കോഴിക്കോട്: പ്രകൃതി വിഭവങ്ങൾ നമുക്ക് മാത്രമുള്ളതല്ല അത് വരും തലമുറയ്‌ക്ക് വേണ്ടി കാത്ത് വയ്‌ക്കാനുള്ളതുകൂടിയാണ്. ഒരു കൂട്ടം പ്രകൃതി സ്‌നേഹികളുടെ കൂട്ടായ്‌മയിൽ പ്രകൃതി സംരക്ഷണം എന്ന ആശയം മുൻനിർത്തി ചിത്രകല സംഘടിപ്പിച്ചിരിക്കുകയാണ് മാവൂരിലെ കലാകേന്ദ്രം. ചെറുപുഴയോരത്തെ പച്ചത്തുരുത്തിലാണ് വിവിധ ജില്ലകളിൽ നിന്നെത്തിയ ഇരുപതോളം ചിത്രകാരന്മാർ ക്യാൻവാസിൽ ചിത്രങ്ങള്‍ പകർത്തിയത്.
ക്യാൻവാസിൽ ജനിക്കുന്ന ചിത്രങ്ങള്‍ പ്രദർശനത്തിന് വയ്‌ക്കാറാണ് പതിവ്. മുൻപും ഇത്തരത്തിൽ ചിത്രകല ക്യാമ്പുകള്‍ സംഘടിപ്പിച്ച് പെയിൻ്റിങ്ങുകള്‍ പ്രദർശനത്തിന് വച്ചിട്ടുണ്ട്. കഴിഞ്ഞ പ്രളയത്തിൽ വീടുകള്‍ നഷ്‌ടമായവർക്ക് സഹായകമെന്നോണം പെയിൻ്റിങ്ങുകള്‍ വിറ്റുകിട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ ഫണ്ടിലേക്ക് നിക്ഷേപിച്ചിരുന്നതായി ക്യാമ്പ് ക്യൂറേറ്റർ ശ്രീകുമാർ മാവൂർ പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രകൃതിയെ ചേർത്തു നിർത്തുക എന്നതാണ് ഇത്തവണത്തെ ആശയം. മാവൂർ തെങ്ങിലക്കടവിലെ ചെറുപുഴയോരത്തെ പച്ചത്തുരുത്തായ ഗ്രാമ വനത്തിലാണ് വ്യത്യസ്‌തമായ ചിത്രകല ക്യാമ്പ് നടന്നത്. മാവൂരിലെ കലാകേന്ദ്രത്തിൻ്റെ നേതൃത്വത്തിലാണ് ഇത്തരത്തിൽ ഒരു ക്യാമ്പ് സംഘടിപ്പിച്ചത്. പ്രകൃതി വിഭവങ്ങൾ നമുക്ക് മാത്രമുള്ളതല്ല വരും തലമുറയ്ക്കു കൂടി നീക്കിവയ്ക്കണം എന്ന ആശയമുയർത്തിയാണ് ഗ്രാമവനം, കലാകാരന്മാരുടെ കൂട്ടായ്‌മയ്‌ക്ക് വേദിയാക്കിയത്.
വിവിധ ജില്ലകളിൽ നിന്ന് എത്തിയ കുട്ടികൾ ഉൾപ്പെടെയുള്ള ഇരുപതോളം ചിത്രകലാകാരന്മാരാണ് ഇത്തവണ ആകർഷകമായ ചിത്രങ്ങൾ വരച്ചത്. ഗ്രാമവനത്തിലെ ഓരോ മരത്തണലിലും ഇരുന്നാണ് ചിത്രകലാകാരന്മാർ അവരുടെ സർഗവാസനകൾ ക്യാൻവാസിലേക്ക് പകർത്തിയത്.
പ്രകൃതി തന്നെയാണ് പലരുടെയും ക്യാൻവാസിൽ തെളിഞ്ഞത്. മിക്ക ചിത്രകാരന്മാർക്കും ചിത്രകാരികൾക്കും കാട്ടിനുള്ളിലെ മരത്തണലിൽ ഇരുന്നുള്ള ഈ സർഗ സൃഷ്‌ടി വേറിട്ട അനുഭവം നൽകി. കുട്ടികൾ ഉൾപ്പെടെ നിരവധി പേരാണ് ചെറുപുഴയോരത്തെ ഗ്രാമ വനത്തിൽ ചിത്രകാരന്മാരുടെ വ്യത്യസ്‌തമായ ചിത്രരചനകള്‍ കാണാനെത്തിയത്.