തിരുവനന്തപുരം: സ്വര്‍ണ മാല മോഷ്ടിച്ചെന്നാരോപിച്ച് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ വീട്ടുജോലിക്കാരിയായ ദലിത് സ്ത്രീയെ 20 മണിക്കൂര്‍ പൊലീസ് മാനസികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കടുത്ത നടപടികള്‍ക്കു ശുപാര്‍ശ ചെയ്തു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. സംഭവത്തെ കുറിച്ച് തിരുവനന്തപുരം ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന ഡി വൈ എസ് പി റാങ്കില്‍ കുറയാത്ത പൊലീസുദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്ന് മാധ്യമ വാര്‍ത്തകളെ തുടര്‍ന്നു സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസില്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടു.
ജില്ലാ പൊലീസ് മേധാവി സൗത്ത് സോണ്‍ ഐജിയുമായി കൂടിയാലോചന നടത്തി അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കണം. പീഡനത്തിന് ഇരയായ വീട്ടുജോലിക്കാരിയുടെ മൊഴി വനിതാ അഭിഭാഷകയുടെ സാന്നിധ്യത്തിലെടുക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. വനിതാ അഭിഭാഷകയെ ജില്ലാ ലീഗല്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറി നിയമിക്കണം. പരാതിക്കാരി പൊലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്ന സമയത്ത് സ്റ്റേഷനിലെ സിസിടിവി ദ്യശ്യങ്ങള്‍ പരിശോധിക്കണം. ജനറല്‍ ഡയറി, എഫ്ഐആര്‍ എന്നിവ പരിശോധിച്ച് പരാതിക്കാരി എത്ര സമയം സ്റ്റേഷനില്‍ ഉണ്ടായിരുന്നുവെന്ന് വിലയിരുത്തണം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മോഷണ കേസിലെടുത്ത എഫ്ഐആറിന്‍റെ അടിസ്ഥാനത്തിലുള്ള അന്വേഷണം പൂര്‍ത്തിയായിട്ടില്ലെങ്കില്‍ സത്യസന്ധവും സുതാര്യവുമായ അന്വേഷണത്തിന് ഡിവൈഎസ്‌പിക്കോ അസി. കമ്മീഷണര്‍ക്കോ കൈമാറണം. ഇര പട്ടിക ജാതി വിഭാഗത്തിലുള്ളതിനാല്‍ പട്ടികജാതി, പട്ടിക വര്‍ഗ അതിക്രമ നിയമത്തിന്‍റെ പരിധിയില്‍പ്പെടാവുന്ന കുറ്റകൃത്യം ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നു നടന്നിട്ടുണ്ടോ എന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വിലയിരുത്തണം. അങ്ങനെയുണ്ടെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേര്, പെന്‍ നമ്പര്‍, ഔദ്യോഗിക / താമസ സ്ഥലം മേല്‍വിലാസങ്ങള്‍ എന്നിവ കമ്മീഷനെ അറിയിക്കണം.
പരാതിക്കാരിയുടെ മേല്‍വിലാസവും കമ്മീഷനെ അറിയിക്കണം. അന്വേഷണ റിപ്പോര്‍ട്ട് മൂന്നാഴ്ചക്കകം ജില്ലാ പൊലീസ് മേധാവിക്ക് കൈമാറണം. ജില്ലാ പൊലീസ് മേധാവി വിലയിരുത്തല്‍ ഉള്‍പ്പെട്ട റിപ്പോര്‍ട്ട് ഒരു മാസത്തിനകം കമ്മീഷന് സമര്‍പ്പിക്കണം. ബന്ധപ്പെട്ട രേഖകളും സമര്‍പ്പിക്കണം. ജൂലൈ 3ന് രാവിലെ 10 ന് മനുഷ്യാവകാശ കമ്മീഷന്‍ ഓഫീസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാകണമെന്നും കമ്മിഷന്‍ നിര്‍ദ്ദേശിച്ചു.
Also Read: കരഞ്ഞു പറഞ്ഞിട്ടും പൊലീസ് വിശ്വസിച്ചില്ല, ദലിത് യുവതിക്ക് പീഡനം; ഒടുവിൽ എസ്.ഐക്ക് സസ്പെൻഷൻ