ഇടുക്കി: കുതിരക്കുളമ്പടി നിറഞ്ഞ് നിന്നിരുന്ന പാത... ചരക്കുകളുമായി കാളവണ്ടികള്‍ തലങ്ങും വിലങ്ങും യാത്രകള്‍ തുടര്‍ന്നയിടം. അതേ ഇടുക്കിക്കും പറയാനുണ്ട് രാജഭരണകാലത്തോളം പഴക്കമുള്ള ഒരു പാതയുടെ കഥ. മുസിരിസ് തുറമുഖത്തേക്ക് മൂന്നാറിൽ നിന്നും സുഗന്ധവ്യഞ്ജനങ്ങൾ എത്തിച്ചിരുന്ന ഒരു രാജ പാതയാണത്. പ്രകൃതി ക്ഷോഭത്താൽ തകർന്ന പഴയ ആലുവ - മൂന്നാർ റോഡ്. ചരിത്ര സ്‌മരണകള്‍ ഏറെയുള്ള ഈ പാത വീണ്ടും തുറക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണിപ്പോള്‍.
അക്കാര്യം പറയുന്നത് മുൻപ് ഈ വഴി അടയാനുണ്ടായ കാരണം പറയട്ടെ. വര്‍ഷങ്ങളല്ല നൂറ്റാണ്ടുകളുടെ പഴക്കമാണ് ഈ പാതയ്‌ക്ക് പറയാനുള്ളത്. ബിസി 300നും 250നും ഇടയിൽ വാണിജ്യ ആവശ്യങ്ങൾക്കായി ഒരു നടപ്പാതയായി ആരംഭിച്ചതാണ് ഈ റോഡ്. മധുരയേയും മുസിരിസ് തുറമുഖത്തെയും ബന്ധിപ്പിക്കുന്ന പ്രധാന ഇടനാഴിയായിരുന്നു ഈ പാത. 1341ലെ വെള്ളപ്പൊക്കം മുസിരിസ് (കൊടുങ്ങല്ലൂർ) തുറമുഖത്തിന്‍റെ അന്ത്യം കുറിച്ചതോടെ വ്യാപാര ഇടനാഴിയും വിസ്‌മൃതമായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഈ നടവഴി പുനർനിർമിക്കാൻ 1891ൽ തീരുമാനിച്ചു. സുഗന്ധദ്രവ്യങ്ങളുടെ ചരക്ക് നീക്കത്തിനായി കാളവണ്ടി ഓടാനുള്ള വീതിയോടെയാണ് ആലുവ, കോതമംഗലം, തട്ടേക്കാട്, കുട്ടമ്പുഴ, പൂയംകുട്ടി, പിണ്ടിമേട്, കുറത്തിക്കുടി, പെരുമ്പൻകുത്ത്, ലക്ഷ്‌മി എസ്‌റ്റേറ്റ് വഴി മൂന്നാറിലേക്ക് രാജപാത പുനർനിർമിച്ചത്. ചരക്ക് ഗതാഗതം കൂടുതലും മധുര വഴിയായിരുന്നെങ്കിലും മധ്യ തിരുവിതാംകൂറുമായുള്ള വ്യാപാര ബന്ധം നിലനിന്നിരുന്നത് ഈ രാജപാത വഴിയായിരുന്നു. പെരിയാറിന് സമാന്തരമായി കയറ്റമില്ലാതെയാണ് റോഡ് നിർമിച്ചത്.
മൂന്നാറിനെ മുക്കിയ പഴമക്കാർ പറയുന്ന 99ലെ വെള്ളപ്പൊക്കത്തിൽ (1924 ലെ പ്രളയം) രാജപാത കടന്ന് പോയിരുന്ന പെരുമ്പൻകുത്ത് കരിന്തിരി മല ഇടിഞ്ഞു വീണ് ഗതാഗതം പൂർണമായും തടസപ്പെട്ടു. റോഡ് ഇല്ലാതായതോടെ മൂന്നാറിൽ നിന്നുള്ള ചരക്ക് നീക്കവും താറുമാറായി. ഇതോടെ തിരുവിതാംകൂർ ഭരിച്ചിരുന്ന റാണി സേതു ലക്ഷ്‌മി ഭായി നേര്യമംഗലം വഴി പുതിയ റോഡ് നിർമിക്കാൻ അനുമതി നൽകി. ഇതോടെ നേര്യമംഗലം പാലം വഴി മൂന്നാറിലേക്ക് പുതിയ റോഡ് തുറന്നതോടെ രാജപാത വിസ്‌മൃതമായി. കാലക്രമേണ ഇവിടം വനം വകുപ്പിന്‍റെ അധീനതയിലുമായി. എന്നാൽ പൊതുമരാമത്ത് വകുപ്പിന്‍റെ ഉടമസ്ഥതയിലുള്ള റോഡിൽ വനംവകുപ്പിന് അധികാരമില്ലെന്ന് നാട്ടുകാർ പറയുന്നു.
ഇടുക്കിയുടെ ടൂറിസം വികസനത്തിന് വലിയ സംഭാവന നൽകാൻ സാധിക്കുന്ന പാതയാണിത്. പഴയ ആലുവ- മൂന്നാർ രാജപാത കാർഷിക ഗ്രാമമായ മാങ്കുളത്തിന്‍റെയും ആദിവാസി ഊരുകളുടെയും വികസനത്തിന് സാക്ഷ്യം വഹിക്കും. വനം വകുപ്പിന്‍റെ പിടിവാശി മൂലം പതിറ്റാണ്ടുകളായി ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള പാത വീണ്ടും ഗതാഗത യോഗ്യമാക്കാൻ ഇടപെടൽ ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പാത വീണ്ടും യാഥാർഥ്യമായാൽ ആലുവയിൽ നിന്നും മൂന്നാറിലേക്കുള്ള ദൂരം 20 കിലോമീറ്റർ ലാഭിക്കാം. കുട്ടംപുഴ, പൂയംകുട്ടി, കുറത്തിക്കുടി, പെരുമ്പൻകുത്ത് എന്നിവിടങ്ങളിലൂടെയാണ് പഴയ റോഡ് കടന്നുപോകുന്നത്. ഇതിൽ പെരുമ്പൻ കുത്തിൽ നിന്നും കുറത്തിയിലേക്കുള്ള പാത മാങ്കുളം ജലവൈദ്യുതി പദ്ധതിയുടെ നിർമാണ ജോലികളുടെ ഭാഗമായി പൂർത്തീകരിച്ചിരുന്നു. ഇനി പൂയംകുട്ടിയിൽ നിന്നും പെരുമ്പൻകുത്ത് വരെയുള്ള 27 കിലോ മീറ്ററാണ് നിർമിക്കാനുള്ളത്.
വനം വകുപ്പിന്‍റെ അനാവശ്യ തടസവാദങ്ങൾ ഒഴിവാക്കി, ടൂറിസം, കാർഷിക മേഖലയ്ക്ക് വൻ സാധ്യതകൾ തുറന്ന് നൽകുന്ന പാത വീണ്ടും യഥാർഥ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.