തിരുവനന്തപുരം: കോവിഡ് മഹാമാരിക്ക് ശേഷമാണ് ലോകത്താകമാനം സൈബറിടങ്ങളാല്‍ നിറഞ്ഞത്. ഒരര്‍ത്ഥത്തില്‍ അതൊരു അനുഗ്രഹമായെങ്കിലും സമാനമായി കുറ്റകൃത്യങ്ങളും വര്‍ദ്ധിച്ചു. 2019 ല്‍ 307 ബൈര്‍ കുറ്റകൃത്യങ്ങള്‍ മാത്രമായിരുന്നു രജിസ്റ്റര്‍ ചെയ്‌തിരുന്നത്. എന്നാല്‍ 2025 ജനുവരിയില്‍ ഒറ്റമാസം 233 സൈബര്‍ കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്‌തുകഴിഞ്ഞു.
പുതിയ രൂപത്തിലും ഭാവത്തിലും അവതരിക്കുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കിരയായി കോടികളാണ് വര്‍ഷാവര്‍ഷം മലയാളിക്ക് നഷ്‌ടമാകുന്നത്. തട്ടിപ്പിനിരയാകുന്നവര്‍ക്ക് നഷ്‌ടപ്പെട്ട വിവരങ്ങളും പണവും തിരികെ ഏൽപ്പിക്കാനായാലും മുഖംമൂടിയണിഞ്ഞ ഹാക്കറിലേക്ക് പലപ്പോഴും സൈബര്‍ പൊലീസ് ഓടിയെത്താറില്ല.
വര്‍ദ്ധിച്ചു വരുന്ന സൈബര്‍ കുറ്റകൃത്യങ്ങളും സംവിധാനങ്ങളുടെ വേലിക്കെട്ടുകളും മറികടക്കാന്‍ 97 സൈബര്‍ കമാന്‍ഡോകളാണ് കേരള പൊലീസിന്‍റെ ഭാഗമാകുന്നത്. ഇതിനായി 8 പേരടങ്ങുന്ന ആദ്യ ബാച്ച് പരിശീലനം പൂര്‍ത്തിയാക്കി സേനയുടെ ഭാഗമായി. കേരളത്തില്‍ നിന്നുള്ള 8 പേരുള്‍പ്പെടെ രാജ്യത്താകമാനമുള്ള പൊലീസ് സേനകളില്‍ നിന്നും തെരഞ്ഞെടുത്ത 30 പേരടങ്ങുന്ന സംഘത്തിന് കോട്ടയത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷനിലായിരുന്നു പരിശീലനം.
ദേശീയ തലത്തില്‍ നടത്തിയ പ്രവേശന പരീക്ഷയിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്. പ്രവേശനപ്പരീക്ഷയില്‍ രണ്ടാം റാങ്ക് ഉള്‍പ്പെടെ ആദ്യ 100 റാങ്കില്‍ 15 റാങ്കുകള്‍ ഉള്‍പ്പെടെ നേടിയാണ് കേരള പൊലീസില്‍ നിന്നുള്ള സംഘം സൈബര്‍ കമാന്‍ഡോ പരിശീലനത്തിനായി തയ്യാറെടുക്കുന്നതെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത സൈബര്‍ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
സൈബര്‍ കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ദ്ധന
2019 ന് ശേഷം കേരളത്തിലെ സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണുണ്ടായതെന്ന് കേരള ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വിശദീകരിക്കുന്നു. 2018 ല്‍ 340 സൈബര്‍ കുറ്റകൃത്യങ്ങളായിരുന്നു സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്‌തത്. തൊട്ടടുത്ത വര്‍ഷമായ 2019 ല്‍ ഇതു നേരിയ തോതില്‍ കുറഞ്ഞു 307 ലെത്തി. എന്നാല്‍ 2023 ന് ശേഷം കുറ്റകൃത്യങ്ങളുടെ എണ്ണം പതിന്മടങ്ങായി വര്‍ദ്ധിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2025 ജനുവരിയില്‍ മാത്രം 233 സൈബര്‍ കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തി.

എന്താണ് സൈബര്‍ കമാന്‍ഡോകള്‍ ?
പൊതുജനസേവന സംവിധാനങ്ങള്‍ അനുദിനം കൂടുതല്‍ ഡിജിറ്റലായി മാറുമ്പോള്‍ സൈബര്‍ ആക്രമണങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ പൂര്‍ണമായും നിശ്ചലമാക്കാന്‍ സാധ്യതയുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, പ്രതിരോധ സംവിധാനം എന്നിങ്ങനെയുള്ള അടിയന്തരസേവനങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ ശക്തമായ പ്രതിരോധവും പ്രത്യാക്രമണത്തിനും സുസജ്ജരാണ് സൈബര്‍ കമാന്‍ഡോകള്‍. സൈബര്‍ ആക്രമണത്തെ പ്രാരംഭ ഘട്ടത്തില്‍ തന്നെ കമാന്‍ഡോകള്‍ തിരിച്ചറിയും.
