കണ്ണൂർ: കീഴാറ്റൂരും കുപ്പവും തമ്മിൽ അധിക ദൂരം ഇല്ല. ദേശീയപാതാ നിർമാണവുമായി ബന്ധപ്പെട്ട് വർഷങ്ങൾക്ക് മുൻപുതന്നെ വാർത്തകളിൽ നിറഞ്ഞ പ്രദേശമാണ് കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിനടുത്ത കീഴാറ്റൂർ എന്ന പ്രശാന്ത സുന്ദരമായ ഭൂമി. ഇന്നിതാ ദേശീയ പാത നിർമാണവും ആയി ബന്ധപെട്ട് അതിനു തൊട്ടടുത്ത കുപ്പവും വാർത്തകളിൽ നിറയുകയാണ്. ദേശീയ പാത നിർമാണത്തിനായി വയൽ നികത്തുന്നതിനെതിരേയുള്ള പ്രക്ഷോഭങ്ങളിലൂടെയാണ് കീഴാറ്റൂർ വാർത്തകളിൽ നിറഞ്ഞതെങ്കിൽഅനധികൃത കുന്നിടിക്കലിലൂടെയാണ് കുപ്പം വാർത്തകളിൽ നിറയുന്നത്.
ദേശീയ പാത നിർമാണത്തിൻ്റെ അശാസ്ത്രീയതയിൽ കുപ്പത്ത് ഒരൊറ്റ മഴയിൽ തന്നെ മൂന്ന് തവണയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇന്ന് മാത്രം രണ്ടു തവണയും. വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെയും മണ്ണിടിഞ്ഞു കൊണ്ടേയിരുന്നു. സ്ഥലത്ത് പ്രതിഷേധവുമായി ആളുകളെത്തി. അപ്പോഴും വീടുകളിലേക്ക് ചെളിവെള്ളം ഇരച്ചെത്തിയിരുന്നു.
ഇന്നലെ മുതൽ മണ്ണിടിയുന്നതാണെന്നും രാത്രിയിൽ മണ്ണിടിഞ്ഞാൽ എന്താണ് സംഭവിക്കുകയെന്നുമുള്ള ആശങ്കയിലാണ് നാട്ടുകാർ. ദേശീയ പാതയിൽ മണ്ണിടിഞ്ഞ കുപ്പത്തേക്കെത്തിയ തളിപ്പറമ്പ് ആർഡിഒയെയും നാട്ടുകാർ തടഞ്ഞു. ജില്ലാ കലക്‌ടര്‍ ഇതുവരെയും സ്ഥലം സന്ദര്‍ശിക്കാത്തതിൻ്റെ പ്രതിഷേധത്തിലാണ് നാട്ടുകാര്‍ റോഡ് ഉപരോധിച്ചത്. സുരക്ഷ ഒരുക്കുന്നതുവരെ സ്ഥലത്ത് പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് നാട്ടുകാര്‍.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ദേശീയപാത അതോറിറ്റിയുടെ അധികൃതരടക്കം സ്ഥലത്ത് ഇതുവരെയും എത്തിയിട്ടില്ല എന്നതും പ്രതിഷേധക്കാരുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. മണ്ണിടിഞ്ഞ ഭാഗത്തെ ഗതാഗതം നിരോധിച്ചതല്ലാതെ മറ്റു നടപടികളൊന്നും പൊലീസും അധികൃതരരും സ്വീകരിച്ചിട്ടില്ല. മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് സമീപത്തെ വീടുകളിൽ താമസിക്കുന്നവർക്കും ദുരിത ജീവിതമാണ്.

ദിവസങ്ങൾക്കു മുൻപേ ദുരന്തത്തെ മനസ്സിൽ കണ്ട പരിസ്ഥിതി പ്രവർത്തകർ
തളിപ്പറമ്പ് പട്ടുവം പുളി പറമ്പ് റോഡു മുതൽ കുപ്പം വരെയുള്ള കണി കുന്നിൽ ഏകദേശം ഒരു കിലോമീറ്റർ കുന്ന് തുരന്നും നികത്തിയുമാണ് ദേശീയപാത പണിയുന്നത്. ഇതിനെ ചോദ്യം ചെയ്‌തു കൊണ്ട് മഴയ്ക്ക് മുൻപുതന്നെ പരിസ്ഥിതി പ്രവർത്തകർ രംഗത്തെത്തിയിരുന്നു. മുറിച്ചെടുത്ത ഭാഗത്തിന് സമീപം പലഭാഗത്തും വിള്ളൽ വീണിട്ടുണ്ട്. ഇതിലൂടെ മഴവെള്ളം ഊർന്നിറങ്ങി ഭാവിയിൽ വലിയ തോതിലുള്ള മണ്ണിടിച്ചൽ ഉണ്ടാക്കുമെന്ന് പരിസ്ഥിതി വിദഗ്‌ധർ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും കുന്നിടിക്കല്‍ യഥേഷ്‌ടം തുടരുകയായിരുന്നു. ജില്ലയിൽ മുട്ടോളം പാറ, ഇളയാവൂർ സൗത്ത് തുടങ്ങി പലയിടത്തും ചെറുതും വലുതുമായ കുന്നുകൾ ഇത്തരത്തിൽ ഇടിച്ചു നിരത്തി നിരപ്പാക്കി കഴിഞ്ഞു. നിയമത്തിൻ്റെ പിൻബലത്തിൽ അല്ല മണ്ണെടുക്കുന്നതെന്നും പലയിടങ്ങളിലും അശാസ്ത്രീയമായ രീതിയിലാണ് മണ്ണെടുക്കൽ നടക്കുന്നഥെന്നും പരിസ്ഥിതി പ്രവർത്തകൻ വി സി ബാലകൃഷ്‌ണൻ ഇ ടിവി യോട് പറഞ്ഞിരുന്നു. കൂടുതൽ ലാഭം കിട്ടാനായി കോൺട്രാക്‌ടർമാർ എളുപ്പപ്പണിക്ക് വേണ്ടി അപകട സാധ്യത വരുന്ന രീതിയിലാണ് മണ്ണെടുക്കുന്നതെന്ന് അന്നുതന്നെ വ്യക്തമായതാണ്.

