തൃശൂർ: പെരുമ്പിലാവിൽ യുവാവിനെ സുഹൃത്തുക്കള്‍ വെട്ടിക്കൊലപ്പെടുത്തി. നിരവധി കേസുകളിൽ പ്രതിയായ കൂത്തനെന്ന് വിളിക്കുന്ന അക്ഷയ് ആണ് വെട്ടേറ്റു മരിച്ചത്. കടവല്ലൂർ സ്വദേശിയായ ഇയാള്‍ നിലവിൽ മരത്തംകോട് വാടകയ്‌ക്ക് താമസിച്ച് വരികയായിരുന്നു.
അക്ഷയുടെ സുഹൃത്തുക്കളായ ലിഷോയി, ബാദുഷ എന്നിവരാണ് ഇയാളെ ആക്രമിച്ച് വെട്ടിക്കൊന്നത്. ഭാര്യയോടൊപ്പം ലിഷോയ്‌യുടെ വീട്ടിലെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. പെരുമ്പിലാവ് ആൽത്തറ നാലുസെൻ്റ് കോളനിയിൽ രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഭർത്താവിനെ ആക്രമിക്കുന്നത് കണ്ട അക്ഷയുടെ ഭാര്യ തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. സുഹൃത്തുക്കളും ലഹരി കച്ചവടക്കാരുമായിരുന്നു കൊല്ലപ്പെട്ട അക്ഷയും ലിഷോയിയും ബാദുഷയും. കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചത് എന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
കൊലപാതകത്തിന് ശേഷം രക്ഷപെട്ട ലിഷോയ്‌ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. സംഘർഷത്തിൽ പരിക്കേറ്റ ബാദുഷ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇയാൾ ഗുരുവായൂർ സ്റ്റേഷനിൽ റൗഡി ലിസ്റ്റിൽ ഉള്ളയാളാണ്. അക്ഷയുടെ മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.