തിരുവനന്തപുരം: ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ പത്തനംതിട്ട സ്വദേശിനിയായ ഐബി ഉദ്യോഗസ്ഥ പ്രതിയും സഹ പ്രവര്‍ത്തകനുമായ സുകാന്ത് സുരേഷില്‍ നിന്ന് ലൈംഗിക ചൂഷണവും കൊടിയ ചതിയും നേരിട്ടതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. സിനിമ തിരക്കഥകളെ വെല്ലുന്ന തരത്തിലുള്ള ട്വിസ്റ്റുകളാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലിലൂടെ ഈ സംഭവത്തില്‍ പുറത്തു വരുന്നത്.
യുവ ഐബി ഉദ്യോഗസ്ഥ കഴിഞ്ഞ വര്‍ഷം ജൂലൈ നാലിന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭഛിദ്രത്തിനു വിധേയയായതായി അന്വേഷണ സംഘം കണ്ടെത്തി. മലപ്പുറം സ്വദേശിയായ പ്രതി സുകാന്ത് യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം വ്യാജ വിവാഹ ക്ഷണക്കത്ത് തയ്യാറാക്കി അത് ആശുപത്രിയില്‍ ഹാജരാക്കിയായിരുന്നു ഗര്‍ഭഛിദ്രം. തങ്ങള്‍ ഭാര്യാഭര്‍ത്താക്കന്‍മാരെന്നു ആശുപത്രിക്കാരെ ബോധ്യപ്പെടുത്തുന്നതിനായിരുന്നു വ്യാജ ക്ഷണക്കത്ത് തയ്യാറാക്കിയത്. ഭാര്യ തുടര്‍ പഠനം നടത്തുകയാണെന്നും അതിനാല്‍ ഇപ്പോള്‍ കുട്ടികളുണ്ടാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും പ്രതി ആശുപത്രി അധികൃതരെ ബോധിപ്പിച്ചാണ് ഗര്‍ഭഛിദ്രം തരപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
മറ്റ് രണ്ട് യുവതികളുമായും ബന്ധം
പ്രതിയായ യുവാവിന് ഐബിയിലെ തന്നെ യുവതികളായ മറ്റ് രണ്ട് ഉദ്യോഗസ്ഥകളുമായി കൂടി ബന്ധം ഉണ്ടായിരുന്നതായി പൊലിസിനു വിവരം ലഭിച്ചു. ഇതില്‍ തിരുവനന്തപുരം സ്വദേശിനിയായ ഒരു യുവതി മരണപ്പെട്ട യുവതിയുടെ അടുത്ത സുഹൃത്തുമായിരുന്നു. യുവാവുമായുള്ള ബന്ധത്തെ ചൊല്ലി ഈ രണ്ടു യുവതികളും തമ്മില്‍ വഴക്കുണ്ടായതായും അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഗര്‍ഭഛിദ്രത്തിനു പിന്നാലെ, തന്നെ ഉടന്‍ വിവാഹം കഴിക്കണമെന്ന് ജീവനൊടുക്കിയ യുവതി പ്രതിയോടാവശ്യപ്പെട്ടു. വിവാഹകാര്യം വീട്ടിൽ പറയണമെന്നും അച്ഛനോടും അമ്മയോടുമൊപ്പം ഉടന്‍ തൻ്റെ വീട്ടിലെത്തി വിവാഹം ഉറപ്പിക്കണമെന്നും യുവതി ആവശ്യപ്പെട്ടിരുന്നു.
'യുവതിയുടെ അമ്മയ്ക്ക് ബന്ധം അറിയാം'
യുവതിയുടെ മാതാവും സ്ഥിരമായി സുകാന്തുമായി സംസാരിക്കാറുണ്ടായിരുന്നു. മകളുമായി സുകാന്തിനുള്ള അടുപ്പം അറിയാവുന്ന യുവതിയുടെ മാതാവ് സുകാന്തിനോട് മാതാപിതാക്കളെ കൂട്ടി വീട്ടിലെത്താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പലവിധ കാരണങ്ങള്‍ പറഞ്ഞ് യുവാവ് ഇക്കാര്യം നീട്ടിക്കൊണ്ടു പോകുകയായിരുന്നു. ഇതോടെ യുവാവ് തന്നെ ചതിക്കുകയാണെന്ന് ബോധ്യമായ യുവതി ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നുെവെന്നാണ് പൊലീസ് നിഗമനം.
മരണത്തിലേക്ക് നടന്നു കയറി യുവതി
തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിലെ ഐബി ഉദ്യോഗസ്ഥയായ യുവതി മാര്‍ച്ച് 24ന് ഡ്യൂട്ടി ഷിഫ്റ്റ് കഴിഞ്ഞ് താമസ സ്ഥലത്തേക്കു മടങ്ങുന്നതിനിടെ തിരുവനന്തപുരം പേട്ട റെയില്‍വേ സ്റ്റേഷനു സമീപത്തു വച്ച് മരിക്കുകയായിരുന്നു. റെയില്‍വേ ട്രാക്കിനു സമീപത്തു കൂടെ ഒരു യുവതി മൊബൈലിൽ സംസാരിച്ചു കൊണ്ടു നടന്നു പോകുന്നത് വളരെ ദൂരെ നിന്ന് തന്നെ ലോക്കോ പൈലറ്റിൻ്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ വെറും 25 മീറ്റര്‍ മാത്രം അകലെ ട്രെയിനെത്തിയതോടെ യുവതി ട്രാക്കിലേക്കു കയറി. എന്നാൽ ലോക്കോപൈലറ്റ് നിര്‍ത്താതെ ഹോണ്‍ മുഴക്കിയും തല വെളിയിലേക്കിട്ട് മാറി നില്‍ക്കാനായി അലറി വിളിച്ചിട്ടും യുവതി തയ്യാറായില്ല. തനിക്ക് ട്രെയിന്‍ ബ്രേക്കു ചെയ്തു നിര്‍ത്താന്‍ കഴിയാത്തത്ര അടുത്തു വച്ചാണ് പെണ്‍കുട്ടി ട്രാക്കിലേക്കു കയറിയതെന്നാണ് ലോക്കോ പൈലറ്റ് പൊലീസിനു മൊഴി നല്‍കിയിരിക്കുന്നത്.
