തിരുവനന്തപുരം: ഐഎഎസ് തലപ്പത്തെ പോര് തുടരുന്നതിനിടെ വിമർശനവുമായി എൻ പ്രശാന്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. ഹിയറിങ്ങിന്‍റെ ലൈവ് സ്ട്രീമിങും വിഡിയോ റെക്കോഡിങ്ങും ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ആദ്യം സമ്മതിച്ചിരുന്നുവെന്നും പിന്നീട് പിന്മാറിയതാണെന്നും ആരോപിച്ചാണ് ഫേസ്ബുക്ക് പോസ്റ്റ്.
പ്രശാന്തിൻ്റെ ആവശ്യപ്രകാരം ഹിയറിങ് റെക്കോഡ് ചെയ്യാനും സ്ട്രീം ചെയ്യാനും തടസമൊന്നും സൂചിപ്പിക്കാതെ മാർച്ച് നാലിന് പുറത്തിറക്കിയ സർക്കാർ ഉത്തരവും മാർച്ച് ഒന്നിന് ആവശ്യം അംഗീകരിക്കാതെയുള്ള ഉത്തരവും പങ്കുവച്ചാണ് വിമർശനം. പ്രശാന്തിൻ്റെ ആവശ്യം വിചിത്രമാണെന്ന് ചൂണ്ടിക്കാട്ടി മാധ്യമങ്ങൾ നൽകിയ വാർത്തയ്ക്കും പോസ്റ്റിൽ വിമർശനമുണ്ട്. ജയ്തിലക് ഐഎഎസിനെതിരെ പരസ്യ വിമർശനം ഉന്നയിച്ചതിനായിരുന്നു എൻ പ്രശാന്തിനെ സസ്‌പെൻഡ് ചെയ്തത്.
എന്നാൽ തൻ്റെ ഭാഗം കേൾക്കണമെന്ന് ചൂണ്ടിക്കാട്ടി പ്രശാന്ത് ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും കത്ത് നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സർക്കാർ ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ഹിയറിങ് നടത്താൻ തീരുമാനിക്കുന്നത്. എന്നാൽ തൻ്റെ ഹിയറിങ് റെക്കോഡ് ചെയ്യണമെന്നും ലൈവ് സ്ട്രീമിങ് വേണമെന്നും പ്രശാന്ത് ആവശ്യമുന്നയിക്കുകയായിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം:
"10.02.2025 ന് നൽകിയ കത്തിൽ ഹിയറിങ് റെക്കോഡ് ചെയ്യാനും സ്ട്രീം ചെയ്യാനും മാത്രമായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ഈ ആവശ്യം 04.04.2025 ന് പൂർണമായും അംഗീകരിച്ചെങ്കിലും 11.04.2025 ന് അത് പിൻവലിച്ചു. ഏഴ് രാത്രികൾ കഴിഞ്ഞപ്പോൾ തീരുമാനം മാറിയതിൻ്റെ കാരണങ്ങൾ ഒന്നും കത്തിൽ അറിയിച്ചിട്ടില്ല. അതിൽ ആവശ്യം വിചിത്രമാണെന്ന് പറയുന്നില്ല
എന്നാൽ കൊട്ടാരം ലേഖകർ പറയുന്നത് ആവശ്യം വിചിത്രമാണെന്നാണ്. വിവരാവകാശത്തിൻ്റെയും സുതാര്യതയുടെയും കാലത്ത് ആർക്കാണിത് വിചിത്രം? ഒന്നറിയാനാണ്. ആളിന് പേരില്ലേ?
എൻ്റെ അച്ചടക്ക നടപടി സംബന്ധിച്ച രേഖകളും, ഉത്തരവിൻ്റെ കോപ്പികളും, തീരുമാനങ്ങളും, അഭിപ്രായങ്ങളും ഒക്കെ ചാനലിലും പത്രത്തിലും വായിച്ചാണ് ഞാൻ അറിയുന്നത്. സ്റ്റ്രീമിങ് അനുവദിച്ച ആദ്യ ഉത്തരവ് കാണത്ത മട്ടിൽ ചില ചാനൽ തൊഴിലാളികൾ തകർത്ത് അഭിനയിക്കുന്നതും കണ്ടു. (വായിച്ചിട്ട് മനസ്സിലാകാത്തതും ആവാം). നിരന്തരം നിർഭയം, ഉറവിടമില്ലാത്ത വാർത്തകൾ നൽകുന്നതും, രേഖകൾ തമസ്കരിക്കുന്നതും ചെയ്യുന്നതിനെ എന്താ പറയുക?