കാസർകോട്: ജലജീവൻ മിഷൻ പദ്ധതിയിൽ വീടുകളിലേക്ക് കുടിവെള്ളം എത്തിക്കുന്നതിന് പൈപ്പ് സ്ഥാപിക്കുന്നതിനായി കുഴിയെടുത്തപ്പോൾ കണ്ടെത്തിയത് നിരവധി അസ്ഥി കഷണങ്ങളും പുരാതന വസ്‌തുക്കളും. 2000 വർഷങ്ങൾക്ക് മുമ്പുള്ള മഹാശിലാ കാലഘട്ടത്തിൻ്റെ ചരിത്ര ശേഷിപ്പുകളാണ് ഇവയെന്ന് ചരിത്ര ഗവേഷകനും കാഞ്ഞങ്ങാട് നെഹ്റു ആർട്‌സ് ആൻഡ് സയൻസ് കോളജിലെ ചരിത്രാധ്യാപകനുമായ ഡോ. നന്ദകുമാർ കോറോത്ത് അഭിപ്രായപ്പെട്ടു.
ബന്തടുക്ക മണിമൂലയിൽ മണ്ണുമാന്തിയന്ത്രം കുഴിയെടുത്തതിന് താഴെയായാണ് ചെങ്കല്ലറയും മഹാശിലാ കാലഘട്ടത്തിൻ്റെ ചരിത്ര ശേഷിപ്പുകളും കണ്ടെത്തിയത്. മൺചട്ടികൾ, വലിയ ഒരു പാത്രത്തിൻ്റെ അടപ്പ് പോലുള്ള മൺപാത്രം, അടുപ്പിന് ഉപയോഗിക്കുന്ന രീതിയിൽ നിർമ്മിച്ച മൂന്ന് കലോട് കൂടിയ ഇരുമ്പ് സ്‌റ്റാൻ്റും (stove stand) പേനാക്കത്തി പോലുള്ള ഇരുമ്പായുധങ്ങളുടെ അവശിഷ്‌ടങ്ങളും കണ്ടെത്തിയവയിൽ ഉൾപ്പെടുന്നു.
അപൂർവ്വമായി മാത്രമാണ് ചെങ്കല്ലറകളിൽ (rock cut chamber) നിന്ന് അസ്ഥി കഷണങ്ങൾ ദ്രവിച്ച് പോകാതെ ലഭിക്കാറുള്ളതെങ്കിലും മണിമൂലയിൽ നിന്ന് അവശിഷ്‌ടങ്ങളുടെ കൂടെ നിരവധി അസ്ഥി കഷണങ്ങൾ (Cremains / bone fragments) ലഭിച്ചിട്ടുണ്ടെന്നതിന് ചരിത്രപരമായി ഏറെ പ്രാധാന്യമുണ്ട്. മഹാശില ചരിത്ര ശേഷിപ്പുകളായ നന്നങ്ങാടികളിൽ (urn burial) നിന്ന് ദക്ഷിണ ഇന്ത്യയിലെ പല സ്ഥലത്ത് നിന്നും അസ്ഥി കഷണങ്ങൾ ലഭിച്ചിട്ടുണ്ട്.
അസ്ഥി കഷണങ്ങൾ ലഭിച്ചത് വലിയൊരു പാത്രത്തിൻ്റെ അടിയിൽ നിന്നാണെന്ന് പരിസരവാസികൾ പറഞ്ഞു. ഇത് സൂചിപ്പിക്കുന്നത് മണ്ണിനടിയിൽ വലിയ ഭരണിയുടെ ഭാഗങ്ങൾ ഉണ്ടായിരിക്കാമെന്നാണ്. സാധാരണ നിലയിൽ മണ്ണിനോട് ചേർന്ന് നിൽക്കുന്ന അസ്ഥി കഷണങ്ങൾ ദ്രവിച്ചു പോകേണ്ടതാണ് എന്നതുകൊണ്ട് തന്നെ മണിമൂലയിൽ കണ്ടെത്തിയ എല്ലിൻ കഷണങ്ങൾ വലിയ പാത്രത്തിൽ വായു കടക്കാത്ത രീതിയിൽ അടച്ചുവച്ചതാക്കാനാണ് സാധ്യത.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ചെങ്കല്ലറയ്ക്കുള്ളിൽ ഭീമൻ ഭരണികൾ കണ്ടെത്തുന്നതും അപൂർവ്വമാണ്. ലഭ്യമായ ചരിത്രാവശിഷ്‌ടങ്ങൾ ശാസ്ത്രീയമായ പഠനത്തിന് വിധേയമാക്കിയാൽ മഹാശിലാ കാലഘട്ടത്തിലെ സംസ്‌കാരത്തെക്കുറിച്ച് കൂടുതൽ അറിവുകൾ ലഭ്യമാകും. സമീപത്തുള്ള പത്തായ കല്ല് എന്ന് നാട്ടുകാർ വിളിക്കുന്ന സ്‌മാരകവും മഹാശിലാ കാലഘട്ടത്തിലെ ചെങ്കല്ലറയാണ്.
ചെങ്കല്ലറയെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പാണ്ഡവ ഗുഹ, പീരങ്കി ഗുഹ, മുനിയറ, സ്വാമിക്കുണ്ട്, കൽപത്തായം, പത്തായക്കല്ല് എന്നിങ്ങനെയുള്ള പേരുകളിലാണ് അറിയപ്പെടുന്നത്. ചെങ്കല്ലറയിൽ നിന്ന് ലഭിച്ച മുഴുവൻ വസ്‌തുക്കളും പുരാവസ്‌തു വകുപ്പിന് കൈമാറി.