാകുളം : പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊച്ചി സ്വദേശി എൻ രാമചന്ദ്രന് അന്തിമോപചാരം അർപ്പിച്ച് വൻ ജനാവലി. സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ നിന്നും രാവിലെ ഏഴുമണിയോടെ മൃതദേഹം ചങ്ങമ്പുഴ പാർക്കിലേക്ക് മാറ്റി. രാവിലെ 9 മണി വരെ ചങ്ങമ്പുഴ പാർക്കിൽ പൊതുദർശനം തുടരും.
മന്ത്രിമാർ ഉൾപ്പടെ പ്രമുഖർ ഇവിടെയെത്തി അന്തിമോപചാരമർപ്പിക്കും. നാട്ടുകാരും ഇവിടെ എത്തിയാണ് രാമചന്ദ്രനെ അവസാനമായി ഒരു നോക്കു കാണുക. രാവിലെ 9:30 ന് ഇടപ്പള്ളിയിലെ വീട്ടിൽ എത്തിക്കും. തുടർന്ന് മതപരമായ ചടങ്ങുകൾ പൂർത്തിയാക്കി ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ഇടപ്പള്ളി ശ്‌മശാനത്തിൽ സംസ്‌കാരം നടത്തും.
ബുധനാഴ്‌ച വിമാനത്താവളത്തിൽ നിന്നും മന്ത്രിമാരും ജനപ്രതിനിധികളും ചേർന്നായിരുന്നു മൃതദേഹം ഏറ്റുവാങ്ങിയത്. ശ്രീനഗറിൽ നിന്നും ഡൽഹിയിലെത്തിച്ച മൃതദേഹം ബുധനാഴ്‌ച രാത്രി എട്ട് മണിയോടെയാണ് എയർ ഇന്ത്യ വിമാനത്തിൽ കൊച്ചിയിലെത്തിച്ചത്. ഭാര്യ ഷീലയും മക്കളായ അരവിന്ദും ആരതിയും രണ്ട് പേരക്കുട്ടികളും മൃതദേഹത്തെ അനുഗമിച്ചെത്തിയിരുന്നു.

കുടുംബസമേതം കശ്‌മീരിലേക്ക് വിനോദയാത്ര പോയതായിരുന്നു രാമചന്ദ്രൻ. ഭാര്യ ഷീലയും മകൾ ആരതിയും രണ്ട് പേരക്കുട്ടികളും കൂടെയുണ്ടായിരുന്നു. പഹൽഗാമിലെ ട്രക്കിങ്ങിന് രാമചന്ദ്രനും മകളും പേരക്കുട്ടികളുമാണ് പോയത്. ശാരീരിക പ്രശ്‌നങ്ങൾ ഉള്ളതിനാൽ ഭാര്യ ട്രക്കിങ്ങിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു.
അപ്രതീക്ഷിതമായി ആയുധവുമായി ഇരിച്ചെത്തിയ ഭീകരർ മകളുടെ മുമ്പിൽ വച്ചാണ് രാമചന്ദ്രനെ കൊലപ്പെടുത്തിയത്. കൂടെയുള്ള മകൾ തന്നെയാണ് രാമചന്ദ്രൻ കൊല്ലപ്പെട്ട വിവരം ബന്ധുക്കളെ അറിയിച്ചത്. പ്രവാസിയായിരുന്ന രാമചന്ദ്രൻ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. നാട്ടുകാരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പൊതുപ്രവർത്തകൻ കൂടിയായിരുന്നു രാമചന്ദ്രൻ.