കോഴിക്കോട്: കുന്ദമംഗലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാർ പൂർണമായും കത്തി നശിച്ചു. ഇന്നലെ (ഏപ്രിൽ 17) രാത്രി 11 മണിയോടെയാണ് സംഭവം. അമ്പലവയലിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളജ് ഭാഗത്തേക്ക് വരികയായിരുന്ന കാറിനാണ് തീ പിടിച്ചത്.
ബിനു, ശൈലേന്ദ്രൻ എന്നീ രണ്ടുപേരാണ് കാറിൽ ഉണ്ടായിരുന്നത്. കാറിന്‍റെ മുൻവശത്ത് നിന്ന് തീയും പുകയും ഉയർന്നത് കണ്ടതോടെ കാറിൽ ഉണ്ടായിരുന്നവർ പുറത്തിറങ്ങി രക്ഷപ്പെട്ടു. നിമിഷനേരം കൊണ്ട് തീ കാറിന്‍റെ മുൻവശത്താകെ ആളിപ്പടർന്നു. ബഹളം കേട്ട് പരിസരവാസികളും ഇതുവഴി വന്ന മറ്റ് വാഹന യാത്രക്കാരും ആദ്യം തീ അണക്കാൻ ശ്രമിച്ചെങ്കിലും ആളിപ്പടരുകയായിരുന്നു.
തുടർന്ന് വിവരമറിഞ്ഞ് നരിക്കുനിയിൽ നിന്നും ഫയർ യൂണിറ്റും കുന്ദമംഗലം പൊലീസും സ്ഥലത്തെത്തിയാണ് തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചത്. 12 മണിയോടെയാണ് തീ നിയന്ത്രണ വിധേയമായത്. അപ്പോഴേക്കും കാർ പൂർണമായും കത്തി നശിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾക്ക് ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായത്. ഒരാഴ്‌ച മുമ്പാണ് ബിനു എന്നയാൾ മറ്റൊരാളിൽ നിന്നും ഈ കാർ വാങ്ങിയത്. റോഡിൽ വച്ച് കാറിന് തീപിടിച്ചതോടെ ഇതുവഴിയുള്ള ഗതാഗതവും ഏറെനേരം തടസപ്പെട്ടു. കാറിലെ തീ പൂർണമായും അണച്ച ശേഷമാണ് ഇതുവഴിയുള്ള ഗതാഗതം പൂർണ തോതിൽ പുനഃസ്ഥാപിച്ചത്. ഏതാനും ദിവസങ്ങൾക്കിടെ ഇത് രണ്ടാമത്തെ കാറിനാണ് കുന്ദമംഗലത്ത് വച്ച് തീ പിടിക്കുന്നത്.