അജ്ഞാതരായ സൈബര്‍ കുറ്റവാളികളിലേക്ക് സൈബര്‍ കമാന്‍ഡോകള്‍ പാഞ്ഞടുക്കും. ഭൂകമ്പം, പ്രളയം പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ വളരെ വേഗം പൊതുജനങ്ങള്‍ക്ക് എല്ലാ ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ വഴിയും മുന്നറിയിപ്പ് നൽകാനും സൈബര്‍ കമാന്‍ഡോകള്‍ക്കാകും. രാജ്യ-സംസ്ഥാന സൈബര്‍ സുരക്ഷയാകും കമാന്‍ഡോകളുടെ പ്രഥമിക പരിഗണന.
2024 ഏപ്രില്‍ 28 നായിരുന്നു തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്‍ററിലെ 20 ലക്ഷത്തോളം വരുന്ന രോഗികളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയത്. രോഗികളുടെ പേര്, രോഗം, മരുന്നുപയോഗം, ചികിത്സയുടെ പുരോഗതി എന്നിവയുള്‍പ്പെടെയുള്ള വിവരങ്ങള്‍ മാസങ്ങളെടുത്താണ് സൈബര്‍ പൊലീസ് വീണ്ടെടുക്കുന്നത്. എന്നാല്‍ ഈ കാലതാമസവും സൈബര്‍ കമാന്‍ഡോകള്‍ പരിഹരിക്കും.
സൈബര്‍ ആക്രമണ പ്രതിരോധം, എത്തിക്കല്‍ ഹാക്കിങ്, ഡിജിറ്റല്‍ ഫൊറന്‍സിക്, പെനട്രേഷന്‍ ടെസ്റ്റിംഗ് എന്നിവയിലാണ് പുതിയ സൈബര്‍ കമാന്‍ഡൊകള്‍ക്ക് പരിശീലനം ലഭിച്ചു വരുന്നത്. ഇതിനായി അത്യാധുനിക സോഫ്റ്റ്‌വെയര്‍-എഐ ടൂളുകളിലും പരിശീലനം ലഭിച്ച പൊലീസുദ്യോഗസ്ഥരാകും സേനയുടെ ഭാഗമാവുക. കേരള പൊലീസ് സ്റ്റേഷനുകള്‍, സൈബര്‍ ഡിവഷന്‍, പൊലീസിന്‍റെ ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗങ്ങളിലെ ജീവനക്കാരെയാണ് സൈബര്‍ കമാന്‍ഡോ പരിശീലനത്തിനായി തെരഞ്ഞെടുത്തത്.
സൈബര്‍ ആക്രമണത്തിന് സാധ്യതയുള്ള സോഫ്റ്റ്‌വെയറിലെ പാകപ്പിഴകള്‍ മുന്‍കൂട്ടി മനസിലാക്കി കമാന്‍ഡോകള്‍ ഡിജിറ്റര്‍ പ്രതിരോധം തയ്യാറാക്കും. ആര്‍സിസിയില്‍ സംഭവിച്ചതിന് സമാനമായ സൈബര്‍ ആക്രമണങ്ങളില്‍ കുറ്റക്കാരിലേക്ക് പെട്ടെന്നെത്തുകയും നഷ്‌ടപ്പെട്ട വിവരങ്ങളോ പണമോ എത്രയും വേഗം വീണ്ടെടുക്കാന്‍ തക്ക തന്ത്രപരമായ സമീപനമാകും കമാന്‍ഡോകളുടെ ഓപ്പറേഷന്‍ രീതി. ഉത്തരേന്ത്യയില്‍ വന്‍ ഹാക്കിങ് സംഘങ്ങള്‍ മുന്‍പ് കേരള പൊലീസിന്‍റെ വലയിലായിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്നാല്‍ നിരവധി പേര്‍ ഒറ്റയ്ക്കാണ് ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നത്. സൈബര്‍ ആക്രമണത്തിന്‍റെ രീതിശാസ്ത്രം വിലയിരുത്തി പ്രതികളെ തിരിച്ചറിയാനുള്ള വിലയിരുത്തലും കമാന്‍ഡോകളുടെ പ്രത്യേകതയാണ്. കേന്ദ്ര സര്‍ക്കാരിന്‍റെ നേതൃത്വത്തിലുള്ള സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്‍റര്‍ നടത്തിയ പ്രവേശന പരീക്ഷയില്‍ 2024ല്‍ 24 പേരും 2025 ല്‍ 73 പേരുമാണ് യോഗ്യത നേടിയത്. മൊത്തം 97 സൈബര്‍ കമാന്‍ഡോകള്‍ പരിശീലനം പൂര്‍ത്തിയാക്കി സേനയുടെ ഭാഗമാകുമ്പോള്‍ ഇനി സൈബര്‍ തട്ടിപ്പുകാര്‍ക്ക് കാര്യങ്ങള്‍ അത്രയെളുപ്പമാകില്ല.
