എറണാകുളം: അളവ് തെറ്റി ഷർട്ട് സ്റ്റിച്ച് ചെയ്‌ത ടെയ്‌ലറിങ് സ്ഥാപനത്തിന് പിഴയിട്ട് ഉപഭോക്തൃ കോടതി. ഉപഭോക്താവിന് 12,350/- രൂപ നൽകാനാണ് കോടതി നിർദേശം. ആവശ്യപെട്ട പ്രകാരം ഷർട്ട് സ്റ്റിച്ച് ചെയ്‌ത് നൽകാത്ത ടെയ്‌ലറിംഗ് സ്ഥാപനം ഉപഭോക്താവിന് നഷ്‌ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വ്യക്തമാക്കി. തൃക്കാക്കര സ്വദേശിയായ തോമസ് ജിമ്മി, കൊച്ചിയിലെ "C Fines Gents & Ladies Tailoring" എന്ന സ്ഥാപനത്തിനെതിരെ നൽകിയ പരാതിയിലാണ് ഉത്തരവ്.
2023 ആഗസ്റ്റിൽ, ഷർട്ടിന്‍റെ അളവ് നൽകി പുതിയ ഷർട്ട് തയ്യാറാക്കണമെന്നാവശ്യപ്പെട്ടാണ് പരാതിക്കാരൻ സ്ഥാപനത്തെ സമീപിച്ചത്. എന്നാൽ സ്റ്റിച്ച് ചെയ്‌ത് ലഭിച്ച ഷർട്ടിന്‍റെ അളവുകൾ തികച്ചും തെറ്റായതിനാൽ അത് ഉപയോഗിക്കാൻ കഴിയാത്തതായിരുന്നുവെന്ന് പരാതിക്കാരൻ കോടതിയിൽ ബോധിപ്പിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഷർട്ട് ശരിയാക്കി നൽകണമെന്നാവശ്യപ്പെട്ട് 2024 ജനുവരിയിൽ ബന്ധപ്പെട്ടെങ്കിലും എതിർകക്ഷി സ്ഥാപനം യാതൊരു നടപടിയും സ്വീകരിച്ചില്ല. പിന്നീട് അയച്ച നോട്ടിസിനും മറുപടി ലഭിച്ചില്ല. ഇതേത്തുടർന്ന്, താൻ അനുഭവിച്ച മനക്ലേശത്തിനും സാമ്പത്തിക നഷ്‌ടങ്ങൾക്കും പരിഹാരം ആവശ്യപ്പെട്ടാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.
വാഗ്‌ദാനം ചെയ്‌തതുപോലെ സേവനം നൽകുന്നതിൽ എതിർകക്ഷി സ്ഥാപനം വീഴ്‌ച വരുത്തിയതായി ഡിബി ബിനു അധ്യക്ഷനും, വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി. ഷർട്ടിന്‍റെ തയ്യൽ ചാർജായി നൽകിയ 550/- രൂപയും തുണിയുടെ വിലയായ 1,800/- രൂപയും മനക്ലേശത്തിന് നഷ്‌ടപരിഹാരമായി 5,000 രൂപയും, കോടതി ചെലവായി 5,000 രൂപയും ഉൾപ്പെടെ 12,350/- രൂപ, 45 ദിവസത്തിനകം പരാതിക്കാരന് നൽകാൻ എതിർകക്ഷിക്ക് കോടതി ഉത്തരവ് നൽകി.