തിരുവനന്തപുരം: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്ത കെകെ രാഗേഷിനെ അഭിനന്ദിച്ചതിനെതിരെ രംഗത്തു വന്ന കോണ്‍ഗ്രസ് നേതാകള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കി വീണ്ടും ദിവ്യ എസ് അയ്യര്‍. എന്തു വിചിത്രമായ ലോകമെന്ന് പറഞ്ഞവസാനിപ്പിക്കുന്ന സെല്‍ഫി വീഡിയോ ഇന്‍സ്റ്റാഗ്രാമിലാണ് പങ്കുവെച്ചത്. എല്ലാത്തിനും കാരണം അപ്പാമ്മകളാണെന്ന് ചിലപ്പോള്‍ തോന്നുമെന്ന് വീഡിയോയില്‍ ദിവ്യ പറയുന്നു. കുട്ടിക്കാലത്ത് നല്ല വാക്കുകള്‍ പറയുക നല്ലത് മാത്രം ചെയ്യുക, മുതിര്‍ന്നവരോട് ആദരപൂര്‍വം പെരുമാറണം, ആരെയും അധിക്ഷേപിക്കരുത് നാലാള് കൂടുമ്പോള്‍ ആരെയും അപമാനിക്കരുത് എന്നൊക്കെ പഠിപ്പിച്ചിട്ടുണ്ട്. നമ്മളാരും എല്ലാം തികഞ്ഞവരോ നിറഞ്ഞവരോ അല്ല. നമുക്ക് പഠിക്കാവുന്ന ഗുണങ്ങള്‍ ചുറ്റുപാടുള്ള എല്ലാവരിലുമുണ്ടാകും. കണ്ടെത്തുന്ന നന്മകള്‍ പരത്താനും വലിയ പ്രയാസമില്ല. കഴിഞ്ഞ ഒന്നൊന്നര വര്‍ഷമായിട്ടു രൂക്ഷമായ വാക്കുകളിലുള്ള വിമര്‍ശനവും കയ്‌പേറിയ പ്രതികരണങ്ങളും ഏറ്റുവാങ്ങേണ്ടി വന്നു. എൻ്റെ കാഴ്‌ചപ്പാടില്‍ കണ്ടെത്തിയ നന്മകള്‍ ലോകത്തോട് വിളിച്ചു പറഞ്ഞതു കൊണ്ടാണ് ഇതെല്ലാം ഏറ്റുവാങ്ങേണ്ടി വന്നതെന്നും ദിവ്യ എസ് അയ്യര്‍ രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വിശദീകരിക്കുന്നു.
ഇന്നലെയായിരുന്നു സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറിയായി മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം കെകെ രാഗേഷിനെ തിരഞ്ഞെടുക്കുന്നത്. പിന്നാലെ ദിവ്യ എസ് അയ്യര്‍ തൻ്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ''കര്‍ണ്ണന് പോലും അസൂയ തോന്നും വിധം ഈ കെ.കെ.ആര്‍ കവചം'' എന്ന പറഞ്ഞു തുടങ്ങുന്ന പോസ്റ്റിട്ടത്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള കെ കെ രാഗേഷിൻ്റെ ചിത്രവും പോസ്‌റ്റിനൊപ്പം പങ്കുവച്ചു. പോസ്റ്റിനെതിരെ കണ്ണൂരിലെ കോണ്‍ഗ്രസ് ഘടകം ഒന്നടങ്കം രംഗത്തു വന്നു. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ല പ്രസിഡൻ്റ് വിജില്‍ മോഹനന്‍ ദിവ്യക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി രംഗത്തു വന്നു. പിണറായിക്കാലത്ത് എകെജി സെൻ്ററില്‍ നിന്നല്ല ശമ്പളം വാങ്ങുന്നതെന്നെങ്കിലും മാഡം ഓര്‍ക്കണമെന്ന് വിജില്‍ മോഹന്‍ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ദിവ്യയ്‌ക്കെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും രംഗത്തു വന്നു. പിണറായിയുടെ പാദസേവ ചെയ്യുന്ന ചില സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ കൂട്ടത്തിലുള്ള മഹതിയാണ് ഈ പോസ്‌റ്റിട്ടതെന്ന് മുരളീധരന്‍ പറഞ്ഞു. സോപ്പിടുമ്പോള്‍ വല്ലാതെ പതപ്പിച്ചാല്‍ ഭാവിയില്‍ ദോഷം ചെയ്യുമെന്നും മുരളി വിമര്‍ശിച്ചു. ഇതിന് പിന്നാലെയാണ് വീണ്ടും മറുപടി വീഡിയോ ദിവ്യ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
ദിവ്യ എസ് അയ്യരുടെ നടപടിയെ വിമര്‍ശിച്ച് ഭര്‍ത്താവും മുന്‍ എംഎല്‍എയുമായ കെ എസ് ശബരീനാഥനും രംഗത്തു വന്നു. ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നടപടികളെ പിന്തുണയ്‌ക്കേണ്ടതുണ്ടെങ്കിലും രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ അഭിനന്ദിക്കേണ്ടിയിരുന്നില്ലെന്നായിരുന്നു ശബരിനാഥിൻ്റെ മറുപടി. അഭിപ്രായം വ്യക്തിപരം. അവധാനത കുറച്ചു കൂടി വേണമായിരുന്നുവെന്നും ശബരിനാഥ് പറഞ്ഞു. അതേ സമയം ദിവ്യ എസ് അയ്യരെ അനുകൂലിച്ച് കെകെ രാഗേഷ് രംഗത്തു വന്നു. കോണ്‍ഗ്രസുകാരുടെ ക്രൂര മനസാണ് ഇതിലൂടെ പുറത്തു വന്നതെന്നായിരുന്നു രാഗേഷിൻ്റെ വിമര്‍ശനം.
Also read: എസ്എഫ്‌ഐഒയ്ക്ക് തിരിച്ചടി; വീണയ്ക്ക് ആശ്വാസം, റിപ്പോര്‍ട്ടിൽ രണ്ട് മാസത്തേക്ക് തുടര്‍ നടപടി പാടില്ലെന്ന് ഹൈക്കോടതി