കേരളത്തിൻ്റെ പുതുവർഷത്തിൻ്റെയും വസന്തത്തിൻ്റെയും കൊയ്ത്തിൻ്റെയും (വിളവെടുപ്പ്) ഉത്സവമാണ് വിഷു. വിഷുവം (Equinox) എന്ന വാക്കിൽ നിന്നാണ് വിഷു ഉണ്ടായത്. രാവും പകലും തുല്യമായിരിക്കുന്ന സമയമെന്നാണ് ഇതുകൊണ്ട് അർഥമാക്കുന്നത്. സാധാരണയായി മേട മാസത്തിലും തുലാമാസത്തിലുമാണ് രാവും, പകലും തുല്യമായി വരുന്നത്. വിഷുക്കണി ഒരുക്കുക, കണി കാണുക, പുതുവസ്ത്രം ധരിക്കുക, കൈനീട്ടം നൽകുക, പടക്കങ്ങൾ പൊട്ടിക്കുക, മധുര പലഹാരങ്ങൾ ഉണ്ടാക്കുക, വിഷു സദ്യ ഒരുക്കുക ഇവയൊക്കെ ആഘോഷങ്ങളുടെ ഭാഗമാണ്.
വിഷുക്കണി എങ്ങനെ ഒരുക്കാം? വിശദീകരിച്ച് ജ്യോത്സ്യൻ എൻ ആർ പൊതുവാൾ...
വിഷുവിൽ പ്രധാനം എന്നത് കണിയൊരുക്കുകയെന്നതാണ്. എന്നാൽ ഈ കണിയൊരുക്കുന്നതിന് കൃത്യമായ ചിട്ടവട്ടങ്ങളുണ്ട്. അത് മലയാളികളിൽ പലർക്കും അറിവുണ്ടാകില്ല. കണിയൊരുക്കുന്നതിനെക്കുറിച്ച് ഇടിവി ഭാരതിനോട് സംസാരിക്കുകയാണ് കണ്ണൂർ പയ്യനൂരിലെ ജ്യോത്സ്യൻ എൻ ആർ പൊതുവാൾ (നാഗരാജ പൊതുവാൾ).
വീട്ടിലെ ഏറ്റവും മുതിർന്ന സ്ത്രീയാണ് കണി തയ്യാറാക്കുന്നത്. പ്രാദേശികമായി ചില ഭേദഗതികൾ ഉണ്ടാകാം. പ്രധാനചടങ്ങായ വിഷുക്കണി തലേ ദിവസം രാത്രിയിൽ ഒരുക്കുന്നു. പ്രധാനമായും അലങ്കരിച്ച ശ്രീകൃഷ്‌ണ വിഗ്രഹവും കൂടെ കണിക്കൊന്ന പൂവ്, വാൽക്കണ്ണാടി, ചക്ക, മാങ്ങ, തേങ്ങ തുടങ്ങിയവയും, കദളിപ്പഴം, മറ്റു പഴവർഗങ്ങൾ (ചക്ക ഗണപതിയുടെ ഇഷ്‌ട ഭക്ഷണമാണെന്നാണ് വിശ്വാസം. മാങ്ങ സുബ്രഹ്‌മണ്യനും കദളിപ്പഴം ഉണ്ണിക്കണ്ണനും പ്രിയമാണ്).

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഭഗവതിയുടെ സ്‌ഥാനമാണ് വാൽക്കണ്ണാടിക്ക്. കണിക്കൊപ്പം സ്വന്തം മുഖവും കണ്ടുണരാൻ കൂടിയാണിത്. ദൈവത്തിനൊപ്പം സ്വത്വവും അറിയുക എന്ന സങ്കൽപം കൂടിയുണ്ട് ഇതിന്. ഓട്ടുരുളിയിൽ ഉണക്കലരി, സ്വർണനിറമുള്ള കണിവെള്ളരി, നവധാന്യങ്ങൾ (നെല്ല്, ഗോതമ്പ്, കടല, എള്ള്, തുവര, പയർ, ഉഴുന്ന്, മുതിര, അമര എന്നിവയാണ് നവധാന്യങ്ങൾ. പലവിധ വൈദിക - താന്ത്രിക - മാന്ത്രിക കർമങ്ങൾക്കും മുളപ്പിച്ച ഈ ധാന്യങ്ങൾ ഉപയോഗിക്കുന്നു. ക്ഷേത്രങ്ങളിൽ വിശേഷ പൂജയ്ക്കായി ഇവ മുളപ്പിക്കുകയും മുളയറയിൽ സൂക്ഷിക്കുകയും ചെയ്യാറുണ്ട്. കലശപൂജകൾക്ക് മുളപ്പിച്ച നവധാന്യങ്ങൾ ഉപയോഗിക്കാറുണ്ട്.
