തിരുവനന്തപുരം: ലോകത്തിലെ പടുകൂറ്റൻ ചരക്ക് കപ്പലുകളിലൊന്നായ എംഎസ്‌സി തുര്‍ക്കിയ ഇന്ന് വിഴിഞ്ഞം തുറമുഖത്തെത്തും. ഇന്ത്യന്‍ തുറമുഖത്ത് ഇതുവരെ നങ്കൂരമിട്ടിട്ടുള്ളതില്‍ വച്ചേറ്റവും വലിയ ചരക്ക് കപ്പലാണിത്. ലോകത്തെ ഏറ്റവും വലിയ കപ്പല്‍ കമ്പനിയായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ (എംഎസ്‌സി) ഉടമസ്ഥതയിലുള്ളതാണ് കപ്പല്‍.
പുറംകടലില്‍ നങ്കൂരമിടുന്ന കപ്പല്‍ ഇന്ന് ഉച്ചയ്ക്ക് 2.30ഓടെ ബര്‍ത്തിലേയ്ക്ക് അടുക്കും. 400 മീറ്റര്‍ നീളവും, 62 മീറ്റര്‍ വീതിയും 33.5 മീറ്റര്‍ ആഴവും വരുന്ന കപ്പലിന് ഒരേ സമയം 24,346 ടി ഇ യു (ട്വൻ്റി ഫീറ്റ് ഇക്വലൻ്റ് യൂണിറ്റ്) കണ്ടെയ്‌നര്‍ വഹിക്കാന്‍ കഴിയും (ചരക്ക് കപ്പലിൻ്റെ വലിപ്പം അളക്കുന്നതിനുള്ള യൂണിറ്റാണ് ടി ഇ യു). ഇന്നുവരെ നിര്‍മ്മിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും കൂടുതല്‍ കണ്ടൈനര്‍ വഹിക്കാന്‍ കഴിയുന്ന കപ്പലുകളുടെ ശ്രേണിയിലാണ് എം എസ് സി തുർക്കിയ ആറ് കപ്പലുകളുടെ ക്ലാസില്‍പ്പെട്ട സിസ്റ്റര്‍ വെസലുകളിലൊന്നാണ്. വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ലോകത്തെ സുപ്രധാന ട്രാന്‍സ്ഷിപ്‌മെൻ്റ് തുറമുഖങ്ങളായ കൊളംബോയിലോ ദുബായ്‌ലോ പോലും ഇത്രയും വലിയ കപ്പല്‍ ഇതുവരെ നങ്കൂരമിട്ടിട്ടില്ല.
സിംഗപ്പുര്‍ തുറമുഖത്ത് നിന്നും ഏപ്രില്‍ രണ്ടിന് പുറപ്പെട്ട ലൈബീരിയന്‍ ഫ്‌ളാഗില്‍ സഞ്ചരിക്കുന്ന എം എസ് സി തുര്‍ക്കി വിഴിഞ്ഞത്തു നിന്നും യുറോപ്പിലേക്കാകും സഞ്ചരിക്കുക. വിഴിഞ്ഞം തുറമുഖത്ത് എത്തുന്ന 257മത്തെ കപ്പലാണ് എംഎസ്‌സി തുര്‍ക്കി. വിഴിഞ്ഞം വഴി യൂറോപ്പിലേക്കുള്ള പ്രതിവാര ഡേജ് സര്‍വീസിൻ്റെ ഭാഗമായാണ് എംഎസ്‌സി തുര്‍ക്കി ആദ്യമായി വിഴിഞ്ഞത്ത് എത്തുന്നത്. ഇന്ത്യന്‍ തുറമുഖങ്ങളില്‍ എത്തിയ ഏറ്റവും വലിയ കപ്പലുകളിലൊന്നെന്ന പ്രത്യേകതയുമുണ്ട്. ശരാശരി പ്രതിമാസം ഒരു ലക്ഷത്തിലേറെ കണ്ടയ്‌നറുകളാണ് വിഴിഞ്ഞം തുറമുഖം കൈകാര്യം ചെയ്യുന്നത്. മാര്‍ച്ച് മാസത്തില്‍ മാത്രം 53 കപ്പലുകളായിരുന്നു വിഴിഞ്ഞം തുറമുഖത്തെത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
257 കപ്പലുകളില്‍ നിന്നായി ഇതുവരെ അഞ്ച്് ലക്ഷം ടി ഇ യു ചരക്ക് നീക്കം നടന്നുവെന്ന നേട്ടവും ഇതിനോടകം വിഴിഞ്ഞം സ്വന്തമാക്കി കഴിഞ്ഞു. ആദ്യഘട്ടത്തില്‍ വിഴിഞ്ഞത്തിൻ്റെ വാര്‍ഷികശേഷിയായി കണക്കാക്കിയിരക്കുന്നത് 10 ലക്ഷം ടി ഇ യു ആണ്. 2024 ജൂലൈയില്‍ ട്രയല്‍ ഓപ്പറേഷന്‍ ആരംഭിച്ച വിഴിഞ്ഞത്ത് അതേ വര്‍ഷം ഡിസംബറിലാണ് കൊമേഴ്‌സ്യല്‍ ഓപ്പറേഷന്‍ തുടങ്ങിയത്. കഴിഞ്ഞമാസം 53 ചരക്ക് കപ്പലുകളായിരുന്നു വിഴിഞ്ഞത്ത് എത്തിച്ചേര്‍ന്നത്. ഈ വര്‍ഷം കമ്മിഷന്‍ ചെയ്യാനൊരുങ്ങുന്ന വിഴിഞ്ഞം തുറമുഖം ആദ്യഘട്ടം പൂര്‍ത്തിയായ ശേഷം രാജ്യത്തെ മുന്‍നിര തുറമുഖങ്ങളെ വരെ പിന്നിലൊക്കി വന്‍ മുന്നേറ്റമാണ് രേഖപ്പെടുത്തുന്നത്.
അതേ സമയം വിഴിഞ്ഞം തുറമുഖത്തിൻ്റെ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് സ്വീകരിക്കുന്നതിനുള്ള കരാര്‍ ഇന്ന് ഒപ്പുവയ്ക്കും. രണ്ട് കരാറുകളാണ് പ്രധാനമായും ഒപ്പിടുന്നത്. കേന്ദ്രവും പണം സ്വീകരിക്കുന്ന അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ബാങ്ക് കണ്‍സോര്‍ഷ്യവുമായുള്ള ത്രികക്ഷി കരാറാണ് ആദ്യം ഒപ്പിടുക. തുറമുഖത്തിൻ്റെ വരുമാനം 20% കേന്ദ്രവുമായി പങ്കിടാം എന്ന രണ്ടാമത്തെ കരാറില്‍ ചീഫ് സെക്രട്ടറിയും ഒപ്പുവയ്ക്കും. വി ജിഎഫ് തുക 817.80 കോടി രൂപ സ്വീകരിക്കാമെന്ന് കഴിഞ്ഞ മന്ത്രിസഭായോഗം തീരുമാനമെടുത്തിരുന്നു. എംഎസ്‌സി ക്ലൗഡ് ജിറാര്‍ഡെറ്റ് ആയിരുന്നു ഇതിനുമുമ്പ് വീഴിഞ്ഞത് എത്തിയി ഏറ്റവും വലിയ കപ്പല്‍.