എറണാകുളം: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളിയും കൊച്ചി സ്വദേശിയുമായ എൻ.രാമചന്ദ്രന്‍റെ മൃതദേഹം കൊച്ചിയിലെത്തിച്ചു. വിമാനത്താവളത്തിൽ നിന്നും മന്ത്രിമാരും ജനപ്രതിനിധികളും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രി പി.പ്രസാദ്, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ബിജെപി ദേശീയ സെക്രട്ടറി അരവിന്ദ് മേനോൻ, ഹൈബി ഈഡൻ, ബെന്നി ബഹന്നാൻ, ജില്ല കലക്‌ടർ എൻഎസ്കെ ഉമേഷ്, എന്നിവർ വിമാനത്താവളത്തിലെത്തിയിരുന്നു.
സർക്കാരിന് വേണ്ടിയും മുഖ്യമന്ത്രിക്ക് വേണ്ടിയും മന്ത്രി പി.പ്രസാദ് മൃതദേഹത്തിൽ പുഷ്‌പചക്രം അർപ്പിച്ചു. ശ്രീനഗറിൽ നിന്നും ഡൽഹിയിലെത്തിച്ച മൃതദേഹം എയർ ഇന്ത്യാ വിമാനത്തിലാണ് കൊച്ചിയിലെത്തിച്ചത്. ഭാര്യ ഷീലയും മക്കളായ അരവിന്ദും ആരതിയും രണ്ട് പേരക്കുട്ടികളും മൃതദേഹത്തെ അനുഗമിച്ചെത്തിയിരുന്നു.
മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹം നാളെ (ഏപ്രില്‍ 24) മോർച്ചറിയിൽ സൂക്ഷിക്കും. വെള്ളിയാഴ്ച്ച രാവിലെ 7 മുതൽ 9 വരെ ചങ്ങമ്പുഴ പാർക്കിൽ പൊതുദർശനത്തിന് വയ്‌ക്കും.
വെള്ളിയാഴ്‌ച രാവിലെ 9:30ന് മൃതദേഹം ഇടപ്പള്ളിയിലെ വീട്ടിൽ എത്തിക്കും. 12 മണിക്ക് ഇടപ്പള്ളി ശ്‌മശാനത്തിൽ സംസ്‌കാരം നടക്കും. കുടുംബസമേതം കശ്‌മീരിലേക്ക് വിനോദയാത്ര പോയതായിരുന്നു രാമചന്ദ്രൻ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഭാര്യ ഷീലയും മകൾ ആരതിയും രണ്ട് പേരക്കുട്ടികളും കൂടെയുണ്ടായിരുന്നു. പഹൽഗാമിലെ ട്രെക്കിങ്ങിന് രാമചന്ദ്രനും മകളും പേരക്കുട്ടികളുമാണ് പോയത്. ശാരീരിക പ്രശ്‌നങ്ങൾ ഉള്ളതിനാൽ ഭാര്യ ട്രെക്കിങ്ങിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു.
അപ്രതീക്ഷിതമായി ആയുധധാരികളായി ഇരച്ചെത്തിയ ഭീകരർ മകളുടെ മുമ്പിൽ വച്ചാണ് രാമചന്ദ്രനെ കൊലപ്പെടുത്തിയത്. ദുബായ്‌യിൽ നിന്നും നാട്ടിലെത്തിയ മകളെയും കൂട്ടി അവധി ആഘോഷിക്കാൻ കശ്‌മീരിലേക്ക് പോയതായിരുന്നു രാമചന്ദ്രനും കുടുംബവും.
കൂടെയുള്ള മകൾ തന്നെയാണ് രാമചന്ദ്രൻ കൊല്ലപ്പെട്ട വിവരം ബന്ധുക്കളെ അറിയിച്ചത്. പ്രവാസിയായിരുന്ന രാമചന്ദ്രൻ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. നാട്ടുകാരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പൊതുപ്രവർത്തകൻ കൂടിയായിരുന്നു രാമചന്ദ്രൻ.