കോഴിക്കോട്: കടലാമകളുടെ തൊട്ടിൽ തീരമാണ് കൊളാവിപ്പാലം. പ്രദേശത്ത് വീണ്ടും കടലാമകളുടെ ഒരു യാത്രയയപ്പ് ഉത്സവമാക്കിയിരിക്കുകയാണ് നാട്ടുകാർ. വ്യാഴാഴ്‌ച (ഏപ്രിൽ 17) വൈകീട്ട് 5.30 ഓടെയാണ് കടലാമക്കുഞ്ഞുങ്ങൾ തിരനുരയോട് ചേർന്നത്.
കോഴിക്കോട് ഡിഎഫ്ഒ, എസിഎഫ്, ഫോറസ്‌റ്റ് റേഞ്ച് ഓഫിസർമാർ, തീരം സംരക്ഷണ സമിതി പ്രവർത്തകർ, നാട്ടുകാർ എല്ലാവരും ചേർന്നാണ് യാത്രയയപ്പ് ആഘോഷമാക്കി മാറ്റിയത്. കടലാമകൾക്കൊപ്പം പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുള്ള ആമയേയും കടലിലേക്ക് അയച്ചു. ഇത്തവണ ശേഖരിച്ച 254 മുട്ടകളിൽ 75 എണ്ണമാണ് വിരിഞ്ഞത്.
കഴിഞ്ഞ തവണ ഒരു ആമ പോലും ഈ തീരത്തേക്ക് കയറിയിരുന്നില്ല. 2023ൽ 80ലേറെ മുട്ടകൾ ശേഖരിച്ചിരുന്നെങ്കിലും ഒന്ന് പോലും വിരിഞ്ഞിരുന്നില്ല. കടലാമകളുടെ പ്രിയപ്പെട്ട തീരമാണ് കൊളാവിപ്പാലം.
മുൻകാലങ്ങളിൽ 6000 ഓളം മുട്ടകൾ ശേഖരിച്ചു വിരിയിച്ചിരുന്ന തീരത്തേക്ക് ഏതാനും വർഷങ്ങളായി കടലാമകളുടെ വരവിൽ ഗണ്യമായ കുറവുണ്ടായി. ഈ വർഷമാകട്ടെ വന്നത് രണ്ട് ആമകൾ മാത്രമാണ്. സീസണിന്‍റെ അവസാനഘട്ടത്തിലാണ് രണ്ട് കടലാമകൾ കൊളാവിപ്പാലം കടപ്പുറത്ത് മുട്ടയിട്ടത്.
ആദ്യത്തെ ആമയിട്ട 101 മുട്ടകൾ സംരക്ഷണസമിതി പ്രവർത്തകർ ഫെബ്രുവരി 23ന് കണ്ടെത്തി ഹാച്ചറിയിലേക്ക് മാറ്റി. ഫെബ്രുവരി 25ന് രണ്ടാമത്തെ കടലാമയുടെ 153 മുട്ടകളും ഹാച്ചറിയിലേക്ക് മാറ്റി. ഇവ പ്രത്യേകം ക്രമീകരിച്ച മണലിൽ കുഴിച്ചിടുകയും ഇരപിടിയൻ ജീവികളുടെ ആക്രമണമൊഴിവാക്കാൻ വല വിരിക്കുകയുമാണ് ചെയ്‌തത്. 45 മുതൽ 60 ദിവസം വരെയെടുത്താണ് മുട്ട വിരിഞ്ഞത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'സീസണിൽ 65 ആമകൾ വരെ ഒരു കാലത്ത് ഇവിടെ മുട്ടയിടാൻ എത്തിയിരുന്നു. പക്ഷേ അനിയന്ത്രിതമായ മണലെടുപ്പും തുടർന്നുണ്ടായ കടലാക്രമണവും തീരത്തെ മാറ്റി മറിച്ചു. കടൽഭിത്തി കൂടി വന്നതോടെ തീരം ഇല്ലാതായി. അതോടെ ആമകളുടെ വരവ് തീരെ കുറഞ്ഞു. തീരം പ്രവർത്തകർക്ക് നൽകിയിരുന്ന ദിവസ വേതനവും നിലച്ചതോടെ കടലാമ സംരക്ഷണ കേന്ദ്രം അടച്ചു പൂട്ടി. ഇത് ഞങ്ങൾക്ക് കാത്തിരിപ്പിൽ നിന്ന് വീണുകിട്ടിയ സന്തോഷമാണ്' എന്ന് കണ്ണ് നിറഞ്ഞുകൊണ്ട് തീരം സംരക്ഷണ സമിതി പ്രവർത്തകനായ സതീശൻ പറഞ്ഞു.
ഓഗസ്‌റ്റ് മുതൽ മാർച്ച് വരെയാണ് ആമകൾ മുട്ടയിടാൻ കടൽ താണ്ടി ഇവിടെയെത്തുന്നത്. ലോകത്തുള്ള എട്ട് തരം കടലാമകളിൽ ഏറ്റവും ചെറുതായ ‘ഒലിവ് റിഡ്‌ലി’ വിഭാഗത്തിൽപ്പെട്ട ആമകളാണ് പതിവായി ഇവിടെ എത്തിയിരുന്നത്.

വിരിഞ്ഞിറങ്ങുന്ന കുഞ്ഞിന് 50 ഗ്രാം ഭാരവും 5 സെന്‍റീമീറ്റർ നീളവുമുണ്ടാകും. പ്രായപൂർത്തിയാകുന്നതോടെ അത് ഒരു മീറ്റർ നീളവും 80 കിലോ ഭാരവുമാകും. മുട്ടകൾ വിരിയിക്കുന്നതിന് പുറമെ അപകടത്തിൽപ്പെടുന്ന കടലാമകളുടെ സംരക്ഷണ കേന്ദ്രം കൂടിയാണിത്.