കൊല്ലം: പതിവ് തെറ്റാതെ ഇത്തവണയും സഖാവ് വികെ വിക്രമനെ കാണാൻ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി എത്തി. പ്രാക്കുളത്തെ സ്‌കൂളിൽ തുടങ്ങിയ രാഷ്‌ട്രീയം ഇന്ന് എംഎ ബേബിയെ സിപിഎമ്മിൻ്റെ അമരത്തെത്തിച്ചതിന് പിന്നിൽ സഖാവ് വികെ വിക്രമനെപ്പോലുള്ളവരുടെ ആശയങ്ങളുണ്ട്. തന്നെ രാഷ്‌ട്രീയത്തിലേക്ക് കൈപിടിച്ചു കയറ്റിയ സഖാവിനെ കാണാൻ എംഎ ബേബി സമയം കിട്ടുമ്പോഴെല്ലാം എത്താറുണ്ട്. ഇത്തവണയും പതിവ് തെറ്റിയില്ല.
പണ്ട് നമ്മളെഴുതിയ ലോക്കൽ കമ്മിറ്റിയുടെ ബോർഡ് മാഞ്ഞു കാണുമല്ലേ... നമ്മളൊരുമിച്ച് ഈ തെക്കേച്ചേരിയിൽ എത്ര ചുവരുകളെഴുതിയതാണ്. എത്ര പോസ്റ്ററുകളൊട്ടിച്ചതാണ്. 'പ്രാക്കുളം എൻഎസ്‌എസ് സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയായിരിക്കെ ആദ്യമായി ഇങ്ക്വിലാബ് വിളിച്ചു നൽകിയ വികെ വിക്രമൻ്റെ വീട്ടിലെത്തിയ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി പഴയ ഓർമ്മകളിലേക്ക് സഞ്ചരിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അക്കാലത്ത് കെഎസ്‌എഫ് സ്ഥാനാർഥിയായാൽ തോൽക്കുമെന്ന് ഉറപ്പാണ്. അങ്ങനെ സ്‌കൂൾ തെരഞ്ഞെടുപ്പിൽ കെഎസ്എഫിന് വേണ്ടി തോൽക്കാൻ വിദ്യാർഥികളെ കണ്ടെത്തിയിരുന്ന ആളായിരുന്നു വിക്രമൻ സഖാവ്. അങ്ങനെ അദ്ദേഹം എന്നെയും തെരഞ്ഞ് പിടിച്ച് സ്ഥാനാർഥിയാക്കി. ആദ്യമായി സ്റ്റുഡൻ്റ്സ് ഫെഡറേഷൻ്റെ സമ്മേളനത്തിന് കൊണ്ടുപോയതും വിക്രമൻ സഖാവാണ്. ചെറു പുഞ്ചിരിയോട് സഖാവ് എംഎ ബേബി പറയുന്നു.
ഇങ്ങനെ പറഞ്ഞുകൊണ്ട് എംഎ ബേബി ചുവന്ന ഷാൾ അണിയിച്ചപ്പോൾ വികെ വിക്രമൻ്റെ കണ്ണുകൾ നിറഞ്ഞു. പിന്നെ അദ്ദേഹം പറഞ്ഞു. ''ബേബി അന്നേ മിടുക്കനായിരുന്നു. മത്സരങ്ങൾക്കൊക്കെ പോയി സമ്മാനം വാങ്ങിയിരുന്ന നല്ല ഡിബേറ്റർ. കെഎസ്‌യു മാത്രം ജയിക്കുന്ന സ്‌കൂളിൽ ഒരു ക്ലാസിലെങ്കിലും ജയിക്കാൻ, പാർട്ടി സഖാക്കളുടെ സഹായത്തോടെയാണ് ബേബിയെ കണ്ടുപിടിച്ചത്.
സിപിഎം സംസ്ഥാന സമ്മേളനം കഴിഞ്ഞ് കൊല്ലത്ത് നിന്നും മടങ്ങും മുൻപും എംഎ ബേബി തന്നെ സംഘടനാ പ്രവർത്തനത്തിലേക്ക് കൈപിടിച്ചുയർത്തിയ സഖാവ് വികെ വിക്രമനെ പ്രാക്കുളത്തെ വാലുവിള വീട്ടിലെത്തി സന്ദർശിച്ചിരുന്നു. അതിന് മുൻപ് ക്രിസ്‌മസിന് കേക്കുമായി ഭാര്യ ബെറ്റിക്കൊപ്പവും എത്തിയിരുന്നു.
അതുകൊണ്ട് തന്നെ സിപിഎം ജനറൽ സെക്രട്ടറിയായ ശേഷവും എംഎ ബേബി തന്നെ കാണാൻ എത്തുമെന്ന് വികെ വിക്രമൻ പ്രതീക്ഷിച്ചിരുന്നു. സിപിഎമ്മിൻ്റെ കൊല്ലത്തെ അന്തരിച്ച പ്രമുഖ നേതാക്കളായ എൻ ശ്രീധരൻ്റെയും എംകെ ഭാസ്‌കരൻ്റെയും വീടുകളിലെത്തി കുടുംബാംഗങ്ങളെയും സന്ദർശിച്ചാണ് എംഎ ബേബി മടങ്ങിയത്.