തിരുവനന്തപുരം: പോത്തൻകോട് സുധീഷ് കൊലക്കേസിൽ 11 പ്രതികളും കുറ്റക്കാരെന്ന് കണ്ടെത്തി കോടതി. ശിക്ഷ ബുധനാഴ്‌ച വിധിക്കും. 11 പ്രതികൾക്കുമെതിരെ കൊലപാതകക്കുറ്റം തെളിഞ്ഞു. നെടുമങ്ങാട് പട്ടികജാതി- പട്ടിക വർഗ പ്രത്യേക കോടതിയാണ് പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയത്.
ഒന്നു മുതൽ മൂന്നു വരെ പ്രതികൾ ആയുധം ഉപയോഗിച്ചതായി കണ്ടെത്തി. എന്നാൽ ഗൂഢാലോചന നടത്തിയതായി പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്നും പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമം എല്ലാ പ്രതികൾക്കുമെതിരെ നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചു. കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷ് അടക്കം 11 പേരാണ് കേസിലെ പ്രതികൾ.
കൊലപാതകശ്രമത്തിനുള്ള കേസിൽ പെട്ട് ബന്ധുവീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന ചെമ്പകമംഗലം ലക്ഷംവീട് കോളനിയിൽ സുധീഷിനെ കല്ലൂരിലെ സജീവിൻ്റെ വീടിനുള്ളിൽ വച്ച് 2021 ഡിസംബർ 11ന് രണ്ടു മണിയോടെയാണ് ഗുണ്ടാസംഘം കൊലപ്പെടുത്തിയത്. ഒളിവിൽ കഴിഞ്ഞിരുന്ന പാണൻവിളയിലെ പണയിൽനിന്ന് അക്രമികളെ കണ്ടു രക്ഷപ്പെടാനാണ് സുധീഷ് സജീവിൻ്റെ വീട്ടിലേക്ക് ഓടി കയറിയത്. ഒരു വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നു കുട്ടികൾ ഉള്ള വീട്ടിൽ കുഞ്ഞുങ്ങളുടെയും വീട്ടുടമസ്ഥൻ്റെയും മുന്നിലിട്ടാണ് സുധീഷിനെ വെട്ടിയത്. സുധീഷിനെ അന്വേഷിച്ച് എത്തിയ സംഘം ചുറ്റുമുള്ള നാലു വീടുകളിലും അക്രമം നടത്തി. ഈ വീടുകളുടെ എല്ലാം ജനാലകൾ തല്ലിപ്പൊളിക്കുകയും സ്ത്രീകൾ ഉൾപ്പെടെ ഉള്ളവരെ വാൾ കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്‌തു. അക്രമികളെത്തിയ വീടുകളിൽ എല്ലാം കുട്ടികൾ ഉണ്ടായിരുന്നു. വീടിനകത്തേക്ക് ഓടിച്ചു കയറ്റിയ സുധീഷിനെ വാതിൽ വെട്ടി പൊളിച്ചു കയറിയാണ് കൊലപ്പെടുത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കല്ലൂർ റസിഡൻസ് അസോസിയേഷൻ സ്ഥാപിച്ചിരുന്ന താജുദ്ദീൻ പിള്ളയുടെ വീട്ടിലെ ക്യാമറ ദൃശ്യങ്ങളാണ് പ്രതികളുടെ അറസ്‌റ്റിന് സഹായകമായത്. 11 പ്രതികളും ക്രിമിനൽ പശ്ചാത്തലം ഉള്ളവരാണ്. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ശ്രീകാര്യത്ത് വച്ച് മൂന്നു മണിയോടെയാണ് സുധീഷ് മരണപ്പെട്ടത്. പട്ടാപ്പകൽ കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും മുന്നിൽ വച്ച് നടന്ന ക്രൂര കൃത്യം ആണെങ്കിൽ പോലും ദൃക്‌സാക്ഷികൾ ആരുംതന്നെ കോടതിയിൽ മൊഴി കൊടുക്കാൻ തയ്യാറായില്ല. അനുഭവങ്ങളെല്ലാം വിവരിച്ചെങ്കിൽ പോലും പ്രതികളുടെ ഭീഷണിയെ തുടർന്ന് ആരാണിത് ചെയ്‌തത് എന്ന് ഒരു സാക്ഷി പോലും കോടതിയിൽ പറയാൻ തയ്യാറായില്ല. സാക്ഷികളെ കോടതിയിലേക്ക് വരുന്ന വഴിയിൽ ഉൾപ്പെടെ ഗുണ്ടാ സംഘത്തിൻ്റെ ആളുകൾ ഭയപ്പെടുത്തിയിരുന്നു.
