കോഴിക്കോട്: മൺസൂണിൽ ഈ തവണ അധിക മഴയെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. 105 ശതമാനം അധിക മഴയെന്നാണ് പ്രവചിച്ചിരിക്കുന്നത്. തെക്ക് പടിഞ്ഞാറൻ കാലവർഷം ജൂൺ ഒന്നിന് തന്നെ എത്തും. ''2025-ൽ രാജ്യത്തുടനീളം തെക്കുപടിഞ്ഞാറൻ കാലവര്‍ഷത്തില്‍ (ജൂൺ മുതൽ സെപ്റ്റംബർ വരെ) മഴ സാധാരണയേക്കാൾ കൂടുതലായിരിക്കും. മഴയുടെ തോത് കണക്കാക്കിയാല്‍ രാജ്യത്തുടനീളം ഇക്കാലയളവിലെ മഴ ദീര്‍ഘകാല ശരാശരിയുടെ 105% ആയിരിക്കാനും സാധ്യതയുണ്ട്. 1971 മുതല്‍ 2020 വരെ കാലയളവിൽ രാജ്യത്തെ കാലവര്‍ഷ മഴയുടെ ദീര്‍ഘകാല ശരാശരി 87 സെൻ്റിമീറ്ററായിരുന്നു'' കേന്ദ്ര കാലാവസ്ഥ വകുപ്പ് കേരള മേധാവി നീത കെ ഗോപാൽ ഇടിവി ഭാരതിനോട് പറഞ്ഞു.
കേരളം ഉൾപ്പെടെ പടിഞ്ഞാറൻ തീരങ്ങളിലും കർണാടക, ആന്ധ്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലും മധ്യ വടക്കു പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും അധിക മഴ പ്രതീക്ഷിക്കുന്നു. തമിഴ്‌നാട്, ലഡാക്ക്, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ മഴയുടെ തോത് കുറവായിരിക്കും. കഴിഞ്ഞ മൂന്ന് മാസങ്ങളിൽ (2025 ജനുവരി മുതൽ മാർച്ച് വരെ) വടക്കൻ അർധഗോളത്തിലെയും യുറേഷ്യയിലെയും മഞ്ഞുവീഴ്‌ചയുണ്ടായ പ്രദേശങ്ങളുടെ വ്യാപ്‌തി സാധാരണ നിലയിലും താഴെയായിരുന്നു. വടക്കൻ അർധഗോളത്തിലെയും യുറേഷ്യയിലെയും ശൈത്യകാല, വസന്തകാല മഞ്ഞുവ്യാപ്‌തി തുടർന്നുള്ള ഇന്ത്യൻ വേനൽ മഴയുമായി പൊതുവെ വിപരീത ബന്ധമാണ് കാണിക്കുന്നത്. 2025 മെയ് അവസാന വാരം കാലവര്‍ഷ സമയത്തെ മഴയെക്കുറിച്ച് പുതുക്കിയ പ്രവചനങ്ങൾ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നിലവിൽ ഭൂമധ്യരേഖാ പസഫിക് മേഖലയിൽ ന്യൂട്രൽ എൽ നിനോ-സതേൺ ഓസിലേഷൻ (ഇഎന്‍എസ്ഒ) സ്ഥിതിവിശേഷം നിലനിൽക്കുന്നുണ്ടെങ്കിലും അന്തരീക്ഷ വായുചംക്രമണം ലാ-നിന സാഹചര്യങ്ങൾക്ക് സമാനമാണ്. ഏറ്റവും പുതിയ കാലവര്‍ഷ ദൗത്യ കാലാവസ്ഥാ പ്രവചന സംവിധാനവും (എംഎംസിഎഫ്എസ്) മറ്റ് കാലാവസ്ഥാ മാതൃകാ പ്രവചനങ്ങളും കാലവര്‍ഷ സമയത്ത് ന്യൂട്രൽ എൽ നിനോ-സതേൺ ഓസിലേഷൻ തുടരാൻ സാധ്യതയുണ്ടെന്ന സൂചനയാണ് നല്‍കുന്നത്.
നിലവിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ ന്യൂട്രൽ ഡൈപോള്‍ (ഐഒഡി) സാഹചര്യം നിലനിൽക്കുന്നുണ്ട്. ഏറ്റവും പുതിയ കാലാവസ്ഥാ മാതൃകകളുടെ പ്രവചനം സൂചിപ്പിക്കുന്നത് തെക്കുപടിഞ്ഞാറൻ കാലവര്‍ഷ സമയത്തും ഈ സാഹചര്യം തുടരാൻ സാധ്യതയുണ്ടെന്നാണ്.
പുതിയ എൽആർഎഫ് രീതിയനുസരിച്ച്, ഏപ്രിൽ മധ്യത്തിൽ പുറപ്പെടുവിച്ച ആദ്യഘട്ട പ്രവചനത്തിൽ രാജ്യത്തെ മഴയുടെ ആകെ അളവും സാധ്യതയും അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളും രാജ്യത്തുടനീളം കാലവര്‍ഷ (ജൂൺ-സെപ്റ്റംബർ) മഴയുടെ ടെർസൈൽ വിഭാഗങ്ങൾ സംബന്ധിച്ച (സാധാരണയേക്കാൾ കൂടുതൽ, സാധാരണ, സാധാരണയേക്കാൾ കുറവ്) മേഖലാതല സാധ്യതാ പ്രവചനങ്ങളുമാണ് ഉൾപ്പെടുന്നത്.
മെയ് അവസാനത്തോടെ പുറപ്പെടുവിക്കുന്ന രണ്ടാം ഘട്ട പ്രവചനത്തിൽ ഏപ്രിലിൽ പുറപ്പെടുവിച്ച കാലവര്‍ഷ മഴ പ്രവചനം സംബന്ധിച്ച പുതുക്കിയ വിവരങ്ങളും രാജ്യത്തെ നാല് ഏകീകൃത പ്രദേശങ്ങളിലെയും (വടക്കുപടിഞ്ഞാറൻ ഇന്ത്യ, മധ്യ ഇന്ത്യ, തെക്കൻ ഉപദ്വീപ്, വടക്കുകിഴക്കൻ ഇന്ത്യ), മൺസൂൺ കോർ സോണിലെയും (എംസിഇസഡ്) ഇക്കാലയളവിലെ മഴയുടെ സാധ്യതാ പ്രവചനങ്ങളും ഉൾപ്പെടും. കൂടാതെ, രാജ്യത്തെ ആകെ മഴയുടെ അളവിലെ സാധ്യതാ പ്രവചനങ്ങളും ജൂണിൽ രാജ്യത്ത് പെയ്യുന്ന മഴയുടെ ടെർസൈൽ വിഭാഗങ്ങൾ സംബന്ധിച്ച (സാധാരണയേക്കാൾ കൂടുതൽ, സാധാരണ, സാധാരണയേക്കാൾ കുറവ്) മേഖലാതല സാധ്യതാ പ്രവചനങ്ങളും രണ്ടാം ഘട്ട പ്രവചനത്തിൽ പുറത്ത് വരും.
Also read: കടുത്ത ചൂടത്ത് വിയർത്തില്ലെങ്കിലും സൂക്ഷിക്കണം; ശ്രദ്ധിച്ചില്ലെങ്കിൽ ഹൃദയാഘാതം ഉറപ്പെന്ന് ഡോക്ടർമാർ