കാസർകോട്: കോളജ് വിദ്യാഭ്യാസം ഇല്ലാതെ തന്നെ പാരമ്പര്യമായി ആയുർവേദ ചികിത്സ നൽകി വരുന്നവരെ വ്യാജവൈദ്യരെന്ന് മുദ്രകുത്തുന്നത് തെറ്റായ പ്രവണതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം പിണറായി വിജയൻ സർക്കാറിന്‍റെ നാലാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് പടന്നക്കാട് ബേക്കല്‍ ക്ലബ്ബില്‍ നടന്ന യോഗത്തില്‍ അടിയന്തരാവസ്ഥക്കാലത്തെ ജയിൽവാസ സമയത്ത് തനിക്കുണ്ടായ അനുഭവം പങ്കുവച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലുവർഷം കോളജ് വിദ്യാഭ്യാസം നേടുന്നതിലൂടെ ആയുർവേദത്തിലെ എല്ലാ കാര്യങ്ങളും പഠിച്ചെന്നുള്ള ധാരണ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
ആയുർവേദ ചികിത്സ നൽകുന്നവരിൽ പലരും കോളജുകളിൽ പോയി ആധുനിക വിദ്യാഭ്യാസം നേടിയവരല്ല മറിച്ച് ആ അറിവ് അവർ പാരമ്പര്യമായി സ്വായത്തമാക്കിയതാണ്. അതുകൊണ്ടുതന്നെ അസാമാന്യ വൈഭവമുള്ള ആയുർവേദ പണ്ഡിതർ നമ്മുടെ നാട്ടിലുണ്ട്. അവരെ വ്യാജവൈദ്യന്മാരായി ചിത്രീകരിക്കുന്ന രീതി തെറ്റാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തരം അറിവുകൾ നാളേക്ക് വേണ്ടി സംരക്ഷിക്കേണ്ടതുണ്ട്. അതിനുള്ള പ്രത്യേക നിയമനിർമ്മാണം ആവശ്യമാണ്. അത്തരം അറിവുകൾ ചോർന്നു പോകാതെ സംരക്ഷിക്കാനാണ് നമ്മുടെ സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജലദൗർലഭ്യം ഒരു പൊതു പ്രശ്‌നമാണെന്നും അത് എല്ലാവരും ഗൗരവത്തോടെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ കെട്ടിടങ്ങൾ പണിയുമ്പോൾ അതിന്‍റെ ഭാഗമായി മഴവെള്ള സംഭരണികൾ ഉണ്ടാകണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അതിന് പ്രത്യേക ശ്രദ്ധ നൽകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ജില്ല അഭിമുഖീകരിക്കേണ്ടി വരുന്ന രൂക്ഷമായ ജല ദൗർലഭ്യത്തെ കുറിച്ചുള്ള ഡോ.ശശികുമാർ സിയുടെ ചോദ്യത്തിന് മറുപടി നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ വളരെയേറെ മുന്നേറാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. കേരള യൂണിവേഴ്‌സിറ്റി മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റികൾ A++ ഗ്രേഡും കൊച്ചിൻ യൂണിവേഴ്‌സിറ്റി ശങ്കരാചാര്യ യൂണിവേഴ്‌സിറ്റി A+ ഗ്രേഡും നേടിയത് ഉന്നത വിദ്യാഭ്യാസം മേഖലയ്ക്ക് അഭിമാനിക്കാവുന്ന കാര്യമാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എൻആർഎഫ് റാങ്കിങ്ങിൽ രാജ്യത്തെ മികച്ച സർവകലാശാലകളിൽ ആദ്യത്തെ 12 എണ്ണത്തിൽ മൂന്നെണ്ണം കേരളത്തില്‍ നിന്നാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഗവേഷണത്തെ പ്രോത്സാഹിപ്പിക്കാൻ നവ കേരള ഫെലോഷിപ്പ് കൈരളി റിസർച്ച് അവാർഡ് തുടങ്ങിയവ നൽകിവരുന്നുണ്ടെന്നും ജില്ലയിലെ അക്കാദമിക് പ്രവർത്തനങ്ങളുടെ മികവ് വർധിപ്പിക്കുന്നതിന് ആവശ്യമായ അടിസ്‌ഥാന വികസന പദ്ധതികളുടെ പൂർത്തീകരണവുമായി ബന്ധപ്പെട്ട് കാസർകോട് അസി. പ്രൊഫ, ആസിഫ് ഇഖ്ബാൽ കക്കാശ്ശേരി ചോദ്യത്തിന് മറുപടി നൽകിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
ജില്ലയിൽ പ്രാദേശിക അടിസ്ഥാനമായി സാംസ്‌കാരിക ഉത്സവങ്ങൾ സംഘടിപ്പിക്കാൻ സാധിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. സപ്‌ത ഭാഷ സംഗമ ഭൂമിയായ ജില്ലയിൽ മ്യൂസിയം, പൈതൃക ഇടനാഴി, തുടങ്ങിയ ആശയങ്ങൾ അഭിനന്ദനാർഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലഹരി വിരുദ്ധ ക്യാമ്പയിന്‍റെ ഭാഗമായി വിദ്യാലയങ്ങളിൽ നീന്തൽ പരിശീലനം,കായിക പരിശീലനം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തും. സ്ത്രീകളുടെ ശാക്തീകരണത്തിനും ഉന്നമനത്തിനുംവേണ്ടി പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.