കോഴിക്കോട്: കേരളം കുഴൽ കിണർ സംസ്‌കാരത്തിലേക്ക് മാറിയത് ഭൂഗർഭ ജലത്തിന്‍റെ സംഭരണ ശേഷിയെ അപകരമായ രീതിയിൽ ബാധിച്ചെന്ന് വിദഗ്‌ധർ. സംസ്ഥാന ഭൂഗർഭജല വകുപ്പിന്‍റേയും കേന്ദ്ര ഭൂഗർഭജല ബോർഡിന്‍റേയും സംയുക്ത പഠന റിപ്പോർട്ടിൽ, കേരളം ദിനംപ്രതി ജലസംഭരണ ശേഷിയിൽ നിന്ന് താഴേക്ക് പോകുകയാണെന്നാണ് കണ്ടെത്തൽ.
സംസ്ഥാനത്ത് 1700 കിണറുകളാണ് ഭൂഗർഭജല വിതാനം നിരീക്ഷിക്കാനായുള്ളത്. ഇതിൽ നിന്നും എല്ലാ മാസവും ആദ്യ ആഴ്‌ച അളവ് തിട്ടപ്പെടുത്തും. ഇതിനൊപ്പം മഴയുടെ തോതും കണക്കാക്കിയാണ് ഭൂഗർഭജലത്തിന്‍റെ അളവ് തിട്ടപ്പെടുത്തുന്നത്. സംസ്ഥാനത്തെ മുപ്പത് ബ്ലോക്കുകളിലെ ജലനിരപ്പ് പരിശോധിച്ചതില്‍ 20 ഇടങ്ങളിലും വെള്ളത്തിന്‍റെ അളവ് കുറയുന്നതായി കണ്ടെത്തി. അടിയന്തര ഇടപെടല്‍ ആവശ്യമായ സ്ഥിതിയിലാണ് മിക്ക ജില്ലകളും എന്നാണ് മുന്നറിയിപ്പ്.


കേരളത്തിൽ മൂന്ന് വിധത്തിലാണ് മഴ ലഭിക്കുന്നത്. കാലവർഷം, തുലാമഴ, വേനൽ മഴ. കാലാവസ്ഥ വ്യതിയാനം ഭൂഗർഭജല ലഭ്യതയെ വലിയ തോതിൽ ബാധിച്ചു. തെക്കുപടിഞ്ഞാറൻ കാലവർഷം വൈകുന്നത് പ്രധാന കാരണമാണ്. ജൂൺ പകുതി കഴിയുമ്പോഴാണ് കാലവർഷം കേരളത്തിൽ എത്തുന്നത്. ഇത് ഒറ്റയടിക്ക് പെയ്‌ത് പ്രളയമായി മാറുമ്പോൾ ഭൂഗർഭജല വിതാനത്തിൽ എത്താതെ വെള്ളം കടലിൽ എത്തുകയാണ് ചെയ്യുന്നത്. ഇത് ജലസംഭരണത്തിന്‍റെ താളം തെറ്റിക്കുന്നു.
മഴയുടെ ദൈർഘ്യം കുറഞ്ഞതോടെ ഭൂമിയിലേക്ക് അരിച്ചിറങ്ങി ഭൂഗർഭജല സ്രോതസിലേക്ക് എത്തിച്ചേരുന്ന വെള്ളത്തിന്‍റെ അളവ് ഗണ്യമായി കുറഞ്ഞു. ഭൂമിയുടെ ചരിവ്, മേൽമണ്ണിന്‍റെ കനം, ജലസംഭരണികളുടെ ജലം ഉൾക്കൊള്ളാനുള്ള വ്യാപ്‌തി ഇതൊക്കെ ഭൂഗർഭജല സംഭരണത്തെ സ്വാധീനിക്കുന്നുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വീട്ടാവശ്യങ്ങൾക്കായി കുഴൽ കിണറുകൾ ഉപയോഗിക്കുന്നതാണ് ഭൂഗർഭജല ശോഷണത്തിന്‍റെ സുപ്രധാന കാരണമെന്ന് സിഡബ്ലിയു ആർഡിഎം (Centre for Water Resources Development and Management) ഹൈഡ്രോളജി ആൻഡ് ക്ലൈമറ്റോളജി റിസർച്ച് ഗ്രൂപ്പ് തലവനും ശാസ്ത്രജ്ഞുമായ ഡോ: പ്രിജു പറഞ്ഞു. തുറസായ കിണറുകൾക്ക് പകരം ഒരു കുഴൽ കിണർ സംസ്‌കാരത്തിലേക്ക് കേരളം മാറി.

