കണ്ണൂർ: സുന്ദരമായ ഇരുനില വീട്. ശാന്തമായ അന്തരീക്ഷം. പക്ഷെ ആ വീട്ടിലേക്ക് കടന്നു കയറുമ്പോൾ അത്ര ശാന്തമായിരുന്നില്ല വീട്ടുടമയായ ബെന്നിയുടെ മനസും വീടും. പേരാവൂർ സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ ജപ്‌തി നോട്ടിസിൽ പറഞ്ഞ ഏപ്രിൽ 29 എന്ന ദിവസത്തെ അതിജീവിക്കാനുള്ള മാർഗം ആലോചിച്ചു കൊണ്ടിരിക്കുകയാണ് വീട്ടുടമയായ ബെന്നി തോമസ്.
കണ്ണൂരിൻ്റെ മലയോര ഗ്രാമായ അടയ്ക്കാത്തോട് നിന്ന് മൂന്നു പതിറ്റാണ്ട് മുൻപാണ് സൗദി അറേബ്യയിലേക്ക് ബെന്നി തോമസ് വിമാനം കയറുന്നത്. ടാക്‌സി ഡ്രൈവറായിട്ടായിരുന്നു ബെന്നിയുടെ തുടക്കം. നിരവധി സ്വപ്‌നങ്ങളുമായി യാത്ര തുടരുന്നതിനിടെ 2013ൽ നാട്ടിൽ 26 സെൻ്റ് സ്ഥലം വാങ്ങി 3300 സ്ക്വയർ ഫീറ്റുള്ള വീട് നിർമിച്ചു.
ഏഴ് വർഷങ്ങൾക്ക് മുൻപ് സൗദിയിൽ വാഹനങ്ങളുടെ സ്പെയർപാർട്‌സ് കച്ചവടവും ആരംഭിച്ചു. പേരാവൂർ സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് 45 ലക്ഷം രൂപ ലോണെടുത്തും സുഹൃത്തുക്കളിൽ നിന്നും കടം വാങ്ങിയുമാണ് കച്ചവടം തുടങ്ങിയത്. എന്നാൽ കൊവിഡ് വന്നതോടെ ബെന്നി തോമസിൻ്റെ എല്ലാ സ്വപ്‌നങ്ങളും തകിടം മറിഞ്ഞു. കച്ചവട സ്ഥാപനം സൗദി പൊലീസ് പൂട്ടി സീൽ ചെയ്‌തു. പിന്നാലെ ഇരുട്ടടി പോലെ ഭാര്യക്ക് കാൻസറും പിടിപെട്ടു. പിന്നീടുണ്ടായത് നിർഭാഗ്യങ്ങളുടെ വേലിയേറ്റം ആയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ബാങ്കിലെ ലോൺ കൃത്യമായി അടക്കാതെയായി. പലിശ കൂടി. ഒടുവിൽ കോഴിക്കോട് മലബാർ കാൻസർ സെൻ്ററിൽ ഭാര്യയുടെ ചികിത്സക്കിടെ ബെന്നിയുടെ വീടിന് ബാങ്ക് ജപ്‌തി നോട്ടിസും പതിച്ചു. ഇന്ന് 85 ലക്ഷം രൂപയാണ് കടബാധ്യത. അങ്ങനെയാണ് തൻ്റെ നിർഭാഗ്യങ്ങളിൽ നിന്ന് കരകയറാൻ ഭാഗ്യവാനെ തേടാനുള്ള പരീക്ഷണത്തിലേക്ക് ബെന്നി തോമസ് കടന്നത്.
1500 രൂപ വിലയുള്ള 10000 സമ്മാന കൂപ്പണാണ് ബെന്നി പുറത്തിറക്കിയത്. ഒന്നാം സമ്മാനം തൻ്റെ 26 സെൻ്റ് സ്ഥലവും വീടും. രണ്ടാം സമ്മാനം കാർ... അങ്ങനെ പോകുന്നു. 8000 ടിക്കറ്റ് എങ്കിലും വിൽപന നടത്താമെന്ന പ്രതീക്ഷയിലാണ് ബെന്നി തോമസ്.
സമ്മാന കൂപ്പൺ വില നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് പോകുന്ന രീതിയിലാണ് കൂപ്പൺ ഒരുക്കിയിട്ടുള്ളത്. ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ വിജയികളെ കണ്ടെത്തി സമ്മാനം നൽകാനാണ് ബെന്നി തോമസ് ഉദ്ദേശിക്കുന്നത്. മെയ് 29നാണ് നറുക്കെടുപ്പ്. എല്ലാം നടന്നു കഴിഞ്ഞാൽ തൻ്റെ കുടുംബ സ്വത്തായി ലഭിച്ച 15 സെൻ്റ് സ്ഥലത്ത് ഒരു കുഞ്ഞു വീട് നിർമിക്കണമെന്ന സ്വപ്‌നം മാത്രമാണ് ഇന്ന് ബെന്നി തോമസിനുള്ളത്.
Also Read: അവധിക്കാലമല്ലേ... യാത്ര പോയോ...? സഞ്ചാര പ്രേമികളെ കാത്തിരിക്കുന്നു കെടിഡിസി, ബജറ്റ് ഹോട്ടലുകളുമായി