കോട്ടയം: കൈകാര്യച്ചെലവ് പോലും കിട്ടില്ലെങ്കിലും ഒരു ജീവിത വ്രതം പോലെ നെല്‍ കൃഷി കൊണ്ടു നടക്കുന്ന കുട്ടനാടന്‍ കര്‍ഷകര്‍ നിരവധിയുണ്ട് ആലപ്പുഴ കോട്ടയം ജില്ലകളില്‍. അവരിലൊരാളാണ് ഈര തൊടുകയിൽ സോണിച്ചന്‍. കഴിഞ്ഞ 24 വര്‍ഷമായി നിലം പാട്ടത്തിനെടുത്ത് നെല്‍ കൃഷി ചെയ്യുന്ന സോണിച്ചന് നെല്‍ക്കൃഷിയുടെ മര്‍മ്മമറിയാം.
എന്തൊക്കെ പ്രതിബന്ധങ്ങളുണ്ടായാലും പാട്ടത്തിനെടുത്ത പാടത്ത് നെല്‍ കൃഷി നടത്തുകയെന്നത് ഒരിക്കലും മുടക്കാറില്ല ഈ കര്‍ഷകന്‍. നീലമ്പേരൂരിലെ പൂക്കോടി, പെല്ലാക്ക, തണ്ണുമുക്കം പാടങ്ങളില്‍ പതിവു പോലെ ഇത്തവണയും സോണിച്ചന്‍ നെല്‍ കൃഷിയിറക്കി. ഇത്തവണ പെല്ലാക്കയില്‍ അഞ്ചേക്കറിലും തണ്ണുമുക്കത്ത് മൂന്നേക്കറിലും പൂക്കോടി പാടത്ത് നാലരയേക്കറിലുമാണ് കൃഷി ചെയ്‌തത്.
"ഒക്‌ടോബര്‍ മാസം വിതച്ചതാണ്. അഞ്ചു മാസത്തെ അധ്വാനത്തിൻ്റെ ഫലം. പൂക്കോടി പാടത്തെ കൊയ്ത്ത് മാര്‍ച്ച് മാസത്തില്‍ നടക്കേണ്ടതായിരുന്നു. അതിനായി കൊയ്ത്ത് യന്ത്രം ബുക്ക് ചെയ്‌തിരുന്നു. എല്ലായിടത്തും ഒന്നിച്ച് കൊയ്ത്ത് വന്നതോടെ ബുക്ക് ചെയ്‌ത സമയത്ത് യന്ത്രം കിട്ടിയില്ല. ഒരാഴ്‌ച കഴിഞ്ഞാണ് വിളഞ്ഞു നിന്ന പാടത്ത് യന്ത്രമെത്തിയത്.
വേനല്‍ മഴ കൂടി തുടങ്ങിയതോടെ യന്ത്രം ഉപയോഗിച്ചുള്ള കൊയ്ത്ത് പലപ്പോഴും തടസപ്പെട്ടു. ആകെ 210 ഏക്കറിലുള്ള പൂക്കോടി പാട ശേഖരത്തിലെ 145 ഏക്കര്‍ വരെ കൊയ്ത്ത് പൂര്‍ത്തിയാക്കിയ ശേഷം യന്ത്രത്തകരാറാണെന്നും പറഞ്ഞ് കൊയ്ത്ത് യന്ത്രം ഓപ്പറേറ്റ് ചെയ്യുന്നവര്‍ സ്ഥലം വിട്ടു. എൻ്റെ രണ്ടേക്കറിലെ കൊയ്ത്ത്, യന്ത്രം ഉപയോഗിച്ച് പൂര്‍ത്തിയാക്കിയിരുന്നു. കൊയ്യാന്‍ ബാക്കിയുള്ള 55 ഏക്കറില്‍ എൻ്റെ രണ്ടരയേക്കറുമുണ്ടായിരുന്നു.
രണ്ടര ഏക്കറിലായി ഏതാണ്ട് നാല്‍പത് ക്വിൻ്റല്‍ നെല്ലുണ്ടാവും. കൊയ്യാന്‍ പലതവണ വിളിച്ചിട്ടും കൊയ്ത്ത് യന്ത്രം എത്തിയില്ല. പിന്നെ 42 ബംഗാളികളെ വച്ച് ബാക്കിയുള്ളതു കൂടി കൊയ്തെടുത്തു. അപ്പോഴേക്കും മഴ കാരണം കറ്റകള്‍ നനഞ്ഞു തുടങ്ങിയിരുന്നു. മഴ പെയ്‌ത് നനഞ്ഞ പാടത്ത് മെതിയന്ത്രം ഇറങ്ങാന്‍ ബുദ്ധിമുട്ടാകേണ്ടെന്ന് കരുതി വീണ്ടും കൂലിക്കാളെ വച്ച് കറ്റകള്‍ റോഡരികിലെത്തിച്ചു.
