കോഴിക്കോട്: കാസർക്കോട്ടെ ഫാഷൻ ഗോൾഡ് സാമ്പത്തിക നിക്ഷേപ തട്ടിപ്പ് കേസിൽ മുൻ എംഎൽഎയും ലീഗ് നേതാവുമായ എംസി കമറുദ്ദീനും ടികെ പൂക്കോയ തങ്ങളും ഇഡി കസ്‌റ്റഡിയിൽ. കോഴിക്കോട് സ്പെഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ട് ദിവസത്തേക്കാണ് കസ്‌റ്റഡിയിൽ വിട്ടത്. വിവര ശേഖരണത്തിനും ചോദ്യം ചെയ്യലിനുമായി രണ്ട് ദിവസത്തെ കസ്‌റ്റഡി വേണമെന്ന ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
തിങ്കളാഴ്‌ചയാണ് (ഏപ്രിൽ 6) ഇരുവരെയും എൻഫോഴ്സ്മെൻ്റ് ഡയക്ട്രേറ്റ് അറസ്‌റ്റ് ചെയ്‌തത്. ഫാഷൻ ഗോൾഡ് ജ്വല്ലറിയുടെ മറവിൽ നിക്ഷേപം സ്വീകരിച്ച് 20 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
മലബാര്‍ ഫാഷന്‍ ഗോള്‍ഡ് ഇടപാടുമായി ബന്ധപ്പെട്ട് ഇരുവർക്കുമെതിരെ 210 കേസുകളാണ് കേരളത്തിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി നിലവിലുള്ളത്. ജ്വല്ലറി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് 700ലേറെ പേരില്‍ നിന്നാണ് നിക്ഷേപം സ്വീകരിച്ചത്. പിന്നീട് നിക്ഷേപ തുക തിരികെ നല്‍കിയിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് 268 പേരാണ് സംസ്ഥാനത്ത് പരാതി ഉന്നയിച്ചത്. ഇതില്‍ 168 കേസുകള്‍ ക്രൈംബ്രാഞ്ച് രജിസ്‌റ്റര്‍ ചെയ്‌തിരുന്നു. തുടര്‍ന്ന് ഇരുവരെയും അറസ്‌റ്റ് ചെയ്യുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പിന്നീട് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റും സമാന്തരമായി അന്വേഷണം ആരംഭിക്കുകയായിരുന്നു. 150 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് ഇഡിയുടെ നിഗമനം. സംസ്ഥാനത്ത് നാല് ഇടങ്ങളിലാണ് ഫാഷൻ ഗോൾഡ് പ്രവർത്തിക്കുന്നത്.