ഭൂഗർഭ ജല അറകളെ രണ്ടായി തരം തിരിച്ചിട്ടുണ്ട്. ആഴം കുറഞ്ഞ ജലസംഭരണി (shallow aquifer) ആഴത്തിലുള്ള ജലസംഭരണി (deep aquifer) തുറസായ കിണറുകളിൽ വെള്ളം ലഭിക്കുന്നത് ആഴം കുറഞ്ഞ ജലസംഭരണി. എന്നാൽ പാറകൾക്കിടയിൽ വളരെ ആഴത്തിൽ ശേഖരിക്കപ്പെടുന്ന ജലമാണ് കുഴൽ കിണറിൽ നിന്ന് ലഭിക്കുന്നത്. ഇത് വലിയ തോതിൽ വർധിച്ചത് അപകടം വരുത്തി വെക്കുകയാണ്.
കേരളത്തിന്‍റെ തീര മേഖലയിലാണ് ഭൂഗര്‍ഭജലം വലിയതോതില്‍ കുറയുന്നത്, ഒപ്പം ഓരുവെള്ളത്തിന്‍റെ കയറ്റവും കൂടിയാകുമ്പോള്‍ കുഴല്‍കിണറുകള്‍ ഉപയോഗിക്കാനാകാത്ത അവസ്ഥയിലാണ്. കഴിഞ്ഞ പത്തുവര്‍ഷത്തെ കണക്കുകളനുസരിച്ച് തീരമേഖലയിലെ ഭൂഗര്‍ഭജലവിതാനത്തില്‍ 30 മുതല്‍ 40 ശതമാനം വരെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം, ആവര്‍ത്തിക്കുന്ന പ്രളയങ്ങളില്‍ വന്‍തോതില്‍ മേല്‍മണ്ണ് ഒലിച്ചുപോയത് എന്നിവയാണ് ഇതിന് കാരണമായി വിദഗ്‌ധര്‍ പറയുന്നത്.

സംസ്ഥാനത്ത് ഉപയോഗ്യമായ ആകെ ഭൂഗര്‍ഭ ജലത്തിന്‍റെ അളവില്‍ 6.93 ശതമാനം കുറവു വന്നതായി കേന്ദ്ര, സംസ്ഥാന ഭൂഗര്‍ഭ ജലവകുപ്പുകളുടെ പഠനങ്ങള്‍ വ്യക്തമാക്കുന്നു. തുറന്ന കിണർ സംവിധാനത്തിന് നിരവധി ഗുണങ്ങളുണ്ട്. ഇത് ഭൂഗർഭജല ലഭ്യതയും ഭൂഗർഭജലനിരപ്പും വർധിപ്പിക്കുന്നു. കേരളത്തിലുടനീളമുള്ള എല്ലാ ആവാസവ്യവസ്ഥകളിലും ഇത് ഫലപ്രദമാണ്. ഗ്രാമപ്രദേശങ്ങളിലെ ജലാശയങ്ങളിലെ വെള്ളത്തിന്‍റെ ഗുണനിലവാരവും അളവും മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു.
ജല ബഡ്‌ജറ്റ് പ്രകാരം കേരളത്തിൽ മൂന്ന് ബ്ലോക്കുകളാണ് ക്രിട്ടിക്കൽ സ്റ്റേജിലുള്ളത്. കാസർകോഡ്, പാലക്കാട്ടെ ചിറ്റൂർ, മലമ്പുഴ. കൃഷി ആവശ്യങ്ങൾക്കും മറ്റും വെള്ളം ഊറ്റിയെടുത്തതാണ് ഭൂമിക്കടിയിലെ ജലസംഭരണിയെ അപകടരമായ അവസ്ഥയിൽ എത്തിച്ചത്. കേന്ദ്ര ഭൂജല വകുപ്പ് ബ്ലോക്കടിസ്ഥാനത്തിൽ ശേഖരിച്ച കണക്ക് പ്രകാരം ഗ്രൗണ്ട് വാട്ടറിന്‍റെ അളവ് കുറഞ്ഞു വരികയാണ്.
Also Read:കേരളത്തില്‍ മഴ കനക്കും; കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മേധാവി പറയുന്നത് ഇങ്ങനെ..