എറണാകുളം : വിദ്യാര്‍ഥികള്‍ക്കായി യാത്രാ പാസുകൾ പ്രാഖ്യാപിച്ച് കൊച്ചി മെട്രോ. പ്രതിമാസ പാസുകൾ ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരും. 1100 രൂപയാണ് മെട്രോയിലെ പ്രതിമാസ യാത്രാ പാസ്. ഈ പാസ് ഉപയോഗിച്ച് ഏതു സ്റ്റേഷനില്‍ നിന്നും ഏതു സ്റ്റേഷനിലേക്കും പരമാവധി 50 യാത്രകള്‍ ചെയ്യാം. വിദ്യാർഥികൾക്ക് സൗജന്യ നിരക്കിൽ യാത്ര അനുവദിക്കണം എന്ന വിവിധ മേഖലകളിലുള്ളവരുടെ നിരന്തര അഭ്യർഥന ഉൾപ്പെടെ വിവിധ വശങ്ങൾ പരിശോധിച്ചാണ് പുതിയ പാസ് അവതരിപ്പിച്ചിരിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'ശരാശരി ടിക്കറ്റ് നിരക്കില്‍ നിന്ന് 33 ശതമാനം ഇളവാണ് ഈ പാസിലൂടെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നത്' -കെ.എം.ആർ എൽ മാനേജിങ് ഡയറക്ടർ ലോക്‌നാഥ് ബഹ്റ പറഞ്ഞു. പാസിന്‍റെ കാലാവധി 30 ദിവസമാണ്. മൂന്ന് മാസം മെട്രോയില്‍ സഞ്ചരിക്കാന്‍ 3000 രൂപയാണ് പാസിന്‍റെ നിരക്ക്.
ഈ പാസ് ഉപയോഗിച്ച് 150 യാത്രകൾ നടത്താം. ഒരു പാസിന് പ്രതിദിന ശരാശരി നിരക്ക് 33 രൂപയാണ്. 50 ദിവസം സഞ്ചരിക്കാന്‍ 1650 രൂപയാകും. അതാണ് വിദ്യാർഥി പാസ് എടുക്കുന്നതോടെ 1100 രൂപയായി കുറയുന്നത്. വിദ്യാർഥികൾക്ക് പ്രതിമാസ പാസ് എടുക്കുന്നതിലുടെ 550 രൂപ ലാഭിക്കാം. സ്‌റ്റുഡന്‍സ് പാസ് ലഭിക്കുന്നതിന്‍റെ പ്രായ പരിധി മുപ്പത് വയസാണ്.
വിദ്യാലയ മേധാവി നല്‍കുന്ന സാക്ഷ്യപത്രം, സ്റ്റുഡന്റ്‌സ് ഐഡി കാര്‍ഡ്, പ്രായം തെളിയിക്കുന്ന രേഖ എന്നിവ സഹിതം വിവിധ മെട്രോ സ്റ്റേഷനുകളില്‍ നിന്ന് ജൂലൈ 1 ചൊവ്വാഴ്ച മുതല്‍ പാസ് എടുക്കാം. വിദ്യാര്‍ഥികള്‍ക്കുള്ള പാസ് കൈമാറ്റം ചെയ്യാനോ ദുരുപയോഗം ചെയ്യാനോ അനുവദിക്കില്ല. പാസിലെ തുക റീ ഫണ്ട് അനുവദിക്കില്ല.
നിരക്ക് ഇളവിലും കൊച്ചി മെട്രോ മുന്നിൽ
ഇന്ത്യയില്‍ നാഗ്‌പൂര്‍, പൂനെ മെട്രോകള്‍ മാത്രമാണ് വിദ്യാര്‍ഥികള്‍ക്ക് ഡിസ്‌കൗണ്ട് യാത്രാ പാസ് അനുവദിക്കുന്നത്. അവിടെ നല്‍കുന്ന പരമാവധി ഡിസ്‌കൗണ്ട് 30 ശതമാനമാണ്. എന്നാല്‍ കൊച്ചി മെട്രോ 33 ശതമാനം ഡിസ്‌കൗണ്ടിലാണ് വിദ്യാര്‍ഥികള്‍ക്ക് പാസ് അനുവദിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിദ്യാര്‍ഥി സംഘടനകള്‍, മാതാപിതാക്കള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരുടെ നിരന്തര അഭ്യര്‍ഥന മാനിച്ചാണ് കൊച്ചി മെട്രോ വിദ്യാര്‍ഥികള്‍ക്കായി 1100 രൂപയുടെ പ്രതിമാസയാത്രാ പാസ് അവതരിപ്പിച്ചത്.