കണ്ണൂർ: എഐസിസി പ്രസിഡൻ്റായിരുന്ന ഏക മലയാളിയും ജാലിയൻവാലാബാഗ് കൂട്ടക്കൊല രാജ്യാന്തര ശ്രദ്ധയിലേക്ക് കൊണ്ടുവന്ന വ്യക്തിയുമായ സർ ചേറ്റൂർ ശങ്കരൻ നായരുടെ അനുസ്മരണ വേളയിൽ, ബിജെപിക്കെതിരെ കടുത്ത വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കോൺഗ്രസ് ചേറ്റൂരിനെ അവഗണിക്കുന്നുവെന്ന ബിജെപിയുടെ ആരോപണങ്ങൾക്ക് മറുപടിയായാണ് സുധാകരൻ്റെ വിമർശനം.
"ചേറ്റൂരിനെ ഓർക്കാൻ ബിജെപി എപ്പോഴാണ് വന്നത്? എല്ലാ ഡിസിസികളും എല്ലാ വർഷവും അദ്ദേഹത്തെ ഓർമ്മിക്കാറുണ്ട്," സുധാകരൻ പറഞ്ഞു. "ബിജെപിയല്ല, ഞങ്ങളാണ് ഈ നാടിൻ്റെ മക്കൾ. രാജ്യത്തെ പാവപ്പെട്ട ജനങ്ങളെ സംരക്ഷിക്കാൻ കഴിയാത്ത നാണംകെട്ട സർക്കാരാണ് ഇന്ത്യ ഭരിക്കുന്നത്. പഹൽഗാമിൽ നടന്നത് ഇതിൻ്റെ തെളിവാണ്. പാകിസ്ഥാനോട് എന്താണ് ചെയ്തത്? രാജ്യത്തോടുള്ള ഉത്തരവാദിത്വം പോലും നിറവേറ്റാൻ കഴിയാത്ത കഴിവുകെട്ട സർക്കാരാണ് ഇന്ത്യ ഭരിക്കുന്നത്."
ചേറ്റൂരും ബിജെപിയും കോൺഗ്രസും: ജാലിയൻവാലാബാഗ് കൂട്ടക്കൊലയെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിലാണ് ചേറ്റൂരിനെക്കുറിച്ച് ആദ്യമായി പരാമർശമുണ്ടായത്. "ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന് 106 വർഷങ്ങൾ പിന്നിട്ടെങ്കിലും, അന്ന് ജീവൻ നഷ്ടപ്പെട്ടവരെ നമ്മൾ ഇപ്പോഴും ഓർക്കുന്നു. എന്നാൽ സർ ചേറ്റൂർ ശങ്കരൻ നായർ എന്ന പേര് നിങ്ങളിൽ പലരും കേട്ടിട്ടുണ്ടാകില്ല. സംഭവം പഞ്ചാബിലാണ് നടന്നതെങ്കിലും, ജാലിയൻവാലാബാഗ് കൂട്ടക്കൊല കേസ് അദ്ദേഹം വ്യക്തിപരമായി ഏറ്റെടുക്കാൻ തീരുമാനിച്ചു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൻ്റെ അടിത്തറ ഇളക്കിമറിച്ച് അദ്ദേഹം പോരാടി. സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ ശങ്കരൻ നായർ കോടതിയിലെത്തിച്ച് അവരിൽ കുറ്റം ചുമത്തി. പഞ്ചാബിൽ നടന്ന കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ ബ്രിട്ടീഷ് ഭരണത്തിനെതിരെ കേരളത്തിൽ നിന്നുള്ള ഒരാൾ എങ്ങനെ നിലകൊണ്ടു? ഇതാണ് നമ്മുടെ സ്വാതന്ത്ര്യസമരത്തിന് പ്രചോദനമായ യഥാർഥ ചൈതന്യം. കേരളത്തിലെ സി.ശങ്കരൻ നായരുടെ സംഭാവനയെക്കുറിച്ച് നമ്മൾ പഠിക്കണം. പഞ്ചാബ്, ഹരിയാന, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിലെ ഓരോ കുട്ടിയും അദ്ദേഹത്തെക്കുറിച്ച് അറിയണം." പ്രധാനമന്ത്രിയുടെ ഈ പ്രസംഗത്തോടെയാണ് ചേറ്റൂർ ശങ്കരൻ നായർ ചർച്ചകളിൽ ഇടം നേടുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
1897ൽ അമരാവതിയിലെ 13മത് കോൺഗ്രസ് സമ്മേളനത്തിലാണ് ചേറ്റൂർ ശങ്കരൻ നായർ അഖിലേന്ത്യ കോൺഗ്രസ് പ്രസിഡൻ്റായത്. പിന്നീട് അദ്ദേഹം മദ്രാസിൽ അഡ്വക്കേറ്റ് ജനറലും മദ്രാസ് ഹൈക്കോടതി ജഡ്ജിയുമായി. വൈസ്രോയി നിയോഗിച്ച യൂണിവേഴ്സിറ്റി കമ്മിഷൻ്റെ ചുമതലയും അദ്ദേഹത്തിനായിരുന്നു. 1916ൽ സർ പദവി ലഭിച്ചതോടെ സർ ചേറ്റൂർ ശങ്കരൻ നായരായി മാറി. വൈസ്രോയിയുടെ കൗൺസിലിൽ വിദ്യാഭ്യാസത്തിൻ്റെ ചുമതലയുള്ള അംഗമായി അദ്ദേഹം നിയമിക്കപ്പെട്ടു. എന്നാൽ 1919ൽ നടന്ന ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് അദ്ദേഹം രാജിവയ്‌ക്കുകയായിരുന്നു.