കണ്ണൂര്‍: സ്വാതന്ത്ര്യാനന്തരം രാജ്യത്ത് പണിത പാലങ്ങള്‍ പലതും തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുമ്പോള്‍ ഇരിട്ടി പാലം ഇന്നും തലയെടുപ്പോടെ നിൽക്കുന്നു. കമ്മട്ടം കൊണ്ട് തൂക്കിയാലും മാമാരുടെ തട്ട് താണുതന്നെയിരിക്കുമെന്ന് പറഞ്ഞപോലെ ഇരിട്ടി പാലത്തിൻ്റെ തലയെടുപ്പിന് ഇന്നും കോട്ടം സംഭവിച്ചിട്ടില്ല. 92 വര്‍ഷം മുൻപ് ഇംഗ്ലീഷുകാര്‍ പണിത ഇരിട്ടി പാലം ഇന്നും ഗതാഗതത്തിന് സജ്ജം.
ഭാരം കയറുമ്പോള്‍ പാലത്തിന് പ്രകമ്പനമുണ്ടാകുന്നത് കണ്ട് പലരും പേടിക്കാറുണ്ടെങ്കിലും ഇതാണ് അതിൻ്റെ ടെക്ക്‌നിക്കെന്ന് പുതിയ തലമുറയ്‌ക്ക് പിടികിട്ടിയിട്ടില്ല. പാലത്തിന് ബലക്ഷയം ഉണ്ടാകാതിരിക്കാനുളള സാങ്കേതിക വിദ്യയാണ് ഈ കമ്പനത്തിൻ്റെ കാരണം. ഇത് പലരും തെറ്റിധരിച്ച് പാലം അപകടത്തിലാണ് എന്ന പ്രചാരണം നടത്താറുണ്ട്. എന്നാല്‍ പഴയ തലമുറക്ക് ഈ പാലത്തിൻ്റെ ബലത്തെക്കുറിച്ച് യാതൊരു സംശയവുമില്ല.
1933-ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് പണിത ഇരിട്ടി പാലം രണ്ട് വര്‍ഷം മുമ്പാണ് 14.7 ലക്ഷം രൂപ ചെലവഴിച്ച് അറ്റകുറ്റ പണി നടത്തിയത്. പൈതൃക പട്ടികയില്‍ ഇടംപിടിച്ച പാലം സൗന്ദര്യ വല്‍ക്കരിക്കുകയും ചെയ്‌തിരുന്നു. എന്നാൽ പാലത്തിൻ്റെ മേല്‍ക്കൂടില്‍ കാലപ്പഴക്കം കൊണ്ട് ദ്രവിച്ച ഗര്‍ഡറുകള്‍ കാര്യക്ഷമമായി ബലപ്പെടുത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്നത്തെ സാങ്കേതിക വിദ്യകൊണ്ട് പാലത്തിൻ്റെ മുകള്‍ ഭാഗത്തെ കവചം ഉയരം കൂട്ടാന്‍ അധികൃതര്‍ക്ക് ധൈര്യമില്ലാത്തതാണ് കാരണം. ഇരുമ്പു കവചം കൊണ്ട് പാലത്തിനെ മൊത്തം ബന്ധിച്ചിരിക്കയാണ്. അറ്റകുറ്റ പണി പോലും നടത്തുന്നതില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. പാലത്തിൻ്റെ മേൽക്കൂടിൻ്റെ പൊക്കമില്ലായ്‌മ വലിയ ടൂറിസ്റ്റ് ബസുകള്‍ക്കും ട്രക്കുകള്‍ക്കും തടസമാകുന്നുണ്ട്.
അതിനാൽ തന്നെ അഞ്ച് വര്‍ഷം മുമ്പ് പുതിയ പാലം പണിതതോടെ ഈ പാലത്തിലൂടെ വണ്‍വേയായി. എന്നാല്‍ പത്ത് ടണ്ണാണ് ഭാരം കയറ്റാവുന്ന പരിധിയെന്ന് എഴുതിവെച്ച ഒരു ബോര്‍ഡ് പാലത്തിൻ്റെ സമീപത്തായി നിലകൊള്ളുന്നുണ്ട്. അധികൃതരുടെ കണ്ണ് വെട്ടിച്ച് ഉയരക്കുറവുള്ള ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഇതുവഴി കടന്നു പോകുന്നുണ്ട്.
വിനോദസഞ്ചാരം ലക്ഷ്യമാക്കി പാലം ഉപയോഗപ്പെടുത്തണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്. വളവുപാറ-തലശ്ശേരി കെഎസ്‌ടിപി റോഡ് നവീകരണത്തിൻ്റെ ഭാഗമായി പുതിയ പാലം നിര്‍മ്മിച്ചതോടെയാണ് പഴയ പാലം പൈതൃക പട്ടികയില്‍ ഉള്‍പെടുത്തി സംരക്ഷിച്ച് നിര്‍ത്തണമെന്ന ആവശ്യം ഉയര്‍ന്നത്. ഉരുക്കുപാളികള്‍ കൊണ്ട് പരസ്‌പരം ബന്ധിച്ച് ബലപ്പെടുത്തിയാണ് ഇംഗ്ലീഷുകാര്‍ പഴയ പാലം നിര്‍മ്മിച്ചത്.
ഭാരം തുലനം ചെയ്യുന്ന രീതിയില്‍ ഉയര്‍ന്ന സാങ്കേതിക വിദ്യയോടെയാണ് അക്കാലത്ത് ഈ പാലം നിര്‍മ്മിക്കപ്പെട്ടത്. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് കുടകില്‍ നിന്നും സുഗന്ധ വ്യഞ്ജനങ്ങളും കാപ്പി ഉള്‍പ്പെടെയുള്ള മലഞ്ചരക്കുകളും കേരളത്തിലേക്ക് കൊണ്ടു വരാനാണ് ഇരിട്ടി പാലം പണി തീര്‍ത്തത്.
ഇന്ത്യന്‍ സ്വാതന്ത്രം വരെ ഈ വഴിയിലൂടെ ബ്രിട്ടീഷുകാര്‍ കച്ചവടം നടത്തിയിരുന്നു. സ്വാതന്ത്രാനന്തരം കണ്ണൂര്‍-മൈസൂര്‍ സംസ്ഥാന ഹൈവേയെ ബന്ധിപ്പിക്കുന്ന പാലമായും ഇതിനെ ഉപയോഗപ്പെടുത്തി. കണ്ണൂരില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള പ്രധാന വഴിയും ഇതുതന്നെയായിരുന്നു.