കാസർകോട് : ഭീതി വിതച്ച ആഫ്രിക്കയിലെ തടവറയിൽ നിന്നും രജീന്ദ്രൻ ജന്മനാട്ടിലെത്തി. ഇന്ന് വൈകിട്ടാണ് മുംബൈയിൽ നിന്നും രജീന്ദ്രൻ വീട്ടിൽ എത്തിയത്. കുടുംബത്തെയും ദിവസങ്ങൾ മാത്രം പ്രായമുള്ള തന്‍റെ പിഞ്ചു കുഞ്ഞിനെയും വാരി പുണർന്നു. ജീവിതത്തിനും മരണത്തിനും ഇടയിൽ നിന്നാണ് രജീന്ദ്രൻ അടക്കമുള്ള 10 പേർ രക്ഷപെട്ടത്.
ചൊവ്വാഴ്ച രാത്രി തന്നെ ഇവർ മുംബൈയിൽ എത്തിയിരുന്നു. ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് ഓഫിസിൽ ഹാജരായി നടപടിക്രമങ്ങൾ പൂർത്തിയാക്കി. തുടർന്ന് കമ്പനിയുടെ മെഡിക്കൽ പരിശോധനയും പൂർത്തിയായതിനു ശേഷമാണ് വൈകിട്ട് മൂന്നു മണിയോടെ നാട്ടിൽ എത്തിയത്. മുംബൈയിലെ മറീടെക് ഏജൻസി ഓഫിസു വഴിയാണ് ഇവരെല്ലാം ബിട്ടു റിവർ എന്ന ചരക്ക് കപ്പലിൽ ജോലിക്കെത്തിയത്.
രജീന്ദ്രൻ കപ്പലിൽ ചീഫ് കുക്കായി ജോലിയിൽ കയറിയത് കഴിഞ്ഞ സെപ്റ്റംബറിലാണ്. ലോമേ വിട്ട് അടുത്ത പോർട്ടിൽ എത്തിയാൽ കരാർ സമയം പൂർത്തിയാക്കി കപ്പലിൽ നിന്ന് ഇറങ്ങി നാട്ടിലെത്താനിരിക്കെയാണ് റാഞ്ചൽ നടന്നത്.

ആശങ്ക, പ്രതീക്ഷ, ഒടുവിൽ ആശ്വാസം
കടൽ കൊള്ളക്കാർ മാർച്ച് 17 നു കപ്പൽ ജീവനക്കാരെ തട്ടിക്കൊണ്ടു പോയി എന്ന വിവരം മാത്രമാണ് ബിട്ടു റിവർ എന്ന ചരക്കുകപ്പലിലെ അധികൃതർ ബന്ധുക്കളെ അറിയിച്ചത്. അപ്പോഴും അജ്ഞാത കേന്ദ്രത്തിൽ ആണ് ഇവർ എന്ന വിവരം പുറത്ത് വിട്ടില്ല. പിന്നീടാണ് തട്ടിക്കൊണ്ടുപോയ പത്തുപേരെ കുറിച്ച് വിവരം ഇല്ലെന്നും അജ്ഞാത കേന്ദ്രത്തിലാണ് ഇവർ ഉള്ളതെന്നുമുള്ള വിവരം പുറത്ത് വരുന്നത്.
ഈ സമയം രജീന്ദ്രന്‍റെ ഭാര്യ പൂർണ്ണ ഗർഭിണി ആയിരുന്നു. രജീന്ദ്രൻ അജ്ഞാത കേന്ദ്രത്തിലാണ് എന്ന് അറിഞ്ഞാൽ ഭാര്യയെ മാത്രമല്ല കുഞ്ഞിനേയും അത് ചിലപ്പോൾ ബാധിക്കും എന്നതിനാൽ ബന്ധുക്കൾ അവരെ വിവരങ്ങൾ അറിയിച്ചിരുന്നില്ല. ദിവസങ്ങൾ കഴിഞ്ഞിട്ടും ഇവരെ കുറിച്ച് യാതൊരു വിവരവും ഇല്ലാത്തത് ആശങ്ക വർധിപ്പിച്ചു. എന്നാൽ കമ്പനി ഇടപെടൽ നടത്തുന്നുണ്ടായിരുന്നു.
ഏപ്രിൽ ഒന്നിന് രജീന്ദ്രന് ഒരു പെൺ കുഞ്ഞ് പിറന്നു. പിന്നാലെ തട്ടിക്കൊണ്ടുപോയ 10 പേരും സുരക്ഷിതർ ആണെന്ന വിവരം പുറത്ത് വന്നു. കമ്പനി നൽകിയ വിവരം അനുസരിച്ച് ദേശീയ കപ്പലോട്ട ദിനത്തിൽ 10 പേരും സുരക്ഷിതർ ആണെന്നുള്ള വാർത്ത ഇടിവി ഭാരത് റിപ്പോർട്ട് ചെയ്തു.
ഒടുവിൽ 28 ദിവസത്തിന് ശേഷം 7 ഇന്ത്യക്കാർ അടക്കം 10 പേരും ഒരു പോറൽ പോലും ഏൽക്കാതെ മുംബൈയിൽ എത്തി. അവിടെ നിന്നും ഇന്ന് വൈകിട്ടോടെ വീട്ടിലും എത്തി. കാസർകോട് സ്വദേശിയായ രജീന്ദ്രൻ, ആസിഫ് അലി (മിനിക്കോയി), തമിഴ്നാട്ടുകാരായ പ്രദീപ് മുരുകൻ, സതീഷ് കുമാർ സെൽവരാജ്, ബിഹാറിൽ നിന്നുള്ള സന്ദീപ് കുമാർ സിങ്, മഹാരാഷ്ട്രക്കാരായ സമീൻ ജാവീദ്, സോൾക്കർ റിഹാൻ ഷബീർ എന്നിവരാണ് തിരിച്ച് എത്തിയത്.
കപ്പലോട്ടക്കാരെ തട്ടിക്കൊണ്ടുപോയ സംഭവം രാജ്മോഹൻ ഉണ്ണിത്താൻ എംപി പാർലമെന്‍റിൽ ശൂന്യവേളയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാരിന്‍റെ ശ്രദ്ധ ക്ഷണിച്ചിരുന്നു. പടിഞ്ഞാറൻ ആഫ്രിക്കയിലെ ലോമേ തുറമുഖത്തുനിന്ന് കാമറൂണിലേക്ക് പോകുന്നതിനിടെയാണ് മാർച്ച് 17 നു ബിട്ടു റിവർ എന്ന ചരക്കുകപ്പലിലെ ജീവനക്കാരെ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയത്. ഇതിൽ മൂന്നുപേർ റൊമാനിയക്കാരായിരുന്നു.