മലപ്പുറം: മാർപാപ്പയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കേരളത്തിലെ പ്രമുഖർ. മാർപാപ്പയുടെ വിയോഗം സമൂഹത്തിന് വലിയ നഷ്‌ടമെന്ന് മുസ്‌ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി അനുശോചിച്ചു. പാർശ്വവത്‌ക്കരിക്കപ്പെട്ടവർക്കും വേദനിക്കുന്നവർക്കും വേണ്ടി നിരന്തരം സംസാരിച്ചിരുന്ന വ്യക്തിയായിരുന്നു മാർപാപ്പ. യുദ്ധത്തിനെതിരെ അദ്ദേഹം ശക്തമായ നിലപാട് സ്വീകരിക്കുകയും ലോകത്തോട് സമാധാനത്തിൻ്റെ സന്ദേശം നൽകുകയും ചെയ്‌തു.
അമേരിക്കൻ വൈസ് പ്രസിഡൻ്റ് സന്ദർശനം നടത്തിയപ്പോൾ മൂല്യങ്ങൾക്ക് വില കൽപ്പിക്കണമെന്ന് മാർപാപ്പ ഓർമ്മിപ്പിച്ചത് ശ്രദ്ധേയമാണ്. മനുഷ്യത്വത്തിനും സമത്വത്തിനും വേണ്ടി ലോകത്തോട് സംസാരിക്കുന്ന മഹാനായ വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിൻ്റെ വിയോഗം ലോകത്തിന് വലിയ നഷ്‌ടമാണെന്നും പികെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
അനുശോചിച്ച് സിറോ മലബാർ സഭ
ആചാരപ്രകാരം പരിശുദ്ധ പിതാവിൻ്റെ മരണവാർത്ത അറിയിച്ചുകൊണ്ട് എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും കുറച്ച് സമയത്തേക്ക് പള്ളി മണികൾ മുഴങ്ങണമെന്ന് മേജർ ആർ ബിഷപ്പ് റാഫേൽ തട്ടിൽ നിർദ്ദേശം നൽകി. പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയെ 88ാം വയസിൽ തൻ്റെ സ്വർഗ്ഗീയ വാസസ്ഥലത്തേക്ക് വിളിക്കുന്നു എന്ന ദുഃഖകരമായ വാർത്തയാണ് നമുക്ക് ലഭിച്ചതെന്നും ആർച്ച് ബിഷപ്പ് ചൂണ്ടിക്കാണിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വത്തിക്കാനിൽ നിന്നുള്ള ശവ സംസ്‌കാരത്തിൻ്റെയും തുടർന്നുള്ള ആശയ വിനിമയങ്ങളുടെയും വിശദാംശങ്ങൾക്കായി കാത്തിരിക്കുകയാണ്. പള്ളിയിൽ എല്ലാ ആഘോഷങ്ങളും ഉത്സവ സമ്മേളനങ്ങളും റദ്ദാക്കണം.
ഇടവക പെരുന്നാളും മറ്റ് ആരാധനക്രമ ആഘോഷങ്ങളും മാറ്റിവയ്‌ക്കണം. അത്യാവശ്യമെങ്കിൽ എല്ലാ ആഘോഷ വശങ്ങളും ഇല്ലാതെ നടത്തണമെന്നും സിറോമലബാർ സഭയിലെ ആർച്ച് ബിഷപ്പുമാർ, ബിഷപ്പുമാർ, വൈദികർ, മതവിശ്വാസികൾ എന്നിവർക്കായി നൽകിയ പ്രത്യേക സർക്കുലറിൽ നിർദ്ദേശിച്ചു.

അഗാധമായ ദുഃഖത്തിൻ്റെ ഈ നിമിഷത്തിൽ, നമ്മുടെ പ്രിയപ്പെട്ട പരിശുദ്ധ പിതാവിൻ്റെ ആത്മാവിനെ കർത്താവിൻ്റെ അനന്തമായ കാരുണ്യത്തിലേക്ക് നമുക്ക് സ്‌തുതിക്കാമെന്നും മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ വ്യക്തമാക്കി.
ഓർമകള്‍ പുതുക്കി സാദിഖലി ശിഹാബ് തങ്ങൾ
വിനയംകൊണ്ടും സൗമ്യമായ ഇടപെടല്‍കൊണ്ടും ആളുകളെ സ്വാധീനിക്കാന്‍ കഴിയുന്ന അപൂര്‍വ്വ നേതാക്കളില്‍ മുന്‍നിരയിലുള്ളയാളായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മാസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹത്തെ വത്തിക്കാനില്‍ സന്ദര്‍ശിച്ചത്. പക്ഷെ അന്നദ്ദേഹം ചൊരിഞ്ഞ സ്‌നേഹവും മൃദുഭാവവും ഇന്നും ഉള്ളില്‍ തങ്ങിനില്‍ക്കുന്നുണ്ട്. രണ്ട് മണിക്കൂറോളം സമയമാണ് അദ്ദേഹത്തോടൊപ്പം ചെലവഴിച്ചത്.
ചടങ്ങിനെത്തിയ വലിയ ആള്‍ക്കൂട്ടത്തെ മുഴുവന്‍ വ്യക്തിപരമായി അഭിവാദ്യം ചെയ്യാന്‍ അദ്ദേഹം സമയം കണ്ടെത്തി. അനാരോഗ്യമോ, ക്ഷീണമോ ആ മുഖത്തുനിന്നും വായിച്ചെടുക്കാന്‍ കഴിയാത്ത വിധത്തിലായിരുന്നു ഓരോരുത്താരോടുമുള്ള സമീപനം. സാഹോദര്യവും മാനവികതയും സ്‌നേഹവുമായിരുന്നു അദ്ദേഹത്തില്‍ തുളുമ്പിനിന്നിരുന്നത്.
ക്രൈസ്‌തവ വിശ്വാസികള്‍ക്ക് മാത്രമല്ല, മുഴുവന്‍ മനുഷ്യര്‍ക്കും വരും തലമുറക്കും ജീവിതത്തില്‍ പകര്‍ത്താനുള്ള ജീവിതപാഠവും സന്ദേശവും ഇഹലോകത്ത് ബാക്കിവച്ചാണ് അദ്ദേഹം മടങ്ങുന്നത്. നല്‍കിയ ഓര്‍മകള്‍ക്കും സ്‌നേഹത്തിനും നന്ദിയെന്നും തങ്ങൾ പറഞ്ഞു
അനുശോചിച്ച് ചങ്ങനാശ്ശേരി അതിരൂപതാ മെത്രാൻ മാർ തോമസ് തറയിൽ
മത പരിധികളെ മറികടന്ന് മനുഷ്യത്വത്തിൻ്റെ ആഴത്തിലുള്ള സന്ദേശങ്ങൾ ലോകമൊട്ടാകെ വിളിച്ചു പറഞ്ഞ മഹാ വ്യക്തിത്വമായിരുന്നു ഫ്രാൻസിസ് മാർപാപ്പയെന്ന് ചങ്ങനാശ്ശേരി അതിരൂപതാ മെത്രാൻ മാർ തോമസ് തറയിൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു. സാമൂഹിക നീതിന്യായത്തിന് വേണ്ടി അദ്ദേഹം ഉയര്‍ത്തിയ ആഹ്വാനം ജനമനസുകളിൽ ശാശ്വതമായി നിലകൊള്ളണമെന്നും അദ്ദേഹം അനുസ്‌മരിച്ചു.