കോഴിക്കോട്: ഏഴ് പ്രതിവാര ഭാഗ്യക്കുറികളുടേയും സമ്മാനഘടനയിൽ മാറ്റം വരുത്തി കേരള ലോട്ടറി. നിലവിൽ ഉച്ചയ്ക്കുശേഷം മൂന്ന് മണിക്ക് നടക്കുന്ന നറുക്കെടുപ്പ് മെയ് രണ്ടുമുതല്‍ രണ്ട് മണിക്കായിരിക്കും നടക്കുക. ഭാഗ്യതാര, ധനലക്ഷ്‌മി, സുവർണ്ണ കേരളം, സമൃദ്ധി എന്നിങ്ങനെയാണ് പുതിയ പേരുകൾ. വിൻ വിൻ, ഫിഫ്‌ടി - ഫിഫ്‌ടി, നിർമ്മൽ, അക്ഷയ ലോട്ടറികൾ ഇല്ലാതായി.
പുതിയ പേര് / പഴയ പേര് ബ്രാക്കറ്റിൽ
തിങ്കൾ: ഭാഗ്യതാര (വിൻ വിൻ)
ചൊവ്വ: സ്ത്രീ ശക്തി
ബുധൻ: ധനലക്ഷ്‌മി (ഫിഫ്‌ടി - ഫിഫ്‌ടി)
വ്യാഴം: കാരുണ്യ പ്ലസ്
വെള്ളി: സുവർണ്ണ കേരളം (നിർമ്മൽ)
ശനി: കാരുണ്യ
ഞായർ: സമൃദ്ധി (അക്ഷയ)
പഴയ ബാച്ചിലെ ഫിഫ്‌ടി - ഫിഫ്‌ടിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കുന്നതോടെ ഇനി എല്ലാം മാറും. മെയ് ഒന്ന് ലോക തൊഴിലാളി ദിനമായതിനാൽ നറുക്കെടുപ്പില്ല. രണ്ടിന് വെള്ളിയാഴ്‌ച നിർമ്മൽ ലോട്ടറിക്ക് പകരം വന്ന സുവർണ്ണ കേരളം നറുക്കെടുക്കും. പുതിയ ബാച്ചിലെ ആദ്യ കോടീശ്വരനെ അന്നറിയാം. 30 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 25 ലക്ഷം രൂപ. 70 ലക്ഷമായിരുന്നു നിർമ്മൽ ടിക്കറ്റിൻ്റെ ഒന്നാം സമ്മാനം.
ശനിയാഴ്‌ചത്തെ കാരുണ്യക്ക് മാറ്റമില്ല. എൺപത് ലക്ഷം രൂപയായിരുന്നു കാരുണ്യയുടെ ഒന്നാം സമ്മാനം. 50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. അതിലും മാറ്റമില്ല. എന്നാൽ മൂന്നാം സമ്മാനം ഒരു ലക്ഷത്തിൽനിന്ന് വർധിപ്പിച്ച് 5 ലക്ഷമാക്കി ഉയർത്തി.
ഞായറാഴ്ചത്തെ 'അക്ഷയ' ടിക്കറ്റിന് പകരമായെത്തുന്ന 'സമൃദ്ധി'യുടെ രണ്ടാം സമ്മാനം 75 ലക്ഷം രൂപയാണ്. 25 ലക്ഷമാണ് മൂന്നാം സമ്മാനം. 70 ലക്ഷമായിരുന്നു അക്ഷയ ടിക്കറ്റിൻ്റെ ഒന്നാം സമ്മാനം.
തിങ്കളാഴ്‌ചത്തെ 'വിന്‍ വിന്‍' ടിക്കറ്റിന് പകരമായെത്തുന്ന 'ഭാഗ്യധാര'യുടെയും രണ്ടാം സമ്മാനം 75 ലക്ഷം രൂപയാണ്. നിലവില്‍ 'വിന്‍ വിന്‍' ലോട്ടറിയുടെ ഒന്നാം സമ്മാനമായിരുന്നു 75 ലക്ഷം രൂപ. മൂന്നാം സമ്മാനം 12 പേർക്ക് ഒരു ലക്ഷം രൂപ വീതമാണ്.
ചൊവ്വാഴ്‌ചത്തെ സ്ത്രീ ശക്തിക്ക് പേരിൽ മാറ്റമില്ല. രണ്ടാം സമ്മാനം പത്ത് ലക്ഷത്തിൽ നിന്ന് 40 ലക്ഷമാക്കി. 25 ലക്ഷമാണ് മൂന്നാം സമ്മാനം. 75 ലക്ഷം രൂപയായിരുന്നു ടിക്കറ്റിന് 40 രൂപ ആയിരുന്നപ്പോൾ സ്ത്രീ ശക്തിയുടെ ഒന്നാം സമ്മാനം.
നിലവിൽ 50 രൂപയുടെ ഏക ലോട്ടറി ആയിരുന്ന ബുധനാഴ്‌ചയിലെ ഫിഫ്‌ടി - ഫിഫ്‌ടി ഇനി മുതൽ 'ധനലക്ഷ്‌മി' ആകും. ഒരു കോടി ഒന്നാം സമ്മാനമായി നിലനിർത്തിയപ്പോൾ നേരത്തെ രണ്ടാം സമ്മാനമായിരുന്ന പത്ത് ലക്ഷം 50 ലക്ഷമായി ഉയർത്തി. 20 ലക്ഷത്തിൻ്റെ മൂന്നാം സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വ്യാഴാഴ്‌ചയിലെ കാരുണ്യ പ്ലസിന് പേരിൽ മാറ്റമില്ല. ഒന്നാം സമ്മാനം എൺപത് ലക്ഷത്തിൽ നിന്ന് ഒരു കോടി ആകുമ്പോൾ രണ്ട് സമ്മാനം പത്തിൽ നിന്ന് 50 ലക്ഷവുമാകും. മൂന്നാം സമ്മാനം 12 പേർക്ക് അഞ്ച് ലക്ഷം രൂപ വീതമാണ്.
നിലവില്‍ ഒരു കോടി എട്ട് ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ച് വില്‍ക്കുന്നത്. ടിക്കറ്റ് വില 50 രൂപയാക്കി ഉയര്‍ത്തിയ സാഹചര്യത്തിൽ 96 ലക്ഷം ടിക്കറ്റുകളേ പുറത്തിറക്കു. തികയാതെ വന്നാല്‍ എണ്ണം കൂട്ടാനാണ് ലോട്ടറി വകുപ്പിൻ്റെ തീരുമാനം.