വീട്ടുടമസ്ഥനായ സജീവ് മാത്രമാണ് കോടതിയിൽ മൊഴി ആവർത്തിച്ചത്. സംഭവശേഷം ആറാം പ്രതിയുടെ ഓട്ടോറിക്ഷ കണ്ടെടുത്തത് മുതലാണ് പ്രതികളുടെ അറസ്‌റ്റിലേക്ക് നയിച്ചത്. ഓട്ടോറിക്ഷയിൽനിന്നും പ്രതികൾ ഉപയോഗിച്ച ബൈക്കിൽ നിന്നും പ്രതികളുടെ വസ്ത്രങ്ങളിൽ നിന്നും ആയുധങ്ങളിൽ നിന്നും മരണപ്പെട്ട സുധീഷിൻ്റെ ഡിഎൻഎ അടക്കമുള്ള ശാസ്ത്രീയ തെളിവുകൾ കോടതിയിൽ ഹാജരാക്കി. പ്രതികൾ സംഭവസ്ഥലത്തേക്ക് വരുമ്പോള്‍ ബൈക്കിൻ്റെ നമ്പർ പ്ലേറ്റുകൾ മാറ്റിയാണ് സ്ഥാപിച്ചിരുന്നത്. ഊരുപൊയ്‌ക മങ്ങാട്ടു മൂലയിൽ ഡിസംബർ ആറിന് വൈകിട്ട് മങ്ങാട്ടുമൂല സ്വദേശികളായ വിഷ്‌ണു, അഖിൽ എന്നിവരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട സുധീഷ്. ഈ കേസിൽ നാലു പേരെ ആറ്റിങ്ങൽ പൊലീസ് എട്ടിന് അറസ്റ്റ് ചെയ്‌തതിനെ തുടർന്ന് ഒളിവിൽ പോവുകയായിരുന്നു.
സുധീഷിൻ്റെ ഭാര്യ അശ്വതിയുടെ സഹോദരനാണ് കേസിലെ രണ്ടാം പ്രതി ശ്യാം കുമാർ. കേസിലെ മൂന്നാം പ്രതി ഒട്ടകം രാജേഷ് ജില്ലയിലെ അറിയപ്പെടുന്ന ക്രിമിനൽ ആണ്. ഈ കേസ് ഉൾപ്പെടെ മൊത്തം 18 കേസുകളാണ് രാജേഷിനെതിരെ നിലവിലുള്ളത്. ഈ കേസിനു പുറമേ തന്നെ മറ്റു രണ്ട് കൊലപാതക കേസുകളിലും രാജേഷ് പ്രതിയായിരുന്നു. ഈ കേസുകളിൽ എല്ലാം സാക്ഷികളെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും രക്ഷപ്പെടുകയായിരുന്നു. ഒന്നാം പ്രതിക്ക് മംഗലപുരം, പോത്തൻകോട് പൊലീസ് സ്‌റ്റേഷനിലുകളിലായി നാല് കേസുകൾ നിലവിലുണ്ട്. രണ്ടാംപ്രതിക്ക് മൊത്തം അഞ്ചു കേസുകളാണ് നിലവിലുള്ളത്. അഞ്ചാം പ്രതിക്കും ആറാം പ്രതിക്കും ഇതിനു പുറമേ രണ്ട് കേസുകൾ കൂടിയുണ്ട്. ഏഴാം പ്രതിക്കും എട്ടാം പ്രതിക്കും ഇതിനു പുറമേ നാലു കേസുകൾ കൂടിയുണ്ട്. ഒമ്പതും 11 പ്രതികൾക്ക് ഈ കേസിന് പുറമേ ആറു കേസുകൾ കൂടിയുണ്ട്. പത്താം പ്രതിക്ക് മാത്രമാണ് മറ്റ് കേസുകൾ ഒന്നുംതന്നെ ഇല്ലാത്തത്.
പോത്തൻകോട് ഇൻസ്പെക്‌ടർ ആയിരുന്നു ശ്യാം നെടുമങ്ങാട്, ഡിവൈഎസ്‌പി ആയിരുന്ന എം കെ സുൽഫിക്കർ എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവൺമെൻ്റ് ഫ്രീഡം ഡോക്‌ടർ ടി ഗീനാകുമാരി ഹാജരായി.
പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 82 സാക്ഷികളും പ്രതിഭാഗത്തിന് രണ്ട് സാക്ഷികളെയും വിസ്‌തരിച്ചു. മൊത്തം 253 രേഖകളും 58 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കിയിരുന്നു സിസിടിവി ഫൂട്ടേജസ്, സൈബർ ഫോറൻസിക് റിപ്പോർട്ട്, ഫോറൻസിക് സയൻസ് റിപ്പോർട്ട് ഉൾപ്പെടെ പ്രതികളെ തിരിച്ചറിയുന്നതിനും പ്രതികളുടെ വസ്ത്രങ്ങളിൽ നിന്നും ആയുധങ്ങളിൽ നിന്നും അവർ ഉപയോഗിച്ച വാഹനങ്ങളിൽ നിന്നും ശേഖരിച്ച് ബ്ലഡ് സാമ്പിളുകൾ മരണപ്പെട്ട സുധീഷിൻ്റെ ഡിഎൻഎയോട് സാമ്പിൾ ഉള്ളതാണെന്ന് പ്രോസിക്യൂഷൻ ഹാജരാക്കിയ ഫോറൻസിക് സയൻസ് ലാബിലെ സയൻ്റിഫിക് ഓഫീസർമാർ നൽകിയ മൊഴിയും കേസിൽ നിർണായകമായി.