ഇടുക്കി: പതിറ്റാണ്ടുകളായി തരിശിട്ട് കിടന്ന തണ്ണീർതടങ്ങളിൽ ഒറ്റയാള്‍ പോരാട്ടത്തിലൂടെ കൃഷിയോഗ്യമാക്കി കാര്‍ഷിക രംഗത്ത് വിപ്ലവം തീര്‍ത്തിരിക്കുകയാണ് നീലമ്മ. ഒരുകാലത്ത് ആരും തിരിഞ്ഞുനോക്കാത്ത, തരിശായി കിടന്ന കട്ടമുടി കുഞ്ചിപ്പെട്ടിക്കുടി പാടശേഖരത്തിലാണ് നീലമ്മ പൊന്നിൻ കതിര്‍ക്കുല വിളയിച്ചത്.
നാണ്യ വിളകളായ ഏലം കൃഷിയിലേക്ക് തരം മാറിക്കൊണ്ടിരുന്ന തണ്ണീർത്തടത്തെ തിരിച്ച് നെൽകൃഷിയിലേക്ക് കൊണ്ടുവന്നതിലൂടെ പ്രദേശത്തെ സ്വാഭാവിക ആവാസ വ്യവസ്ഥ തണ്ണീർത്തടമായി നിലനിർത്തുന്നതിനും ഇതിന് ചുറ്റുമുള്ള പ്രദേശത്തെ ജലസ്രോതസുകളുടെ നിലവാരം ഉയർത്തുന്നതിനും സാധിച്ചു. അഞ്ച് ഏക്കറില്‍ തുടങ്ങിയ കൃഷി ഹരിത കേരളം മിഷന്‍റെ സഹായത്തോടെ 15 ഏക്കറായി വ്യാപിപ്പിക്കാൻ അവര്‍ക്ക് സാധിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പശ്ചിമഘട്ട പ്രദേശങ്ങളിൽ തരിശിട്ട് കിടക്കുന്ന തണ്ണീർതടങ്ങളിൽ നെൽകൃഷി തിരികെ കൊണ്ടുവരാൻ നടത്തിയ പ്രവർത്തനങ്ങൾക്ക് പ്രചോദനമായ നീലമ്മയെ മുഖ്യമന്ത്രി പിണറായി വിജയൻ ആദരിച്ചിരുന്നു. ഹരിത കേരളം മിഷന്‍റെ പരിസ്ഥിതി സംഗമത്തിലാണ് അടിമാലി കട്ടമുടി സ്വദേശിയായ നീലമ്മയെ ആദരിച്ചത്. പ്രളയത്തിലും കൊവിഡിലും തങ്ങൾക്ക് ഭക്ഷണവും അരിയും നൽകി ചേർത്ത് നിർത്തിയത് മുഖ്യമന്ത്രിയാണെന്ന് പറഞ്ഞ് കട്ടുമുടിയിൽ നിന്ന് കൊണ്ടുവന്ന അരി മുഖ്യമന്ത്രിക്ക് നൽകി നീലമ്മ നന്ദി പ്രകാശിപ്പിച്ചു.
പതിറ്റാണ്ടുകളായി തരിശുഭൂമിയായി കിടന്ന കട്ടമുടി കുഞ്ചിപ്പെട്ടിക്കുടി പാടശേഖരം കൃഷിയോഗ്യമാക്കാൻ പ്രചോദനം നൽകിയ ശ്രമങ്ങൾക്കാണ് നീലമ്മയ്ക്ക് ആദരവ് നൽകിയത്. വനപ്രദേശത്തിന് നടുവിൽ വന്യമൃഗങ്ങളോട് മല്ലടിച്ചാണ് സ്വന്തം നാടിൻ്റെ പേരിൽ കുഞ്ചിപ്പെട്ടി അരി ഇവർ ബ്രാൻഡാക്കി മാറ്റിയത്. ഈ അരിയാണ് മുഖ്യമന്ത്രിക്ക് നീലമ്മ സമ്മാനിച്ചത്.
20 വർഷമായി കൃഷിയിറക്കാതെ കാടുകയറി കിടന്ന സ്ഥലത്താണ് താൻ കൃഷി ആരംഭിച്ചതെന്ന് നീലമ്മ പറഞ്ഞു. താനും തന്‍റെ ഭർത്താവും ചേർന്നാണ് ഇവിടെ കൃഷി ചെയ്യാൻ ആരംഭിച്ചത്. പിന്നീട് അവിടെയുള്ള മറ്റുള്ളവരും തനിക്കൊപ്പം ചേർന്ന് കൃഷി ചെയ്യാൻ തുടങ്ങി. വെള്ളത്തിന്‍റെ ലഭ്യത കുറവും വന്യമൃഗശല്യവും കൊണ്ടാണ് ഇതുവരെ കൃഷിയിറക്കാതിരുന്നതെന്ന് അവർ കൂട്ടിച്ചേർത്തു.
കുഞ്ചിപ്പെട്ടിക്കുടി പാടശേഖരം വ്യാപകമായ നെൽകൃഷിയിലേക്ക് കൊണ്ട് വരുന്നതിന് പ്രചോദനം നൽകിയ നീലമ്മയെ കഴിഞ്ഞ കർഷക ദിനത്തിൽ അടിമാലി ഗ്രാമപഞ്ചായത്ത് മികച്ച വനിത കർഷകക്കുള്ള അവാർഡ് നൽകി ആദരിച്ചിരുന്നു. അടിമാലിയിലെ മലയോര മേഖലയിലുള്ള തണ്ണീർത്തടമാണ് കട്ടമുടിയിലേത്. കട്ടമുടിയിലെയും മലയോര മേഖലയിലെ താഴ്‌വാരത്തെയും പ്രധാന ജലസ്രോതസാണിത്.
കട്ടമുടി കുഞ്ചിപ്പെട്ടി കൂടി പാടശേഖരത്തിൽ കൃഷി തിരിച്ച് കൊണ്ടുവന്ന സംയോജന പദ്ധതി സംബന്ധിച്ച പ്രബന്ധം അടിമാലി കൃഷി ഓഫിസർ സിജി എംഎ സംഗമത്തിൽ അവതരിപ്പിച്ചു. പരിസ്ഥിതി മേഖലയിലെ ഈ മുന്നേറ്റ പ്രവർത്തനത്തിന് പ്രചോദനമേകിയ അടിമാലി ഗ്രാമപഞ്ചായത്തിന് സംഗമത്തിൽ നൽകിയ അംഗീകാരം കൃഷി ഓഫിസർ ഏറ്റുവാങ്ങി.
കഠിന പ്രയത്‌നം ചെയ്യാൻ തയ്യാറാണെങ്കില്‍ ഏത് തരിശ് ഭൂമിയിലും വിളവെടുക്കാമെന്ന സന്ദേശമാണ് നീലമ്മ നല്‍കുന്നത്. കാര്‍ഷിക രംഗത്തേക്ക് ചുവട് വയ്‌ക്കാനൊരുങ്ങുന്നവര്‍ക്ക് നീലമ്മയെ പോലുള്ളവര്‍ പ്രചോദനമാകട്ടെ...