തിരുവനന്തപുരം: പാഠപുസ്‌തകങ്ങൾക്ക് ഹിന്ദി പേരുകൾ നൽകാനുള്ള എൻസിഇആർടി തീരുമാനത്തിനെതിരെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന് കത്തയച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഇംഗ്ലീഷ് മീഡിയം ഉൾപ്പെടെ സ്‌കൂൾ പാഠപുസ്‌തകങ്ങൾക്ക് ഹിന്ദി പേരുകൾ നൽകണമെന്നതായിരുന്നു നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗിൻ്റെ (എൻസിഇആർടി) തീരുമാനം.
6, 7 ക്ലാസുകളിലെ പുസ്‌തകങ്ങള്‍ക്ക് പൂർവി, 3, 4 ക്ലാസുകൾക്ക് മൃദംഗ്, 6-ാo ക്ലാസ് ഗണിതത്തിന് ഗണിത പ്രകാശ്, എന്നിങ്ങനെയുള്ള പേരുകളാണ് ഇംഗ്ലീഷ് പാഠപുസ്‌തകങ്ങൾക്ക് എൻസിഇആർടി നൽകിയിരിക്കുന്നത്. ഭാഷാ വൈവിധ്യത്തെയും ധാർമ്മികതയെയും ദുർബലപ്പെടുത്തുന്നതാണ് എൻസിആർടിയുടെ ഈ നീക്കമെന്ന് ചൂണ്ടിക്കാട്ടിയാണ് കത്തയച്ചത്.
സാംസ്‌കാരിക ഏകീകരണത്തിനുള്ള ശ്രമമായും വിദ്യാഭ്യാസ യാത്രയിലെ പിന്നോട്ടടിയായും കേരളം ഇതിനെ കാണുന്നു. പാഠപുസ്‌തകങ്ങൾക്ക് പേരിടൽ കേവലം ഒരു സൗന്ദര്യാത്മക തീരുമാനമല്ല, മറിച്ച് പഠിതാക്കളുടെ ഭാഷാ പശ്ചാത്തലത്തെ മാനിക്കേണ്ട ഒരു അക്കാദമിക തീരുമാനമാണ്. ഇന്ത്യൻ ശാസ്‌ത്രീയ സംഗീതത്തിൽ നിന്നുള്ള പദങ്ങളുടെ ഉപയോഗം സാംസ്‌കാരികമായി ഏകീകരിക്കുന്നതായി ന്യായീകരിക്കപ്പെടുമ്പോൾ, ഒരു ഭാഷാ പാരമ്പര്യത്തിൽ നിന്നുള്ള പേരുകൾ അടിച്ചേൽപ്പിക്കുന്നത് ബഹുഭാഷയെ ആഘോഷിക്കുന്ന രാജ്യത്ത് ശരിയായ നടപടിയല്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഭാഷാപരവും സാംസ്‌കാരികവുമായ വൈവിധ്യത്തിൻ്റെ സമ്പന്നമായ പാരമ്പര്യമുള്ള കേരളം, എൻസിഇആർടിയുടെ ഈ ഏകപക്ഷീയമായ തീരുമാനത്തെ ഫെഡറൽ തത്വങ്ങളുടെയും വിദ്യാഭ്യാസത്തിലെ സഹകരണ മനോഭാവത്തിൻ്റെയും ലംഘനമായാണ് കണക്കാക്കുന്നത്.
ഇക്കാര്യത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഉടൻ ഇടപെടണം. പാഠപുസ്‌തകങ്ങൾ ഭാഷാപരമായ ആധിപത്യത്തിൻ്റെയല്ല, പഠനത്തിൻ്റെയും ഉൾക്കൊള്ളലിൻ്റെയും ഉപകരണങ്ങളായി വർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. എൻസിഇആർടിയുടെ തീരുമാനം തിരുത്താനുള്ള നിർദ്ദേശങ്ങൾ നൽകണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയ്‌ക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടതായി മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു.