മൺസൂൺ എന്ന് കേട്ടാൽ നമ്മുടെയെല്ലാവരുടെയും മനസിലേക്ക് ഓടിയെത്തുന്ന ഒന്നാണ് തകർത്ത് പെയ്യുന്ന മഴ. സ്കൂളും കോളജുമൊക്കെ തുറക്കാനായതോടെ പുത്തൻ യൂണിഫോമും ബാഗും കുടയുമൊക്കൊ പിടിച്ച് മഴയത്ത് സ്കൂളിലേക്ക് കുട്ടികൾ പോകുന്ന ആ ദൃശ്യം കൂടി മൺസൂണെന്ന് കേൾക്കുമ്പോൾ നമ്മുടെ മനസിലേക്ക് ഓടിയെത്തുന്നു. കേരളം നിലവിൽ മൺസൂണിലേക്ക് കടക്കുകയാണ്.
കേരളത്തിൽ ഇത്തവണ നേരത്തെ മൺസൂൺ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. ചില ജില്ലകളിലെല്ലാം കനത്ത മഴയും കാറ്റും തുടങ്ങിയിട്ടുണ്ട്. വെറും നാല് ദിവസത്തിനുള്ളിൽ കേരളക്കര മൺസൂണിലേക്ക് കടക്കുമെന്നാണ് അധികൃതർ പറയുന്നത്.
യഥാർഥത്തിൽ എന്താണ് മൺസൂൺ?
കാറ്റിൻ്റെ ദിശയിലുണ്ടാകുന്ന മാറ്റമാണ് യഥാർഥത്തിൽ മൺസൂൺ എന്ന് അറിയപ്പെടുന്നത്. അതായത് ഒരു സ്ഥലത്തെ കാറ്റിൻ്റെ ദിശ ഋതുക്കൾ മാറുന്നതിന് അനുസരിച്ച് 120 ഡിഗ്രിയോ അതിൽ കൂടുതലോ തിരിയുന്നുണ്ടെങ്കിൽ ആ പ്രദേശത്തു മൺസൂൺ രൂപപ്പെടുന്നു. കാറ്റിൻ്റെ ദിശയുടെ അടിസ്ഥാനത്തിലാണിത്. തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍, അല്ലെങ്കില്‍ കാലവര്‍ഷം. ഇതിന് ഇടവപ്പാതി എന്നും പേരുണ്ട്. മലയാളം കലണ്ടറിലെ എടവ മാസത്തിൻ്റെ പകുതിയോടെയാണ് മഴ ശക്തിപ്പെടുക. അതുകൊണ്ടാണ് ഈ പേര് നൽകിയത്.

വേനൽക്കാലത്ത് കടലിൽ നിന്ന് കരയിലേക്കും ശൈത്യകാലത്ത് കരയിൽ നിന്ന് കടലിലേക്കും മൺസൂൺ സഞ്ചരിക്കുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും മധ്യ-പടിഞ്ഞാറൻ ആഫ്രിക്കയിലും തെക്കുകിഴക്കൻ ഏഷ്യയിലും മറ്റ് ചില സ്ഥലങ്ങളിലും മൺസൂൺ ഉണ്ടെങ്കിലും, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലാണ് കാറ്റ് ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്.
വടക്കുകിഴക്കൻ ദിശയിൽ നിന്നും വീശുന്ന കാറ്റ് ഒരു നിരീക്ഷകന് തെക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് വരുന്നതായി അനുഭവപ്പെടുന്നതിനാലാണ് ഈ കാലവർഷത്തെ തെക്കുപടിഞ്ഞാറൻ കാലവർഷം എന്നു വിളിക്കുന്നത്.
മറ്റൊരു രീതിയിൽ പറഞ്ഞാൽ മാർച്ച് ഏപ്രിൽ മാസങ്ങളിൽ ഇന്ത്യയുടെ അന്തരീക്ഷം ചൂടു പിടിച്ച് വായു മുകളിലേക്കുയരുകയും കടലിൽ നിന്നുള്ള നീരാവി നിറഞ്ഞ വായു ഈ ഭാഗത്തേക്ക് തള്ളിക്കയറുകയും ചെയ്യുന്നു. ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തെത്തുന്ന നീരാവി നിറഞ്ഞ വായുവിന് പശ്ചിമഘട്ടം എന്ന വന്മതിൽ കടക്കുന്നതിന് അൽപം ഉയരേണ്ടി വരുകയും ഈ ഉയർച്ചയിൽ വായുവിലെ നീരാവി തണുക്കുകയും മഴയായി പെയ്യുകയും ചെയ്യുന്നു. ഇങ്ങനെ ജൂൺ ആദ്യവാരം പശ്ചിമഘട്ടത്തിൻ്റെ പടിഞ്ഞാറുള്ള തീരപ്രദേശത്താണ് കാലവർഷം പൊട്ടിപ്പുറപ്പെടുന്നത്.
തെക്കുപടിഞ്ഞാറൻ കാലവർഷക്കാറ്റിന് രണ്ടു കൈവഴികളുണ്ട്. ഒന്നാമത്തെ കൈവഴി മുകളിൽ പറഞ്ഞ പോലെ അറബിക്കടലിൽ നിന്ന് പശ്ചിമഘട്ടം വഴിയും, രണ്ടാമത്തേത് ബംഗാൾ ഉൾക്കടലിലൂടെ കിഴക്കോട്ടു നീങ്ങി ഇന്ത്യയുടെ കിഴക്കൻ തീരത്ത് കൂടുതൽ വടക്കുഭാഗത്തായി എത്തിച്ചേരുന്നു.

മൺസൂണിൻ്റെ സവിശേഷതയും പ്രത്യാഘാതങ്ങളും
കാർഷികരംഗത്തേയും മറ്റും ഏറെ സ്വാധീനിക്കുന്ന ഈ കാലവർഷം ഇന്ത്യയിലെ കാലാവസ്ഥാപ്രതിഭാസങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. കാർഷിക മേഖലയുടെ നിലനിൽപ്പിന് മഴ അനിവാര്യമാണ്. എന്നാൽ മഴയുടെ അളവ് അമിതമായാൽ അത് നാശത്തിലേക്ക് വഴിവയ്ക്കും. സംസ്ഥാനത്ത് അധിക മഴ പലപ്പോഴു വലിയ പ്രകൃതിദുരന്തങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ, മഴക്കാലത്ത് വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ എന്നിവയ്‌ക്കെതിരെ ജാഗ്രത പുലര്‍ത്തണം.
2024ലെ ചൂരൽമല, മുണ്ടക്കൈ ദുരന്തത്തിന്‍റെ പ്രധാന കാരണം അധിക മഴ ലഭിച്ചതായിരുന്നു. നാല് ദിവസം പെയ്‌ത കനത്ത മഴയാണ് മണ്ണിടിച്ചിലിന് കാരണമായത്. ദുരന്തത്തില്‍ 300 ഓളം പേര്‍ക്ക് ജീവൻ നഷ്‌ടമാകുകയും ചെയ്‌തു. അതുകൊണ്ട് തന്നെ പ്രകൃതി ദുരന്തങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്. ദുരന്ത നിവാരണ അതോറിറ്റിയും ബന്ധപ്പെട്ട അധികൃതരും പ്രകൃതി ദുരന്തങ്ങള്‍ക്കെതിരെ നല്‍കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാൻ ജനങ്ങള്‍ ശ്രമിക്കുക...
Also Read: തണുത്ത് വിറയ്‌ക്കാൻ കേരളം; നേരിടാനുള്ളത് ഈ വലിയ വെല്ലുവിളികള്‍...!!