തിരുവനന്തപുരം: നീലഗിരി മലനിരകളിൽ കാണുന്ന വംശനാശ ഭീഷണി നേരിടുന്ന മൃഗമാണ് വരയാടുകള്‍ അഥവാ നീലഗിരി താര്‍. കേരളത്തില്‍ ഇടുക്കിയിലെ ഇരവികുളം ദേശീയോദ്യാനം രൂപീകരിച്ചത് തന്നെ വരയാടുകളുടെ വംശനാശ ഭീഷണി പരിഹരിക്കുന്നതിനാണ്. 1975ല്‍ കേന്ദ്ര സര്‍ക്കാര്‍ ഇരവികുളത്തെ ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ചതിന്‍റെ 50ാം വാര്‍ഷികമാണ് 2025.
ഇതിന്‍റെ ഭാഗമായി കേരളവും തമിഴനാടും സംയുക്തമായി ഏപ്രില്‍ 24 മുതല്‍ 27 വരെ വരയാട് സെന്‍സസിന് തയ്യാറെടുക്കുകയാണ്. കേരളത്തിലും തമിഴ്‌നാട്ടിലുമായി വ്യാപിച്ച് കിടക്കുന്ന നീലഗിരിക്കുന്നുകളാണ് ഇവയുടെ പ്രധാന ആവാസ കേന്ദ്രം. അറേബ്യന്‍ വരയാടുകള്‍ (അറേബ്യന്‍ താര്‍), ഹിമാലയന്‍ വരയാടുകള്‍ (ഹിമാലയന്‍ താര്‍) എന്നതുപോലെ വ്യത്യസ്‌തമായ ഒരിനം വരയാടുകളാണ് നീലഗിരി വരയാടുകള്‍ അഥവാ നീലഗിരി താറുകള്‍.

കേരളത്തില്‍ ഏറ്റവും സുലഭമായി ഇവയെ കാണുന്നത് ഇരവികുളം ദേശീയ ഉദ്യാനത്തിലാണ്. എല്ലാ വര്‍ഷവും വനം വകുപ്പ് ഇവയുടെ സന്‍സസ് നടത്താറുണ്ട്. തമിഴ്‌നാട് അവരുടെ വനപ്രദേശത്തും വരയാട് സെന്‍സസ് നടത്താറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ വ്യത്യസ്‌തമായി രണ്ട് സംസ്ഥാനങ്ങള്‍ കണക്കെടുക്കുമ്പോള്‍ അതില്‍ ഇരട്ടിപ്പുകള്‍ കടന്നു കൂടാനുള്ള സാധ്യത വളരെക്കൂടുതലാണ്. ഇതൊഴിവാക്കാനാണ് ഇരു സംസ്ഥാനങ്ങളും സംയുക്തമായി വരയാട് സെന്‍സസ് നടത്തുന്നത്.

ഏറ്റവും അവസാനം ഇത്തരത്തില്‍ ഒരു സെന്‍സസ് നടന്നത് 2017ലാണെന്ന് ഈ സെന്‍സസിന് നേതൃത്വം നല്‍കുന്ന വൈല്‍ഡ് ലൈഫ് സിസിഎഫും പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ് ഫീല്‍ഡ് ഡയറക്‌ടറുമായ പ്രമോദ് ഇടിവി ഭാരതിനോടു പറഞ്ഞു. ലോകത്തിന്‍റെ പലഭാഗത്തും പണ്ടു കാലത്ത് തുടര്‍ച്ചയായി കണ്ടിരുന്ന വരയാടുകള്‍ ഭൂമിയിലുണ്ടായ പലവിധ കാരണങ്ങളാല്‍ ലോകത്തിന്‍റെ പലഭാഗത്തായി വേര്‍പെട്ടു പോയി.
അറേബ്യയിലും ഹിമാലയത്തിലുമുള്ള വരയാടുകളുടെ ഒരു ബന്ധുവാണ് (സബ് സ്‌പീഷ്യസ്) ഇരവികുളത്തു കാണപ്പെടുന്ന വരയാടെന്ന് സിസിഎഫ് പറഞ്ഞു. നേരിയ വ്യത്യാസങ്ങളേയുള്ളൂ. കേരളത്തിലെ ഇരവികുളത്തും വനത്തോട് ചേര്‍ന്നുള്ള കുന്നുകളിലും തമിഴ്‌നാടിന്‍റെ ഭാഗങ്ങളിലും വരയാടുകളുണ്ട്. ഇത് ഒരു കാലത്ത് സാധാരണയായി ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും കാണപ്പെട്ടിരുന്നതാണ്.