പിന്നെ മെതി യന്ത്രത്തിന് വേണ്ടി പല തവണ വിളിച്ചു. മഴ പെയ്‌ത് കുതിര്‍ന്ന കറ്റകള്‍ കിളിര്‍ത്തു തുടങ്ങിയതോടെ അധ്വാനത്തിൻ്റെ ഫലം നശിക്കുന്നത് കണ്ടു നില്‍ക്കാനായില്ല.'' വെള്ളം കേറി നെല്ല് മുഴുവന്‍ ചീഞ്ഞു പോകുന്ന ഘട്ടത്തിലാണ് ഈ കര്‍ഷകന്‍ നാലുമാസം പണിപ്പെട്ട് വിളയിച്ചെടുത്ത നെല്‍ക്കതിരുകള്‍ക്ക് തീ കൊളുത്തിയത്.
ഏതാണ്ട് 60 ക്വിൻ്റല്‍ നെല്ലാണ് സോണിച്ചൻ്റെ പാടത്ത് കത്തിയമര്‍ന്നത്. വിഷുവിൻ്റെ തലേന്നാളിലാണ് പാടത്ത് കൊയ്ത് കൂട്ടിവച്ച നെല്‍ക്കറ്റകള്‍ക്ക് സോണിച്ചന്‍ തീയിട്ടത്. വിഷുനാളിലും ഈ കറ്റകള്‍ നീറിപ്പുകഞ്ഞ് കത്തുന്നുണ്ടായിരുന്നു. രോഗിയായ ഭാര്യയും ഭിന്ന ശേഷിക്കാരായ രണ്ട് മക്കളും അടങ്ങുന്ന കുടുംബം പോറ്റാന്‍ കിഡ്‌നി പ്രശ്‌നങ്ങളുള്ള സോണിച്ചന് നെല്‍ കൃഷി മാത്രമാണ് ആശ്രയം.
ജീവിത യാഥാർഥ്യങ്ങള്‍ കടുപ്പമാണെങ്കിലും അധ്വാനിച്ചുണ്ടാക്കിയ വിള കൊയ്തെടുക്കാനും മെതിക്കാനും പലതവണ അഭ്യർഥിച്ചിട്ടും അധികൃതര്‍ യന്ത്രം ലഭ്യമാക്കാത്തതാണ് കടുംകൈക്ക് ഈ കര്‍ഷകനെ പ്രേരിപ്പിച്ചത്. കഴിഞ്ഞ മാസം കൊയ്‌ത നാല്‍പത് ക്വിൻ്റല്‍ നെല്ല് 5 കിലോ കിഴിവോടെയാണ് സോണിച്ചന്‍ മില്ലുകാർക്ക് കൊടുത്തത്. ഇനിയും ശേഷിക്കുന്ന രണ്ടേക്കറിലെ നെല്ല് എന്തു എടുക്കണമെന്നറിയാതെ ആശങ്കയിലാണ് സോണിച്ചൻ.
ആരാണുത്തരവാദി..?
നീലമ്പേരൂരിലെ പൂക്കോടി പാടത്ത് വെള്ളം നിയന്ത്രിക്കാനാവില്ലെന്നതാണ് നെല്‍കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന വലിയ പ്രശ്‌നം. ഇത്തവണത്തെ പ്രശ്‌നങ്ങള്‍ക്ക് പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാരിനും കൃഷി വകുപ്പിനുമാണെന്ന് കര്‍ഷകര്‍ പറയുന്നു. ഇത്തവണ കൃഷി തുടങ്ങാന്‍ തന്നെ താമസിച്ചിരുന്നു. തണ്ണീര്‍മുക്കം ബണ്ട് അടക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും അടക്കാന്‍ കൂട്ടാക്കിയിരുന്നില്ല. അതുകാരണം കൃത്യ സമയത്ത് കൃഷി തുടങ്ങാനായില്ല.
