തൃശൂര്‍: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ശോഭാ സുരേന്ദ്രന്‍റെ തൃശൂരിലെ വീടിനു സമീപം ഉഗ്ര സ്ഫോടനം നടന്നു. ശോഭയുടെ അയൽവാസിയുടെ വീട്ടിലേക്കാണ് കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെ അജ്ഞാതർ സ്‌ഫോടക വസ്‌തു എറിഞ്ഞത്. ശോഭയുടെ വീട് എന്ന് തെറ്റിദ്ധരിച്ച് എറിഞ്ഞതാകാമെന്നാണ് നിഗമനം. വലിയ ശബ്‌ദത്തോടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് പ്രദേശവാസികള്‍ പറയുന്നു. സംഭവത്തിന് പിന്നാലെ തൃശൂർ സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
സിസിടിവി ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ചുകൊണ്ട് പൊലീസ് പരിശോധന നടത്തുന്നുണ്ട്. സംശയകരമായ രീതിയിൽ രാത്രി ഒരു കാർ കണ്ടതായി പ്രദേശവാസികൾ പൊലീസിനു മൊഴി നൽകി. ഇതിനുപിന്നിലെ പ്രതികളെ കണ്ടെത്തണമെന്നും കര്‍ശന നടപടി സ്വീകരിക്കണമെന്നും ശോഭാ സുരേന്ദ്രൻ പ്രതികരിച്ചു. "10.43 ഓടെ ആയിരുന്നു സംഭവം. റോഡിൽ നിന്നും അതിശക്തമായ സ്ഫോടന ശബ്‌ദം ഉണ്ടായി. അക്രമികള്‍ ഏതു വാഹനത്തിലാണ് എത്തിയതെന്ന് കണ്ടെത്താനായില്ല. എപ്പോഴും വാഹനങ്ങൾ പോകുന്ന റോഡാണ്. ചെയ്‌തത് ആരാണെങ്കിലും അവരെ പൊലീസ് കണ്ടെത്തണം" ശോഭ പ്രതികരിച്ചു.
എന്തിന് വേണ്ടിയാണ് ഇത്തരത്തിൽ സ്ഫോടനം നടത്തിയതെന്ന് പരിശോധിക്കണമെന്നും ഇതിന്‍റെ പുറകില്‍ ആരാണ് എന്നത് കണ്ടെത്തണമെന്നും അവര്‍ വ്യക്തമാക്കി. സ്‌ഫോടക വസ്‌തു എറിഞ്ഞ വീട്ടിലെ കുടുംബം യാതൊരു രാഷ്ട്രീയവും ഇല്ലാത്ത ആളുകളാണ്. ഇത് പ്ലാനിങ്ങോടുകൂടി നടത്തിയ സ്ഫോടനമാണ്. പൊലീസിന്‍റെ മൂക്കിന് കീഴിൽ ഇങ്ങനെ ഒരു സ്‌ഫോടനം ഉണ്ടാകുമ്പോള്‍ അത് അവർ തന്നെ കണ്ടുപിടിക്കട്ടെയെന്നും ശോഭ കൂട്ടിച്ചേര്‍ത്തു. ഇതുവരെയും സംഭവത്തിൽ എഫ്ഐആർ ഇട്ടില്ല. എഫ്ഐആർ ഇടാൻ വൈകുന്നത് പൊലീസ് ഒത്തുകളി വെളിവാകുന്നുവെന്നും പൊലീസാണ് അക്രമികൾക്ക് പിന്നിലെന്ന് ഇതോടെ തെളിയുന്നുവെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ചതിന് പിന്നാലെ പ്രദേശവാസികൾ ഭയചകിതരാണെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് ജസ്റ്റിൻ ജേക്കബ് പ്രതികരിച്ചു. സ്ഫോടനം നടന്നതിന്‍റെ അവശിഷ്‌ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സംഭവം അതീവ ഗൗരവമായി പാർട്ടി കാണുന്നു. പൊലീസ് അന്വേഷണത്തിൽ നിജ സ്ഥിതി വെളിവാക്കപ്പെടണം. പാർട്ടിയുടെ ഭാഗത്തുനിന്നും ഗൗരവമായുള്ള സമീപനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Also Read: കൊടും ക്രൂരത! അൽഷിമേഴ്‌സ് രോഗിയെ നഗ്നനാക്കി മര്‍ദിച്ചു; ഹോം നഴ്‌സിനെതിരെ കേസ്