കോട്ടയം: അഭിഭാഷക മക്കളോടൊപ്പം ആറ്റിൽച്ചാടി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ ആരോപണങ്ങളുമായി യുവതിയുടെ കുടുംബം. മകൾ ജിസ്മോൾ തോമസിൻ്റെ (ജെസി -34) മരണത്തിൽ ദുരൂഹതയുണ്ടന്നും നിയമനടപടികളുമായി മു ന്നോട്ടുപോകുമെന്നും പിതാവ് മുത്തോലി പടിഞ്ഞാറ്റിൻകര പൂവത്തുങ്കൽ പികെ തോമസ് പറഞ്ഞു.
ഭർത്താവ് ജിമ്മി ജോസഫ് ജിസ്മോളെ മർദിച്ചിരുന്നെന്നും പിതാവ് ആരോപിച്ചു. മകളുടെ തലയിൽ ഒരിക്കൽ മുറിവു കണ്ടു. വാതിലിൽ തട്ടിയതാണെന്നാണ് അന്ന് മകൾ പറഞ്ഞത്. ഭർത്താവ് ഭിത്തിയിൽ ഇടിപ്പിച്ചതാണെന്നു പിന്നീട് ജിസ്മോൾ സമ്മതിച്ചെന്നും തോമസ് പറഞ്ഞു. ജിസ്മോൾ കാര്യങ്ങളെ പോസിറ്റീവായി കണ്ടിരുന്ന ആളാണെന്നും വെറുതേ ആത്മഹത്യ ചെയ്യുമെന്നു കരുതുന്നില്ലെന്നും സഹോദരൻ ജിറ്റു തോമസ് പറഞ്ഞു. കുടുംബസമേതം ഉത്തരേന്ത്യയിലേക്കു വിനോദയാത്ര പോകാൻ ആലോചിക്കുന്ന കാര്യം പറഞ്ഞിരുന്നതായും സഹോദരൻ പറഞ്ഞു.
ജീവനൊടുക്കിയതിനു രണ്ടു ദിവസം മുൻപ് ഭർത്താവിൻ്റെ വീട്ടിൽ ജിസ്മോളെ മാനസികമായി തകർക്കുന്ന എന്തോ സംഭവം നടന്നിട്ടുണ്ടെന്നും ജിറ്റു ആരോപിച്ചു. സ്വന്തം വീട്ടിലെ ചടങ്ങുകളിൽ പങ്കെടുക്കാൻ ജിസ്മോളെ അനുവദിച്ചിരുന്നില്ലെന്നും രണ്ടാമത്തെ കുട്ടി ജനിച്ച സമയത്ത് പണം കടം ചോദിച്ച് ജിസ്മോൾ അയച്ച വാട്‌സാപ് സന്ദേശം തൻ്റെ ഫോണിൽ ഇപ്പോഴുമുണ്ടെന്നും സഹോദരൻ പറഞ്ഞു. തോമസും ജിറ്റുവും ഇന്നലെ ഉച്ച യോടെയാണു യുകെയിൽ നിന്നെത്തിയത്.
അഭിഭാഷകയും മുത്തോലി പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായ ജിസ്മോൾ തോമസ്, മക്കളായ നേഹ, നോറ എന്നിവരെ കഴിഞ്ഞ ചൊവ്വാഴ്ചയാണു മീനച്ചിലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മൂവരുടെയും സംസ്കാരം നാളെ വൈകിട്ട് മൂന്നിന് വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം ചെറുകര സെൻ്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ നടക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഭർത്താവിൻ്റെ വീട്ടിൽ പൊലീസ് പരിശോധന
ജിസ്മോളുടെ മരണവുമായി ബന്ധപ്പെട്ടു ഭർത്താവ് ജിമ്മി ജോസഫിൻ്റെ നീറിക്കാട്ടെ വീട്ടിൽ ഏറ്റുമാനൂർ എസ്എച്ച്ഒ എ എസ് അൻസലിൻ്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. ബന്ധുക്കൾ, അയൽവാസികൾ എന്നിവരുടെ മൊഴിയെടുത്തു. വീട്ടിൽ കണ്ട രക്തസാംപിളുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ജിസ്മോളുടെ ചെരിപ്പ്, ബാഗ് എന്നിവ പൊലിസ് ശേഖരിച്ചു. ജീവനൊടുക്കുന്നതിനു മുൻപ് ജിസ്മോളും മക്കളും എന്തോ വിഷദ്രാവകം കഴിച്ചിരുന്നതായി പൊലീസിന് സംശയമുണ്ട്. നേരത്തെ ജീവനൊടുക്കാന്‍ ശ്രമം നടത്തിയതിൻ്റെ തെളിവുകളും പൊലീസിനു ലഭിച്ചു. ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ബന്ധുക്കൾ ഇന്ന് മൊഴി നൽകും.