ലോകത്തിലെ തന്നെ ഏറ്റവും അനുയോജ്യമായ വരയാടുകള്‍ക്ക് നിലനില്‍ക്കാന്‍ കഴിയുന്ന ഒരു പ്രദേശമാണ് ഇരവികുളം. മലകളിലും കുന്നിന്‍ മുകളിലും ചെരിവുകളിലും കഴിയാനാണ് ഇവ ഇഷ്‌ടപ്പെടുന്നത്. മലഞ്ചെരുവില്‍ വീഴാതെ പറ്റിപ്പിടിച്ചു നില്‍ക്കാനുള്ള കഴിവ് ഈ മൃഗത്തിനുണ്ട്.
പശ്ചിമ ഘട്ടത്തിലെ ചരിവുള്ള പ്രദേശങ്ങളിലെല്ലാം ഇതുണ്ട്. എന്നാല്‍ ഏറ്റവും കൂടുതല്‍ അംഗസംഖ്യയുള്ളത് ഇരവികുളത്താണ്. ഇരവികുളത്ത് എല്ലാക്കൊല്ലവും ഇതിന്‍റെ കണക്കെടുപ്പ് നടത്താറുണ്ട്. കഴിഞ്ഞ വര്‍ഷം 800നും 900നും ഇടയിലായിരുന്നു ഇവയുടെ എണ്ണമെന്ന് സിസിഎഫ് പ്രമോദ് പറഞ്ഞു.
അതിന് തൊട്ടുമുന്‍ വര്‍ഷവും ഇതേ എണ്ണമായിരുന്നു. വരയാടുകളുടെ എണ്ണത്തില്‍ കാര്യമായ ഏറ്റക്കുറച്ചിലുകളില്ലെന്നാണ് ഇത് കാണിക്കുന്നത്. ഇരവികുളത്ത് കടുവകളുടെ സാന്നിധ്യമുള്ളതിനാലാണ് ഇവയുടെ എണ്ണം കൂടുകയോ കുറയുകയോ ചെയ്യാതെ സ്ഥിരമായിരിക്കുന്നത്. കടുവകളുടെ ഇഷ്‌ട ആഹാരമാണ് വരയാടുകള്‍.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കേരളത്തിലും തമിഴ്‌നാട്ടിലും വരയാടുകളുണ്ട്. ഓരോ സംസ്ഥാനവും വെവ്വേറെ കണക്കാക്കുമ്പോള്‍ സംഖ്യ ഇരട്ടിക്കാനിടയുണ്ട്. അതിനാലാണ് തമിഴ്‌നാടുമായി സഹകരിക്കാന്‍ തീരുമാനിച്ചത്. ഇരവികുളം ദേശീയോദ്യാനത്തിന്‍റെ 50-ാം വാര്‍ഷികത്തിന്‍റെ ഭാഗമായി ഇങ്ങനെ ഒരാലോചന വന്നു. തമിഴ്‌നാട് ഇക്കാര്യം സമ്മതിക്കുകയും ചെയ്‌തു. അങ്ങനെ 24 മുതല്‍ 27 വരെ സെന്‍സസ് നടത്താന്‍ തീരുമാനിച്ചു.
ഇതിനായി കേരളത്തിലെ 20 ഫോറസ്റ്റ് ഡിവിഷനുകളിലായി 86 ബ്ലോക്കുകളായി തിരിച്ചാണ് സെന്‍സസ്. 4 അംഗ ടീമാണ് ഓരോ ബ്ലോക്കുകളിലും സര്‍വേ ചെയ്യുന്നത്. തമിഴ്‌നാട്ടില്‍ 176 ബ്ലോക്കുണ്ട്. ഗുജറാത്ത് മുതല്‍ കന്യാകുമാരി വരെ നീണ്ടു കിടക്കുന്ന പശ്ചിമഘട്ട മലനിരകളില്‍ ഉള്ള ഒരു പര്‍വ്വത വിടവാണ് വാളയാര്‍ ഗാപ്പ്. ഇതിനു 32 കിലോമീറ്റര്‍ വീതിയുണ്ട്. ഈ ഗാപ്പിനു വടക്കും തെക്കുമുള്ള വരയാടുകള്‍ക്ക് ജനിതകമായി ചെറിയ വ്യത്യാസങ്ങളുണ്ട്.
ഈ ജനിതക വ്യത്യാസം കണ്ടെത്തുന്നതിനായി ഇവയുടെ കാഷ്‌ടം ശേഖരിച്ച് അതില്‍ നിന്ന് ഡിഎന്‍എ വേര്‍തിരിച്ച് പഠനം നടത്തും. ചില മേഖലകളില്‍ വരയാടുണ്ടെങ്കിലും അത് സെന്‍സസ് കാലമായ 4 ദിവസം കൊണ്ട് കിട്ടണമെന്നില്ല. അതിനായി കാമറകള്‍ സ്ഥാപിക്കും.
പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ മംഗളാ ദേവി, മണ്ണാര്‍കാട്, അട്ടപ്പാടി, സൈലന്‍വാലി, പറമ്പിക്കുളം, റാന്നിയുടെ കുറച്ച് മേഖലകള്‍, തെന്‍മലയ്ക്കടുത്തുള്ള വനഭാഗങ്ങള്‍, അഗസ്ത്യവനം മേഖലകള്‍, തിരുവനന്തപുരം ജില്ലയിലെ വിതുര എന്നിവിടങ്ങളിലാണ് കേരളത്തില്‍ വരയാടുകള്‍ കാണപ്പെടുന്ന പ്രദേശങ്ങള്‍.
Also Read: യാത്ര വൈകിക്കേണ്ട, തുള്ളിച്ചാടിയോടുന്ന വരയാടിൻ കുഞ്ഞുങ്ങളെ കാണാം!; ഇരവികുളം ദേശീയോദ്യാനം തുറക്കുന്നു