കോഴിക്കോട്: സ്വയം ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനമെടുക്കുന്നവരെ അതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ അപ്രതീക്ഷിതമായെത്തുന്ന ഫോണ്‍വിളിയോ നല്ല ഒരു കാഴ്‌ചയോ ആരെയെങ്കിലും സംസാരിക്കാന്‍ കിട്ടുന്ന അവസരമോ ഒക്കെ കാരണമാകാറുണ്ട്. ഇത്തരം തീരുമാനങ്ങളില്‍നിന്ന് പിന്തിരിപ്പിക്കുന്നതിനും സഹായിക്കുന്നതിനും കൗണ്‍സലിങ് നല്‍കുന്നതിനുമൊക്കെ പൊലീസിൻ്റെയും സര്‍ക്കാരിൻ്റെയുമൊക്കെ ഹെല്‍പ് ലൈന്‍ നമ്പരുകളുമുണ്ട്. ജീവനൊടുക്കിയ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഇവര്‍ ആശ്വാസത്തിനായി ഈ നമ്പരുകള്‍ പ്രയോജനപ്പെടുത്തിയെങ്കിലെന്ന് മനസ്സുകൊണ്ട് ആഗ്രഹിക്കാത്തവരുമുണ്ടാകില്ല. എന്നാല്‍ ഇത്തരം ഒരു സംഭവത്തിനാണ് ഇന്ന് പുലര്‍ച്ചെ മാറാട് പൊലീസ് സ്‌റ്റേഷന്‍ സാക്ഷ്യം വഹിച്ചത്. ഫറോക്ക് പാലത്തിൽ കയറി പുഴയിൽ ചാടി ആത്‌മഹത്യ ചെയ്യാൻ ശ്രമിച്ച ഇരുപത്തിനാലുകാരനെ നയത്തിൽ മനംമാറ്റി താഴെയിറക്കുകയായിരുന്നു മാറാട് ഇൻസ്പെക്‌ടറും സംഘവും.
സംഭവം ഇങ്ങനെ
സമയം വെള്ളിയാഴ്ച പുലർച്ചെ 3 മണി. അടിയന്തര സാഹചര്യങ്ങളിൽ പൊലീസിന് വിളി വരുന്ന 112 നമ്പറിലേക്ക് ഒരു കോൾ വരുന്നു. ജീവിതം മടുത്ത് ആത്‌മഹത്യ ചെയ്യാൻ പോകുന്ന വ്യക്‌തിയുടെ കോൾ ആയിരുന്നു അത്. കോളിലെ ലോക്കേഷൻ രേഖപ്പെടുത്തിയത് ഫറോക്ക് പുതിയ പാലത്തിലായിരുന്നു. വിവരം കിട്ടിയതനുസരിച്ച് തൊട്ടടുത്തുണ്ടായിരുന്ന കൺട്രോൾ റും വാഹനം പാഞ്ഞെത്തി. പൊലീസുകാർ എത്ര പറഞ്ഞിട്ടും ചെറുപ്പക്കാരൻ താഴെയിറങ്ങാൻ കൂട്ടാക്കിയില്ല. മാറാട് സിഐ ബെന്നി ലാലുവായിരുന്നു സർക്കിളിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. ഒടുവിൽ അദ്ദേഹവും സ്ഥലത്തെത്തി. ചെറുപ്പക്കാരൻ്റെ മാനസിക നില മനസിലാക്കിയ ബെന്നി ലാലു അവനെ മോനെ എന്ന് വിളിച്ചു, പേര് ചോദിച്ചു, അവൻ പേര് പറഞ്ഞു. സിഐയുടെ ഓരോ വാക്കുകൾ കേട്ട് അവൻ വികാരാധീനനായി. മെല്ലെ അടുത്ത് ചെന്ന് കൈപിടിച്ചു, താഴെയിറക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കുടുംബ പ്രശ്‌നങ്ങളിൽ പെട്ട് ഈ യുവാവ് മാനസികമായി തകർന്നിരുന്നെന്ന് പൊലീസ് പറഞ്ഞു. വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞുമുണ്ട്. സംശയങ്ങളിൽ അകപ്പെട്ട് ആ ദാമ്പത്യം തകർന്നിരുന്നു. രണ്ട് വീട്ടുകാരെ പൊലീസ് വിളിച്ചിട്ടും മറുപടി ഉണ്ടായിരുന്നില്ല. ഒടുവിൽ അരയിൽ ഒളിപ്പിച്ച കത്തി കൈക്കലാക്കിയ പൊലീസ് അവനെ ഫറോക്ക് താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും എത്തിച്ചു. വഴിയിൽ വെച്ച് ഭക്ഷണം വാങ്ങിക്കൊടുത്തെങ്കിലും വിറയൽ കൊണ്ട് കഴിക്കാൻ കഴിഞ്ഞിരുന്നില്ല.
ദിവസങ്ങളായി ഉറക്കമില്ലാത്ത ചെറുപ്പക്കാരൻ്റെ മാനസിക നില വീണ്ടെടുക്കാൻ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവിൻ്റെ വീട്ടുകാർ മലപ്പുറത്ത്നിന്ന് വരുന്നുണ്ട്. മാനസിക നില നേരെയായാൽ അവൻ വീട്ടുകാർക്കൊപ്പം പോകുമെന്നാണ് പൊലീസിൻ്റെ പ്രതീക്ഷ. ഒരു കൗൺസിലിങ്ങിലൂടെ ഈ 24 കാരൻ്റെ ജീവിതം നേരായ പാതയിൽ എത്തുമെന്ന പ്രതീക്ഷ സി ഐ ബെന്നി ലാലുവിനുണ്ട്. ജീവിതം ലഹരിയിൽ അകപ്പെടാത്തതു കൊണ്ടാണ് ആ പ്രതീക്ഷ.