പൊലീസ് സ്റ്റേഷനുകളില്‍ സൈബര്‍ വിദഗ്‌ധന്‍
സെക്യൂരിറ്റി ഓപ്പറേഷന്‍ സെന്‍ററാണ് നിലവില്‍ കേരള പൊലീസിന്‍റെ കൈവശമുള്ള പ്രധാന ടൂളുകളിലൊന്ന്. സൂപ്രണ്ട് ഓഫിസുകള്‍, പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ്, പൊലീസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഒരൊറ്റ സോഫ്റ്റ്‌വെയറിന് കീഴില്‍ കൊണ്ടു വരുന്ന ഈ സംവിധാനം സൈബര്‍ ആക്രമണത്തിന് പരാതി ലഭിക്കുമ്പോള്‍ തന്നെ നടപടി തുടങ്ങാന്‍ ലക്ഷ്യമിട്ടുള്ളതാണ്.
പുതിയ കമാന്‍ഡോകള്‍ കൂടി ചുമതലയേൽക്കുമ്പോള്‍ പൊലീസ് സ്റ്റേഷനുകളെ സൈബര്‍ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്‌തമാക്കാനാകും സൈബര്‍ പൊലീസ് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുക. സൈബര്‍ ആക്രമണത്തില്‍ പരാതി ലഭിച്ചാലുടന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌ത് പ്രാരംഭ നടപടികള്‍ക്ക് ശേഷം സൈബര്‍ പൊലീസിന് കൈമാറുന്നതാണ് നിലവിലെ രീതി.
താങ്ങുമോ... ചിലവേറിയ ടൂളുകള്‍
അതിവേഗ ഇടപെടലാണ് സൈബര്‍ കമാന്‍ഡോകളുടെ പ്രത്യേകത. എന്നാല്‍ ഇതിനായി ചെലവേറിയ ഡിജിറ്റല്‍ ടൂളുകള്‍ ഇവര്‍ക്കാവശ്യമായി വരും. നിലവില്‍ 6 ലക്ഷം രൂപയോളമാണ് കേരള പൊലീസിന് പലവിധ സോഫ്റ്റ്‌വെയര്‍ ടൂളുകള്‍ക്കായി ചെലവ് വരുന്നത്. കേരള പൊലീസിന്‍റെ കൈവശമില്ലാത്ത ടൂളുകളിലും പുതിയ കമാന്‍ഡോകള്‍ക്ക് പരിശീലനം ലഭിക്കുന്നുണ്ട്. ഹാര്‍ഡ് ഡിസ്‌ക് റിക്കവറിയും കുറ്റകൃത്യങ്ങളുടെ സ്വഭാവം മനസിലാക്കുന്ന ടൂളുകളുമാണ് നിലവില്‍ പൊലീസിന്‍റെ പക്കലുള്ളത്.
ഡിലിറ്റ് ചെയ്യുന്ന ഡാറ്റകള്‍ ഉടന്‍ തന്നെ തിരിച്ചു പിടിക്കാന്‍ നിലവിലുള്ള സംവിധാനങ്ങള്‍ കൊണ്ടു സാധിക്കും. എന്നാല്‍ 3 മാസം കഴിഞ്ഞാൽ തിരിച്ചെടുക്കാനുള്ള സാധ്യത 50 ശതമാനമായി കുറയും. വീണ്ടും വൈകിയാല്‍ നഷ്‌ടപ്പെട്ട ഡാറ്റയോട് ബൈ-ബൈ പറയാതെ നിര്‍വാഹമില്ല. അതേ സമയം കാലമെത്ര കഴിഞ്ഞാലും നഷ്‌ടപ്പെട്ട വിവരങ്ങള്‍ വീണ്ടെടുക്കാനുള്ള സംവിധാനങ്ങള്‍ മാര്‍ക്കറ്റില്‍ സുലഭമാണ്. ഇതു വാങ്ങിയാലും വര്‍ഷാവര്‍ഷം ലക്ഷങ്ങള്‍ നൽകി പുതുക്കേണ്ടി വരും. ഇതു സേനയ്ക്ക് വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കും.