എറണാകുളം : ആരോഗ്യകാരണം മുന്‍നിര്‍ത്തിയുള്ള ജാമ്യാപേക്ഷകളില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. പ്രതികള്‍ രോഗികളെങ്കില്‍ കഴിയേണ്ടത് ലക്ഷ്വറി ആശുപത്രിയിലെ ലക്ഷ്വറി മുറികളിലല്ലെന്ന് ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്‌ണൻ. വിദഗ്‌ധ ചികിത്സ നല്‍കണോ എന്ന് തീരുമാനിക്കേണ്ടത് ജയില്‍ ഡോക്‌ടറാണ് എന്നും കോടതി വ്യക്തമാക്കി.
പ്രതികളെങ്കില്‍ വീട്ടിലെ ഭക്ഷണത്തിന്‍റെയല്ല, മറിച്ച് ജയില്‍ ഭക്ഷണത്തിന്‍റെ രുചിയറിയണം. റിമാന്‍ഡ് ചെയ്‌താല്‍ ജയില്‍ ഡോക്‌ടറെ മറികടന്ന് ആശുപത്രിയിലേക്ക് പോകാനാവില്ല. റിമാൻഡിലാകുന്നതിനു മുൻപ് ആരോഗ്യ കാരണങ്ങളാൽ ആശുപത്രികളിൽ അഡ്‌മിറ്റാകുന്ന നിരവധി സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടുവെന്നും ഹൈക്കോടതി വിമര്‍ശിച്ചു.
പാതിവില തട്ടിപ്പ് കേസിൽ ആനന്ദകുമാറിന്‍റെ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം. ഉത്തരവില്‍ ബിജെപി നേതാവ് പി സി ജോര്‍ജിന്‍റെ പേരെടുത്ത് പറഞ്ഞ് ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. നിര്‍ബന്ധിത സാഹചര്യത്തില്‍ കോടതിക്ക് പി സി ജോര്‍ജിനെ ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നു. എന്നാൽ പി സി ജോര്‍ജ് ജയിലിന്‍റെ പടിവാതില്‍ കാണാതെ ജാമ്യം നേടി പുറത്തിറങ്ങിയെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.
നേരത്തെ ആനന്ദകുമാറിന്‍റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കവെ കേരളത്തിൽ മെഡിക്കൽ ടൂറിസം നടക്കുന്നുണ്ടെന്നും, ചികിത്സയുടെ പേരിൽ പ്രതികൾ ജാമ്യം തേടുന്നതു വർധിച്ചു വരികയാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.
Also Read: പാതിവില തട്ടിപ്പ് കേസ്; കെ എൻ ആനന്ദകുമാറിന് ജാമ്യമില്ല