അങ്കുരാദി ഉത്സവങ്ങൾ ആരംഭിക്കുന്നത് നവധാന്യങ്ങൾ മുളപ്പിച്ചുകൊണ്ടാണ്. ചില പ്രദേശങ്ങളിൽ ഗൃഹപ്രവേശത്തിന് നവധാന്യങ്ങളുമായി ദമ്പതികൾ പ്രവേശിക്കുന്ന ചടങ്ങുണ്ട്. നവധാന്യങ്ങൾ സമ്പത്തും ഐശ്വര്യവും കൊണ്ടുവരുമെന്നാണ് വിശ്വാസം. സമാവർത്തനം എന്ന വൈദികക്രിയയ്ക്ക് നവധാന്യങ്ങൾ ഉപയോഗിച്ചുള്ള ഒരു ചടങ്ങ് അനുഷ്‌ഠിക്കാറുണ്ട്. പുരാതനകാലത്തുതന്നെ ഭാരതീയർ ഈ ധാന്യങ്ങൾ കൃഷിചെയ്‌ത് ഉപയോഗിച്ചിരുന്നു എന്ന് ഇത്തരം പാരമ്പര്യചടങ്ങുകൾ വ്യക്തമാക്കുന്നു. ഓട്ടുകിണ്ടിയിൽ വെള്ളം നിറച്ചു വയ്ക്കണം. ജീവൻ്റെയും പ്രപഞ്ചത്തിൻ്റെയും ആധാരമായ ജലം കണ്ണിൽത്തൊട്ടശേഷമാവണം കണികാണേണ്ടത്. ഗ്രന്ഥങ്ങൾ, വെറ്റില, പഴുത്ത അടക്ക, സ്വർണ്ണം, കോടി മുണ്ട്, കറൻസി നോട്ട്, നാണയങ്ങൾ, സിന്ദൂരം, കണ്മഷി ഇവയൊക്കെയും പുതുവർഷത്തിലെ വിഷുക്കണിയിൽ കാണേണ്ടവയാണ്.

പച്ചക്കറി വിത്തുകൾ വയ്‌ക്കുന്നതും നല്ലതാണ്. കണികണ്ടശേഷം ഈ വിത്തുകൾ വിതയ്‌ക്കുന്ന പതിവ് ചിലയിടങ്ങളിൽ ഇപ്പോഴുമുണ്ട്. പണ്ടുകാലത്ത് വിഷുക്കണി കണ്ടതിനുശേഷം കാരണവന്മാർ കൈനീട്ടം കൊടുക്കുന്നതു പതിവായിരുന്നു, ഇപ്പോൾ വീട്ടിലെ മുതിർന്നവർ അതു തുടരുന്നു. ലോകത്തെമ്പാടുമുള്ള മലയാളികൾക്ക് ഐശ്വര്യപൂർണ്ണവും, സമ്പത്സമൃദ്ധവുമായ വിഷു ആശംസിക്കുന്നു, അതോടൊപ്പം മലയാള പുതുവത്സാരാശംസകളും.
ഈ വർഷത്തെ വിഷുക്കണി സമയം : സൂര്യോദയത്തിന് മുൻപ് പുലർച്ചെ 03:45 നും 4:35 നും ഇടയിൽ
Also Read: വിഷുവിന് മഴ ചതിക്കുമോ? കേരളത്തിൽ കനത്ത മഴയ്‌ക്ക് സാധ്യത, കാലാവസ്ഥ റിപ്പോര്‍ട്ട് ഇങ്ങനെ...