എറണാകുളം: ലാഭം സ്വകാര്യവത്ക്കരിക്കുകയല്ല സാമൂഹ്യവത്ക്കരിക്കുകയാണ് സിയാൽ പിന്തുടരുന്ന നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പ്രവർത്തനങ്ങൾ പൂർണമായും ഡിജിറ്റലൈസ് ചെയ്യുന്ന സിയാൽ 2.0 പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ ലോകത്തിൽ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്.
2040 ആകുമ്പോൾ ഇന്ത്യയിൽ പ്രതിവർഷം 100 കോടി വിമാനയാത്രക്കാരുണ്ടാകുമെന്നാണ് അനുമാനം. ഇത്രയും വലിയ വളർച്ച ഉൾക്കൊള്ളത്തക്കവിധം നമ്മുടെ എല്ലാ വിമാനത്താവളങ്ങളും സജ്ജമാകേണ്ടതുണ്ടന്ന് മുഖ്യമന്ത്രി പറഞ്ഞു.വിമാന യാത്രക്കാരുടെ സുരക്ഷയും വിമാനത്താവളങ്ങളുടെ ആസ്‌തിയും ഏറ്റവും പ്രാധാന്യത്തോടെ സംരക്ഷിക്കേണ്ട ഘട്ടമാണിത്. കൊച്ചി വിമാനത്താവളത്തിൽ പ്രതിദിനം 50,000ത്തോളം യാത്രക്കാരുണ്ട്.
പ്രതിദിനം ഒരു ലക്ഷം പേരെത്തുന്ന എയർപോർട്ട്: ഒരു ലക്ഷത്തോളം പേർ ഓരോ ദിവസവും യാത്രാ അനുബന്ധ ആവശ്യങ്ങൾക്കായി കൊച്ചി എയർപോട്ടിൽ എത്തുന്നതായി മുഖ്യമന്ത്രി പറഞ്ഞു. 400ലധികം സർക്കാർ, സർക്കാർ ഇതര ഏജൻസികളും 30 എയർലൈനുകളും ഹോട്ടലുകളുൾപ്പെടെ ഇരുന്നൂറോളം കൊമേഴ്സ്യൽ സ്ഥാപനങ്ങളും 12,000 ജീവനക്കാരും ഈ വിമാനത്താവളത്തിൽ പ്രവർത്തിക്കുന്നു. ഇത്രയും വിപുലവും സങ്കീർണവുമായ വിമാനത്താവളത്തിന്‍റെ ഡിജിറ്റൽ ആസ്‌തികളുടെ സുരക്ഷ ഏറെ പ്രാധാന്യമുള്ള കാര്യമാണ്. കൃത്രിമബുദ്ധി, ഓട്ടോമേഷൻ, പഴുതടച്ച സൈബർ സുരക്ഷ എന്നിവയിലൂന്നിയ വിവിധ പദ്ധതികളാണ് സിയാൽ 2.0യിൽ ഉൾകൊള്ളിച്ചിട്ടുള്ളത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സൈബർ സ്‌പേസിലെ പുതിയ വെല്ലുവിളികൾ നേരിടുക, യാത്ര കൂടുതൽ സുഗമമാക്കുക എന്നീ ഉദ്ദേശത്തോടെ 200 കോടി മുതൽ മുടക്കിലാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ഉദ്ഘാടനം ചെയ്യപ്പെട്ട ഫുൾ ബോഡി സ്‌കാനറുകൾ പ്രവർത്തിച്ചു തുടങ്ങുന്നതോടെ മെറ്റൽ ഡിറ്റക്‌ടർ കൊണ്ട് യാത്രക്കാരുടെ ശരീരം സ്‌പർശിച്ച് കൊണ്ടുള്ള സുരക്ഷാ പരിശോധന ഒഴിവാക്കാനാകും.
ഓട്ടോ മാറ്റിക് ട്രേ റിട്രീവൽ സിസ്റ്റം നിലവിൽ വരുന്നതോടെ ക്യാബിൻ ബാഗേജുകളുടെ സുരക്ഷാ പരിശോധനയും വേഗത്തിലാവുന്നു. വിമാനത്താവളത്തിന്‍റെയും പരിസര പ്രദേശത്തിന്‍റെയും സുരക്ഷ വർധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി 4,000 എഐ അധിഷ്ഠിത നിരീക്ഷണ ക്യാമറകളാണ് സഥാപിച്ചിട്ടുള്ളത്. കൊച്ചി വിമാനത്താവളത്തിൽ നിലവിലുള്ള ബോംബ് നിർവീര്യ സംവിധാനവും സിയാൽ 2.0യിലൂടെ നവീകരിക്കുന്നു.
ഈ സംരംഭങ്ങൾക്ക് പുറമെ കഴിഞ്ഞ വർഷം ഉദ്ഘാടനം ചെയ്യപ്പെട്ട ബൃഹദ് പദ്ധതികളെല്ലാം അതിവേഗം പുരോഗമിക്കുകയാണ്. 700 കോടിയോളം രൂപ ചെലവിട്ട് നടപ്പിലാക്കുന്ന അന്താരാഷ്ട്ര ടെർമിനൽ വികസനത്തിന്‍റെ ഭാഗമായ ഏപ്രൺ നിർമാണം അന്തിമ ഘട്ടത്തിലാണ്. ടെർമിനൽ മൂന്നിന് മുന്നിലായി പണികഴിപ്പിക്കുന്ന കൊമേഴ്സ്യൽ സോണിന്‍റെ പ്രവർത്തനവും മികച്ച നിലയിൽ പുരോഗമിക്കുന്നു. ഈ വികസന പ്രവർത്തനങ്ങളിലൂടെ 29,000 തൊഴിലവസരങ്ങളാണ് സൃഷ്‌ടിക്കപ്പെട്ടത്. നിക്ഷേപകർക്കും നാട്ടുകാർക്കും തൊഴിലാളികൾക്കും പരമാവധി ആനുകൂല്യങ്ങൾ നൽകാൻ സിയാൽ ശ്രമിക്കുന്നുണ്ട്.
ലാഭവിഹിതം നൽകി സിയാൽ: 2023-24 സാമ്പത്തിക വർഷത്തിൽ നിക്ഷേപകർക്ക് 45 ശതമാനം ലാഭവിഹിതം നൽകി. നിരവധി പാലങ്ങളുടെ നിർമാണം ഏറ്റെടുത്തു. കാർഗോ കയറ്റിറക്ക് കരാർ തൊഴിലാളികൾക്കായി അടുത്തിടെ ആരംഭിച്ച സൊസൈറ്റിയും നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്.
സംസ്ഥാന സർക്കാർ നടപ്പിലാക്കിവരുന്ന വയനാട് മാതൃകാ ടൗൺഷിപ്പ് നിർമാണത്തിലും സിയാൽ ശ്രദ്ധേയമായ പങ്കുവഹിക്കുന്നുണ്ട്. ടൗൺഷിപ്പിലെ 400 വീടുകളിൽ സൗരോർജ പാനലുകൾ ഘടിപ്പിക്കുന്ന പദ്ധതി സിയാൽ സ്വന്തം നിലയ്ക്ക് നിർവഹിക്കുകയാണന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Also Read: കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്കോ? പ്രതികരിച്ച് തരൂര്‍