തിരുവനന്തപുരം: മുനമ്പം ജുഡീഷ്യൽ കമ്മിഷൻ്റെ പ്രവർത്തനം തടഞ്ഞ സിംഗിൾ ബെഞ്ച് വിധി സ്റ്റേ ചെയ്ത് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നടപടി ആശ്വാസകരമെന്ന് നിയമമന്ത്രി പി രാജീവ്. ഹൈക്കോടതി വിധി മുനമ്പം കമ്മിഷൻ്റെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകാൻ സഹായിക്കും. മുനമ്പം നിവാസികൾക്ക് നിയമപരമായി എന്തെല്ലാം സഹായം നൽകാമെന്ന വഴികൾ തേടാനാണ് കമ്മിഷനെ നിയോഗിച്ചത്. അതിവേഗത്തിൽ തന്നെ കമ്മിഷൻ പ്രവർത്തനം പൂർത്തിയാക്കും.
ജുണോടെ കമ്മിഷൻ നിർദേശങ്ങൾ സ്വീകരിക്കും. ഇടക്കാല ഉത്തരവിനുള്ള അപേക്ഷ പ്രസക്തമാണെന്ന് കണ്ടാണ് കോടതി കമ്മിഷന് പ്രവർത്തിക്കാൻ അനുമതി നൽകിയത്. വഖഫ് നിയമം വന്നാലും എങ്ങനെ നടപ്പിലാക്കുമെന്ന് കേന്ദ്രം വ്യക്തമാക്കുന്നില്ല. നിയമപരമായി ഭൂമിയുടെ അവകാശം ഉറപ്പാക്കണമെന്നാണ് സർക്കാരിൻ്റെ നിലപാട്. മുനമ്പം നിവാസികൾ കമ്മിഷനുമായി സഹകരിക്കുന്നുണ്ട്. ഭാവിയിലും മുനമ്പം നിവാസികൾ കുടിയിറക്കപ്പെടാൻ പാടില്ല. പുതിയ വഖഫ് ബോർഡ് രൂപീകരണം സംബന്ധിച്ച് നിയമസാധുത പരിശോധിച്ച ശേഷമേ തീരുമാനിക്കാനാകു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സാധ്യമായ വിധത്തിൽ വഖഫ് ഭേദഗതി നിയമത്തെ ആശയപരമായി പരാജയപ്പെടുത്തണമെന്നാണ് സർക്കാർ നിലപാട്. വഖഫിനെതിരെ സ്റ്റാലിനും മറ്റു പ്രതിപക്ഷ പാർട്ടികളും നൽകിയ കേസിൽ കക്ഷി ചേരുന്ന കാര്യത്തിലും ചർച്ചകൾക്ക് ശേഷം തീരുമാനമുണ്ടാകുമെന്നും പി രാജീവ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ക്രിസ്തീയ സഭകളുടെ രാഷ്ട്രീയപാർട്ടി രൂപീകരണം വൈകാരിക പ്രകടനം
ക്രിസ്തീയ സഭകളുടെ രാഷ്ട്രീയപാർട്ടി രൂപീകരണം വൈകാരിക പ്രകടനമാകാമെന്നും മന്ത്രി പി രാജീവ് പറഞ്ഞു. സഭ നേതൃത്വത്തിന് തിരിച്ചറിവുണ്ടാകുമെന്ന് തന്നെയാണ് വിചാരിക്കുന്നത്. ക്രിസ്തീയ സഭകളുടെ രാഷ്ട്രീയപാർട്ടി രൂപീകരണം. അത്തരം നീക്കങ്ങൾ മുമ്പും നടന്നിട്ടുണ്ട്.
ചില സമയങ്ങളിൽ ഉണ്ടാകുന്ന വൈകാരിക പ്രകടനം മാത്രമായി കണ്ടാൽ മതി. അവർക്കിടയിൽ തന്നെ വിരുദ്ധ അഭിപ്രായങ്ങൾ ഉണ്ടായിട്ടുണ്ട്. വഖഫിനെക്കാൾ കൂടുതൽ ഭൂമിയുള്ളത് ക്രിസ്ത്യൻ മിഷനറിമാർക്കാണെന്ന് ഓർഗനൈസർ പറയുന്നു. ആർ എസ് എസ് അജണ്ടയാണ് പുറത്തു വരുന്നത്. ഓർഗനൈസർ ലേഖനം കള്ളി വെളിച്ചത്തായപ്പോൾ പിൻവലിച്ചതാകാം. തത്കാലം ഈ വിഷയം മടക്കിവയ്ക്കാമെന്ന തീരുമാനം തന്നെയാണ് ഓർഗനൈസർ ഇക്കാര്യത്തിൽ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Also Read:- മുനമ്പം കമ്മിഷന് തുടരാം; സിംഗിൾ ബഞ്ച് ഉത്തരവിന് ഡിവിഷൻ ബഞ്ചിൻ്റെ ഇടക്കാല സ്റ്റേ