വയലും കുന്നും ഇല്ലാതാകുമ്പോൾ...
കുപ്പം പുഴ പോലും ഇന്ന് പകുതി നികത്തിയ നിലയിൽ ആണ്. വയലുകൾക്കായി വയൽക്കിളികൾ പ്രതിഷേധവുമായി ആകാശം മുട്ടെ പറന്നെങ്കിലും ഭരണകൂടത്തിൻ്റെ അധികാര നടപടികളിൽ അവർക്ക് പരാജയപ്പെടേണ്ടി വന്നു. വയലിലെ ചതുപ്പു നിലത്തിന് മോഹവിലയിട്ട് സർക്കാർ സമരത്തിൻ്റെ ചിറകരിഞ്ഞു. സമരക്കാരുയർത്തിയ വാദങ്ങൾ പഠിക്കാൻ നിയോഗിച്ച കേന്ദ്ര ഉദ്യോഗസ്ഥ സംഘം പോലും സമരത്തെ തള്ളിപ്പറഞ്ഞു. ഒടുവിൽ വയലും ചെമ്മണ്ണ് കൊണ്ട് നിറച്ചു കൈത്തോടിൻ്റെ ഒഴുക്ക് പോലും നിശ്ചലമാക്കി. ജില്ലയിലെ പ്രധാന നഗരമായ തളിപ്പറമ്പിലൂടെ കടന്നുപോകുമ്പോഴുണ്ടാവുന്ന നഷ്‍ടങ്ങൾ ഒഴിവാക്കാനായിരുന്നു കുപ്പം കീഴാറ്റൂർ കൂവോട് കുറ്റിക്കോൽ ബൈപ്പാസ് രൂപകല്‍പന ചെയ്‌തത്. നീലേശ്വരം പള്ളിക്കര റെയിൽവേ മേൽപ്പാലം മുതൽ കണ്ണൂർ ജില്ലയിലെ കുറ്റിക്കോൽ പാലം വരെയുള്ള പാതയുടെ നീളം 40.110 കിലോമീറ്ററാണ്. ഇതിൽ 5.660 കി.മീ ആണ് കീഴാറ്റൂർ ബൈപ്പാസ് റീച്ചിലുള്ളത്. തളിപ്പറമ്പ് നഗരം എത്തുന്നതിനു മുൻപ് പട്ടുവം റോഡിൽ നിന്ന് മാന്ധംകുണ്ട് കീഴാറ്റൂർ വയലിലൂടെയാണ് ബൈപ്പാസ് നിർമാണം പുരോഗമിക്കുന്നത്. മഞ്ചക്കുഴിക്കുന്ന് ഇടിച്ചു നിരത്തികൊണ്ട് കീഴാറ്റൂർ വയലിൽനിന്ന് പട്ടുവം റോഡിലേക്കാണ് മേൽപ്പാലം നിർമിക്കുന്നത്. കോൺക്രീറ്റ് തൂണുകളുടെ നിർമാണം പകുതിയിലേറെ പൂർത്തിയായി. മേൽപ്പാലം ബലപ്പെടുത്താനുള്ള തൂണുകളിൽ 15 മീറ്റർവരെ ഉയരമുള്ളവയുണ്ട്. രണ്ടുമീറ്റർ ഉയരമുള്ള പില്ലർ കാപ്പ് കൂടിയാകുമ്പോൾ മാന്ധംകുണ്ടിൽ റോഡ് തറയിൽനിന്ന് 17 മീറ്റർ ഉയർന്നുനിൽക്കും. ചുരുക്കിപ്പറഞ്ഞാൽ തളിപ്പറമ്പ് ബൈപ്പാസിലെ നീളം കൂടിയ മേൽപ്പാലത്തിൻ്റെ പേരിലാണ് കീഴാറ്റൂർ-മാന്ധംകുണ്ട് ഇനി യാത്രക്കാരുടെ മനസിൽ ഇടംപിടിക്കുക. 42 തൂണുകളിലായി 600 മീറ്റർ നീളമുള്ളതാണ് മേൽപ്പാലം എന്നാണ് പുറത്തുവരുന്ന വിവരം.
Also Read: കേരളത്തിൽ നാളെ മഴ കുറയും; വെള്ളിയാഴ്ച മുതൽ ശക്തമാകും, കടലാക്രമണത്തിനും സാധ്യത