തണ്ണീര്‍മുക്കം ബണ്ട് യഥാസമയം അടക്കാതെ വന്നതോടെ വെള്ളപ്പൊക്കം നിയന്ത്രിക്കാനാവാതായി. നെല്‍ കര്‍ഷക സംരക്ഷണ സമിതി പല തവണ സമരം ചെയ്‌തിട്ടും ബണ്ട് അടക്കാന്‍ വൈകി. വൈകിയാണെങ്കിലും കര്‍ഷകർ ഒന്നിച്ച് കൃഷി തുടങ്ങി. അതു കൊണ്ടു തന്നെ കൊയ്ത്തും മെതിയുമെല്ലാം വൈകി. കൊയ്ത്ത് ഒന്നിച്ചു വന്നതോടെ യന്ത്രം കിട്ടാതായി. കൊയ്ത്ത് യന്ത്രത്തിന് റേറ്റും കൂടി.
"കര്‍ഷകൻ്റെ ചങ്കാണ് കത്തുന്നത്. മിന്നുമാല പോലും പണയം വച്ചാണ് കൃഷി നടത്തുന്നത്. നീലമ്പേരൂര്‍ കൃഷിഭവന് കീഴില്‍ കര്‍ഷകര്‍ വിഷമത്തിലാണ്. ഇത്തവണ ഇവിടെയുള്ള കര്‍ഷകര്‍ക്ക് വിത്ത് പുറത്തു നിന്ന് വാങ്ങേണ്ടി വന്നു."
കൃത്യ സമയത്ത് തണ്ണീര്‍മുക്കം ബണ്ടിൻ്റെ ഷട്ടറുകള്‍ അടച്ചില്ലെങ്കില്‍ ഇനിയുള്ള കാലത്തും പാടശേഖരത്ത് കൃഷി അസാധ്യമാകുമെന്ന് കര്‍ഷകര്‍ പറഞ്ഞു. നെല്ലിലെ പതിരും ഈര്‍പ്പത്തോതും പറഞ്ഞ് മെതികഴിഞ്ഞ് കിട്ടുന്ന നെല്ലില്‍ത്തന്നെ സംഭരണ സമയത്ത് മില്ലുകാര്‍ വല്ലാതെ തിരിവ് നടത്തുന്നതായി കര്‍ഷകര്‍ പരാതിപ്പെടുന്നു.
"ഹൃദയ ഭേദകമാണീ കാഴ്‌ച. സ്വന്തമായി നിലമില്ലാത്ത കര്‍ഷകര്‍ പലരും പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്. കൃഷി മന്ത്രി വസ്‌തുതകള്‍ പരിശോധിക്കണം. തങ്ങളുടേതല്ലാത്ത കാരണത്താല്‍ കൊയ്ത്ത് ഉപേക്ഷിക്കേണ്ടി വന്ന കര്‍ഷകര്‍ക്ക് മുതല്‍ മുടക്കെങ്കിലും നഷ്‌ടപരിഹാരമായി നല്‍കി സംരക്ഷിക്കണം." നെൽകർഷക സംരക്ഷണ സമിതി ജനറൽ സെക്രട്ടറി സോണിച്ചൻ പുളിങ്കുന്ന് ആവശ്യപ്പെട്ടു.
സമയബന്ധിതമായി യന്ത്രം എത്താത്ത സാഹചര്യത്തിൽ ഒരിടത്തും കൊയ്ത്ത് പ്രയോഗികമാകില്ല. മറ്റൊരു മാർഗവുമില്ലാതെ വിളവുനിറഞ്ഞ നെൽപാടം ഒന്നാകെ തീയിടേണ്ടി വരുമോ എന്ന ആശങ്കയിലാണ് ഈ കർഷകര്‍. സോണിച്ചൻ മാത്രമല്ല മുക്കോടി പാടശേ ഖരത്തെ 50 ഏക്കറിൽ 25 ഏക്കറിലും കൊയ്ത്ത് നടന്നിട്ടില്ല. പാടത്ത് വെള്ള നിറഞ്ഞ തോടെ ഉൾപ്രദേശത്തെ പാടശേഖരങ്ങളിൽ കൊയ്ത്തും വിൽപനയും നടക്കാനിടയില്ല ഇതോടെ നീലമ്പേരൂർ, കുറിച്ചി പ്രദേശങ്ങളിലെ 200 ഏക്കറിലെ കൊയ്ത്ത് മുടങ്ങാനാണ് സാധ്യത.
Also Read: "സൂര്യ മഞ്ഞൾ" ഗവേഷകർ കാത്തിരുന്നത് പത്തു വർഷം! പ്രതീക്ഷയോടെ കർഷകർ, വിളവിൽ 30% വരെ വർധന