'കേരളാ തീരത്ത് ചെറുമത്തികള്‍ പിടിക്കരുത്'; മുന്നറിയിപ്പുമായി സിഎംഎഫ്ആര്‍ഐ
കേരളാ തീരത്ത് മത്തി കുഞ്ഞുങ്ങളെ പിടിക്കരുതെന്ന് മുന്നറിയിപ്പ്. മത്തി ഇനി വളരില്ലെന്ന വ്യാഖ്യാനങ്ങള്‍ തെറ്റാണെന്ന് സിഎംഎഫ്ആര്‍ഐ. മത്സ്യ തൊഴിലാളികളുടെ ഭാവിയും മത്തിയുടെ ലഭ്യതയും ഉറപ്പാക്കാന്‍ ഇത് അത്യാന്താപേക്ഷിതം.

Published : October 13, 2025 at 1:04 PM IST
എറണാകുളം: കേരളാ തീരത്ത് ചെറുമത്തി പിടിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി സിഎംഎഫ്ആര്‍ഐ (സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്). മത്സ്യങ്ങളുടെ സുസ്ഥിരത നിലനിര്‍ത്താൻ എംഎൽഎസ് നിയന്ത്രണം കർശനമായി പാലിക്കണമെന്നാണ് സിഎംഎഫ്ആർഐ നിർദേശം. കേരളാ തീരത്ത് മത്തി കുഞ്ഞുങ്ങൾ ധാരാളമായി പ്രത്യക്ഷപ്പെടുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
പിടിക്കാവുന്ന നിയമപരമായ വലിപ്പമായ (എംഎൽഎസ്) 10 സെ.മീ താഴെയുള്ള കുഞ്ഞുങ്ങളെ പിടിക്കുന്നത് കർശനമായി ഒഴിവാക്കണമെന്നാണ് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം ആവശ്യപ്പെടുന്നത്. അനുകൂലമായ മഴയിൽ കടലിന്‍റെ ഉപരിതലം കൂടുതൽ ഉത്‌പാദനക്ഷമമായതാണ് മത്തി വൻതോതിൽ കേരള തീരത്ത് ലഭ്യമാകാൻ കാരണമെന്ന് സിഎംഎംഎഫ്ആർഐ പഠനത്തിൽ വ്യക്തമായിരുന്നു. എണ്ണത്തിൽ വർധനവുണ്ടായതോടെ ഭക്ഷ്യ ലഭ്യതയിൽ ക്രമേണ കുറവുണ്ടാവുകയും അത് വളർച്ചയെ ബാധിച്ചതായും പഠനം കണ്ടെത്തിയിരുന്നു.
എന്നാൽ മത്തിയുടെ വളർച്ചയുമായി ബന്ധപ്പെട്ട് സിഎംഎഫ്ആർഐയുടെ പഠനം തെറ്റായി വിലയിരുത്തപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഡയറക്‌ടർ ഡോ. ഗ്രിൻസൺ ജോർജ് പറഞ്ഞു. മത്തി ഇനി വളരില്ല എന്ന രീതിയിലുളള വ്യാഖ്യാനങ്ങൾ ഒട്ടും ശരിയല്ലെന്നും ഗ്രിൻസൺ ജോർജ് വ്യക്തമാക്കി. ചെറുമത്സ്യബന്ധനം ഒരു തരത്തിലും പ്രോത്സാഹിപ്പിക്കരുത്.
തീരക്കടലുകൾ ഇപ്പോഴും ഉയർന്ന ഉത്‌പാദനക്ഷമമാണെന്നതിനാൽ ചെറുമത്തികൾ ധാരാളമായി കാണപ്പെടുന്നുണ്ട്. ഇതിനെ സുസ്ഥിരമായി പ്രയോജനപ്പെടുത്താൻ എംഎൽഎസ് പ്രകാരമുള്ള നിയന്ത്രിത മത്സ്യബന്ധനമാണ് വേണ്ടത്. സുസ്ഥിരത ഉറപ്പാക്കാനും മത്സ്യത്തൊഴിലാളികളുടെ ഉപജീവനം സംരക്ഷിക്കാനും ഇതാവശ്യമാണെന്നും സിഎംഎഫ്ആർഐ ഡയറക്‌ടർ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മത്തിയുടെ ലഭ്യതയും വളർച്ചയും പ്രധാനമായും പാരിസ്ഥിതിക മാറ്റങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഇവയുടെ ലഭ്യതയിൽ തകർച്ച നേരിടാതിരിക്കാൻ സുസ്ഥിരമായ മത്സ്യബന്ധന രീതികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. മത്തിയുടെ പ്രജനനത്തിനും കുഞ്ഞുങ്ങളുടെ വളർച്ചയ്ക്കും ഇത് നിർണായകമാണെന്നും സിഎംഎഫ്ആർഐ ഗവേഷകർ ചൂണ്ടിക്കാട്ടി. തീരെ ചെറിയ മത്തി പിടിക്കുന്നത് മത്തി ലഭ്യതയെ ദോഷകരമായി ബാധിക്കാൻ കാരണമാകുമെന്നാണ് സിഎംഎഫ്ആർഐ ഗവേഷകർ വ്യക്തമാക്കുന്നത്.
മുന്നറിയിപ്പ് അവഗണിച്ചവര്‍ക്ക് പണികിട്ടി: കഴിഞ്ഞ ദിവസം മുന്നറിയിപ്പ് വകവയ്‌ക്കാതെ മത്തി കുഞ്ഞുങ്ങളെ പിടിച്ച മത്സ്യബന്ധന ബോട്ടുകള്‍ ഫിഷറീസ് സംഘം കസ്റ്റഡിയില്‍ എടുത്തിരുന്നു. തൃശൂര്‍ ചേറ്റുവ ഹാര്‍ബറില്‍ നിന്നാണ് വള്ളം പിടികൂടിയത്. വള്ളത്തില്‍ 10 സെന്‍റീമീറ്ററില്‍ താഴെ വലുപ്പമുള്ള 5000 കിലോ മത്തികളാണ് സംഘം പിടികൂടിയത്.
ചാവക്കാട് സ്വേശി ഹാരിഫിന്‍റെ ഉടമസ്ഥതയിലുള്ള മഹാദേവന്‍ എന്ന വള്ളമാണ് ഉദ്യോസ്ഥര്‍ പിടികൂടിയത്. വള്ളത്തിന് രജിസ്ട്രേഷനും ലൈസന്‍സും ഇല്ലെന്ന് അധികൃതര്‍ കണ്ടെത്തിയിരുന്നു. വള്ളത്തില്‍ നിന്നും പിടിച്ചെടുത്ത മുഴുവന്‍ മത്സ്യ കുഞ്ഞുങ്ങളെയും സംഘം പുറം കടലില്‍ ഒഴുക്കി കളഞ്ഞു.
Also Read: പെടപെടക്കണ മത്തി ചാകര; ഉത്സവ ലഹരിയിൽ കടപ്പുറം, വീഡിയോ കാണാം

