സംഘപരിവാറിന് ക്രിസ്ത്യാനികളോടുള്ള സ്നേഹം കെട്ടുകഥയിലെ നീല കുറുക്കനെപ്പോലെ വ്യാജം; കേസരിയിലെ ലേഖനത്തിനെതിരെ കോണ്‍ഗ്രസ്
സമൂഹത്തിൽ വീണ്ടും വിദ്വേഷം വളർത്തുകയും മതപരിവർത്തനത്തിൻ്റെ പേരിൽ ക്രിസ്‌ത്യാനികളെ രാജ്യത്തിൻ്റെ ശത്രുക്കളായി ചിത്രീകരിക്കുകയുമാണ് ലേഖനത്തിൻ്റെ ലക്ഷ്യമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ.

Published : September 14, 2025 at 6:57 PM IST
തിരുവനന്തപുരം: ആർഎസ്‌എസിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ്. ആർഎസ്‌എസിൻ്റെ മുഖവാരികയായ കേസരിയിൽ അടുത്തിടെ വന്ന ലേഖനത്തിൽ ക്രിസ്‌ത്യൻ വിരുദ്ധ നിലപാട് പടര്‍ത്തുന്നു എന്നാണ് വിമര്‍ശനം. സമൂഹത്തിൽ വീണ്ടും വിദ്വേഷം വളർത്തുകയും മതപരിവർത്തനത്തിൻ്റെ പേരിൽ ക്രിസ്‌ത്യാനികളെ രാജ്യത്തിൻ്റെ ശത്രുക്കളായി ചിത്രീകരിക്കുകയുമാണ് ലേഖനത്തിൻ്റെ ലക്ഷ്യമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ആരോപിച്ചു.
ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഇ.എസ്. ബിജു എഴുതിയ ലേഖനം കേസരിയിൽ വന്ന് രണ്ട് ദിവസത്തിന് ശേഷമാണ് ആർഎസ്എസിനെതിരെ കോൺഗ്രസ് രംഗത്ത് എത്തിയിരിക്കുന്നത്. ന്യൂനപക്ഷ സമുദായത്തിനെതിരായ ആർഎസ്‌എസ് സ്വീകരിച്ച നിലപാട് നിരസിക്കാൻ ബിജെപി തയ്യാറാണോ എന്നും കോൺഗ്രസ് നേതാവ് ചോദിച്ചു. സംഘപരിവാറിന് ക്രിസ്ത്യാനികളോടുള്ള സ്നേഹം കെട്ടുകഥയിലെ 'നീല കുറുക്കനെ' പോലെ വ്യാജമാണെന്നും എത്രവട്ടം നിറം മാറ്റാൻ ശ്രമിച്ചാലും അതിന് ഓരിയിടുന്നത് നിർത്താൻ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ, ന്യൂനപക്ഷങ്ങൾക്കെതിരെ വിഷം വമിപ്പിക്കുന്നത് ശീലിച്ച ആർഎസ്‌എസ്, അവസാന ശ്വാസം വരെ തങ്ങളുടെ ആചാരം തുടരുമെന്ന് ലേഖനത്തിലൂടെ പ്രഖ്യാപിക്കുകയും സംഘടനയുടെ "ക്രിസ്ത്യൻ വിരുദ്ധ നിലപാട്" ലേഖനം കൂടുതൽ തുറന്നുകാട്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഛത്തീസ്‌ഗഢിൽ രണ്ട് കത്തോലിക്കാ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്‌ത് വിട്ടയച്ചതിനെ പരാമർശിച്ചുകൊണ്ട് സംസാരിച്ച കോണ്‍ഗ്രസ് നേതാവ്, ബിജെപി സംസ്ഥാന മേധാവി ഉൾപ്പെടെ അവരോടൊപ്പം പോയി ഫോട്ടോ എടുത്തെന്നും അവരുടെ യഥാർഥ മുഖം ഈ ലേഖനത്തിലൂടെ വെളിപ്പെട്ടെന്നും ആരോപിച്ചു. സംഘപരിവാർ സംഘടനകളുടെ അന്ധമായ "ന്യൂനപക്ഷ വിരുദ്ധ" വികാരങ്ങൾക്കെതിരെ സംസ്ഥാനത്തെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
"ആഗോള മതപരിവർത്തനത്തിൻ്റെ നാൾവഴികൾ" എന്ന തലക്കെട്ടോടുകൂടിയാണ് ലേഖനം ആരംഭിക്കുന്നത്. കഴിഞ്ഞ വർഷങ്ങളായി രാജ്യത്ത് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന മതപരിവർത്തനങ്ങളുടെ പേരിൽ എഴുത്തുകാരൻ ക്രിസ്ത്യൻ സമൂഹത്തെ ലക്ഷ്യം വയ്ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് കേരളത്തിൽ നിന്നുള്ള രണ്ട് കത്തോലിക്കാ കന്യാസ്ത്രീകളെ ഛത്തീസ്‌ഗഢിൽ അറസ്റ്റ് ചെയ്‌ത സംഭവം ചൂണ്ടിക്കാട്ടിയ ലേഖനം, സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ രാഷ്ട്രീയ-മത നേതൃത്വം "ഒരു പ്രത്യേക അജണ്ടയോടെ മതപരവും വൈകാരികവുമായ സംഘർഷം" വളർത്താൻ ശ്രമിച്ചുവെന്നും കുറ്റപ്പെടുത്തി.
"ഇത് ഇന്ത്യൻ ഭരണഘടനയുടെ സത്തയെ ചോദ്യം ചെയ്യുന്നു. ലേഖനത്തിൽ സംസ്ഥാനത്തെ നിലവിലെ സാഹചര്യം ന്യൂനപക്ഷ മതങ്ങൾക്ക് ഒരു നീതിയും ഭൂരിപക്ഷത്തിന് മറ്റൊരു നീതിയും എന്നാണ് പറയുന്നത്, രാജ്യത്തെ നിയമങ്ങൾ എല്ലാവർക്കും തുല്യമാണ്" അദ്ദേഹം കൂട്ടിച്ചേർത്തു.
മതപരിവർത്തനം മതശക്തികളുടെ അവകാശമാണെങ്കിൽ, അതിനെതിരായ ചെറുത്തുനിൽപ്പ് ഹിന്ദുക്കളുടെ അവകാശവും കടമയുമാണെന്നും രാജ്യത്തെ നിലവിലെ "വിചിത്രമായ സാഹചര്യം" മാറ്റേണ്ടതുണ്ടെന്നും ലേഖനം പറയുന്നു. കൂടാതെ അതിന് ഭരണഘടന ഭേദഗതി ആവശ്യമാണെന്നും രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും സംരക്ഷണം ഉറപ്പാക്കാൻ മതപരിവർത്തനം നിയമം നിരോധിക്കണമെന്നും ലേഖനം ആവശ്യപ്പെടുന്നു.

