കോട്ടയം മെഡിക്കല്‍ കോളജ് അപകടം; മരിച്ച ബിന്ദുവിന്‍റെ മകന്‍ ജോലിയില്‍ പ്രവേശിച്ചു
മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്ന് മരിച്ച ബിന്ദുവിന്‍റെ മകന്‍ ജോലിയില്‍ പ്രവേശിച്ചു. നിയമനം വൈക്കം അസിസ്റ്റൻ്റ് എഞ്ചിനീയർ ഓഫിസിൽ ഓവർസിയറായി. ജോലിയില്‍ പ്രവേശിക്കുമ്പോള്‍ മന്ത്രി വാസവനും ഒപ്പമുണ്ടായിരുന്നു.

Published : October 13, 2025 at 2:34 PM IST
കോട്ടയം: ഗവ.മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്‍റെ മകന്‍ നവനീത് ജോലിയില്‍ പ്രവേശിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിലാണ് നിയമനം. വൈക്കം അസിസ്റ്റൻ്റ് എഞ്ചിനീയർ ഓഫിസിൽ ഓവർസിയറായിട്ടാണ് നിയമനം.
ഇന്ന് (ഒക്‌ടോബര്‍ 13) രാവിലെ 11 മണിയോടെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് കോട്ടയം ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ വിയു ഉപ്പുലിയപ്പനില്‍ നിന്നും നവനീത് നിയമന ഉത്തരവ് കൈപ്പറ്റിയത്. പിന്നാലെ വൈക്കത്തെ ഓഫിസിലെത്തി ജോലിയില്‍ പ്രവേശിക്കുകയായിരുന്നു.
ജോലിയിൽ പ്രവേശിക്കുന്നത് കാണാൻ മന്ത്രി വിഎൻ വാസവനും എത്തി. കൂടാതെ പ്രൊഫ.സിഎം കുസുമൻ, നവനീതിന്‍റെ ബന്ധു ഗിരീഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ജോലിയില്‍ പ്രവേശിച്ചതിന് പിന്നാലെ പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദിയെന്നും നവനീത് പ്രതികരിച്ചു.
ഇത്തരമൊരു സാഹചര്യത്തില്‍ തങ്ങളെ ചേര്‍ത്ത് പിടിച്ച മന്ത്രിക്കും മാധ്യമങ്ങള്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും നന്ദിയുണ്ട്. അമ്മയുടെ ആത്മാവിന് വേണ്ടി പ്രാര്‍ഥിച്ചവര്‍ക്കും സഹോദരിയുടെ അസുഖം ഭേദമാകാന്‍ വേണ്ടി പ്രാര്‍ഥിച്ചവര്‍ക്കും നന്ദിയെന്നും നവനീത് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രതികരിച്ച് മന്ത്രി വിഎന്‍ വാസവന്‍: മെഡിക്കല്‍ കോളജിലുണ്ടായ ദാരുണമായ അപകടത്തില്‍ ബിന്ദു മരിച്ചത് വളരെ ദുഃഖകരമായ സംഭവമായിരുന്നു. വേദനാജനകമായ സംഭവത്തെ തുടര്‍ന്ന് ബിന്ദുവിന്‍റെ കുടുംബവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ക്കെല്ലാം സര്‍ക്കാര്‍ ഒപ്പം നിന്നുവെന്ന് മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു.
പ്രധാനമായും മകളുടെ ചികിത്സയുമായി ബന്ധപ്പെട്ടതായിരുന്നു. അത് സമയബന്ധിതമായി തന്നെ ഇടപ്പെട്ട് കുട്ടിയെ മെഡിക്കല്‍ കോളജില്‍ എത്തിച്ച് വിദഗ്‌ധ ഡോക്‌ടര്‍മാരുടെ സംഘം തന്നെ ഓപ്പറേഷന്‍ നടത്തി. ചികിത്സകള്‍ക്കെല്ലാം ശേഷം സുരക്ഷിതമായി വീട്ടില്‍ തിരികെയെത്തിച്ചു. അതിന്‍റെ മുഴുവന്‍ ചെലവുകളും സര്‍ക്കാര്‍ വഹിച്ചൂവെന്നും മന്ത്രി പറഞ്ഞു.
രണ്ടാമതായി അവര്‍ ആവശ്യപ്പെട്ടത് വീടായിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ കീഴിലുള്ള നാഷണല്‍ സര്‍വീസ് സ്‌കീമിലൂടെ ഭാഗമായി വീട് നിര്‍മാണം പൂര്‍ത്തീരിച്ച് താക്കോല്‍ കൈാറി. മാത്രമല്ല ധനസഹായവും സമയബന്ധിതമായി നല്‍കി. ഇപ്പോള്‍ നവനീതിന് ജോലിയും നല്‍കി. വേദനാജനകമായ അവസ്ഥയില്‍ ആ കുടുംബത്തെ സര്‍ക്കാര്‍ ചേര്‍ത്ത് പിടിക്കുകയായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ബിന്ദു മരിച്ചത് കെട്ടിടം തകര്‍ന്ന്: ഇക്കഴിഞ്ഞ ജൂലൈ 3നാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം തകര്‍ന്ന് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ചത്. മകളുടെ ചികിത്സക്കായി ആശുപത്രിയില്‍ എത്തിയപ്പോഴായിരുന്നു അപകടം. മെഡിക്കല്‍ കോളജിലെ പതിനാലാം വാര്‍ഡാണ് തകര്‍ന്നത് വീണത്.
ബിന്ദു ശുചിമുറിയില്‍ പ്രവേശിച്ചപ്പോഴായിരുന്നു അപകടം. കെട്ടിടം തകര്‍ന്ന് അവശിഷ്‌ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ബിന്ദുവിനെ രണ്ടര മണിക്കൂറിന് ശേഷമാണ് പുറത്തെടുത്തത്. അപ്പോഴേക്കും ബിന്ദു മരിച്ചിരുന്നു.
Also Read: 'കേരളാ തീരത്ത് ചെറുമത്തികള്‍ പിടിക്കരുത്'; മുന്നറിയിപ്പുമായി സിഎംഎഫ്ആര്‍ഐ