വിവാഹ ആവശ്യവുമായി രണ്ടാമത്തെ യുവതിയും
പ്രതി സുകാന്തുമായി അടുപ്പമുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശിനിയായ യുവതിയും തന്നെ ഉടന്‍ വിവാഹം കഴിക്കണമെന്ന് യുവാവിനെ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. ജീവനൊടുക്കിയ യുവതിയുമായുള്ള അടുപ്പം അറിയാമായിരുന്നതിനാലാണ് ഇത്തരത്തില്‍ നിര്‍ബന്ധിച്ചു കൊണ്ടിരുന്നത്. ഈ യുവതിയേയും യുവാവ് ലൈംഗിക ചൂഷണത്തിനു വിധേയമാക്കിയെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം. തൻ്റെ സുഹൃത്തായ യുവതി മരണപ്പെട്ട വിവരമറിഞ്ഞ് തിരുവനന്തപുരം സ്വദേശിനിയായ യുവതിയുടെ മനോനില തകരാറിലാകുകയും അവരെ മാനസിക ചികിത്സയ്ക്കു വിധേയയാക്കുയും ചെയ്തതായും പൊലീസ് പറയുന്നു.
പ്രതി രക്ഷപ്പെട്ടത് തലനാഴിരയ്ക്ക്
അതിനിടെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ യുവതിയുടെ വീട്ടുകാരുടെ എതിര്‍പ്പു മൂലമാണ് വിവാഹം വൈകിയതെന്ന് പ്രതി പറയുന്നു. മാത്രമല്ല, യുവതി മരണപ്പെട്ട ദിവസവും തങ്ങള്‍ ഇരുവരും ഫോണില്‍ സംസാരിച്ചുവെന്നും സാധാരണ പോലെ കാര്യങ്ങള്‍ സംസാരിച്ചെന്നും ജാമ്യ ഹര്‍ജിയില്‍ പ്രതി വ്യക്തമാക്കുന്നു. എന്നാല്‍ ഇക്കാര്യം പൊലീസ് നിഷേധിക്കുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
യുവതി ജീവനൊടുക്കിയ ദിവസം ഇരുവരും തമ്മില്‍ ആകെ രണ്ടു തവണയാണ് സംസാരിച്ചത്. ഒരു തവണ എട്ട് സെക്കന്‍ഡും ഒരു തവണ 20 സെക്കന്‍ഡുമാണ് സംസാരിച്ചത്. ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ സാധാരണ പോലെ കാര്യങ്ങള്‍ സംസാരിക്കാന്‍ കഴിയില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു.
സുകാന്തിനെ പിടികൂടാന്‍ കേരള പൊലീസും ഐബിയും തെരച്ചില്‍ ഊര്‍ജിതമാക്കി. സുകാന്തിൻ്റെ തൃശൂര്‍ ചാവക്കാട്ടെയും പാലക്കാട്ടെയും ബന്ധുവീടുകളില്‍ പൊലീസ് പരിശോധിച്ചു. എന്നാല്‍ തലനാരിഴയ്ക്ക് സുകാന്ത് കടന്നുകളഞ്ഞതായി പൊലീസ് കരുതുന്നു. പ്രതി ബന്ധുക്കള്‍ക്കൊപ്പം ചെന്നൈയിലേക്കു കടന്നെന്ന സംശയത്തില്‍ പൊലീസ് ചെന്നൈയിലും തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. പോണ്ടിച്ചേരിയിലാണ് അവസാനമായി സുകാന്തിൻ്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്താനായത്.
ബലാത്സംഗ കുറ്റം ചുമത്തി പൊലീസ്
ഇന്നലെയാണ് (ഏപ്രില്‍ 4) കേസന്വേഷിക്കുന്ന തിരുവനന്തപുരം പേട്ട പൊലീസ് സുകാന്തിനെതിരെ ബലാത്സംഗ കുറ്റം ചുമത്തിയത്. ഇൻ്റലിജന്‍സ് ബ്യൂറോ കൊച്ചി യൂണിറ്റിലെ ഓഫിസറാണ് സുകാന്ത്. സിവില്‍ സർവീസ് പ്രിലിമിനറി പരീക്ഷ പാസായിട്ടുള്ള സുകാന്ത് താന്‍ സുകാന്ത് ഐഎഎസ് എന്നാണ് സഹപ്രവര്‍ത്തകരോട് തമാശയായി പറയുന്നത്. 2023 ഡിസംബറിലാണ് ആത്മഹത്യ ചെയ്ത യുവതി ഇൻ്റലിജന്‍സ് ബ്യൂറോയില്‍ ഓഫിസറായി ചേരുന്നത്. തിരുവനന്തപുരത്തായിരുന്നു നിയമനം. സുകാന്തിന് എറണാകുളത്തായിരുന്നു നിയമനമെങ്കിലും സർവീസില്‍ ചേര്‍ന്ന ശേഷം പരിശീലനത്തിനായി ഇരുവരും രാജസ്ഥാനിലെ ജോധ്‌പൂരിലെത്തുകയും ഇവിടെ വച്ച് പരിചയപ്പെടുകയുമായിരുന്നു.