കോഴിക്കോട്: ചാലിയാറിൻ്റെ കൈവഴിയും ആയിരക്കണക്കിന് പേരുടെ ആശ്രയവുമാണ് ചെറുപുഴ. എന്നാൽ ആശങ്കയുളവാക്കുന്ന വിധത്തിൽ മാലിന്യ വാഹിനിയായി ഒഴുകുകയാണ് ഇന്ന് ചെറുപുഴ. പുഴയിലെ ജലനിരപ്പിന് മുകളിൽ പാട കെട്ടിയതു പോലെയുള്ള നിറവ്യത്യാസം പുഴയോരവാസികളെ കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്.
രണ്ടാഴ്‌ച മുൻപാണ് ചെറുപുഴയിൽ നേരിയതോതിൽ നിറമാറ്റം കണ്ടു തുടങ്ങിയത്. ആദ്യം പച്ച നിറത്തിലായിരുന്നു. പിന്നീട് രണ്ട് ദിവസം മുൻപാണ് നിറം കടും മഞ്ഞയും ചുവപ്പും നിറത്തിൽ പുഴയിൽ പാട കെട്ടിയത്. ചാലിയാറിന് കുറുകെ ഊർക്കടവിൽ ബ്രിഡ്‌ജിന് താഴെ സ്ഥാപിച്ച റെഗുലേറ്ററിൻ്റെ ഷട്ടറുകൾ പൂർണമായി അടച്ചതോടെയാണ് ചെറുപുഴയിലെ നിറം മാറ്റത്തിൻ്റെ തീവ്രത വർധിച്ചത്.
പുഴയിലെ ഒഴുക്ക് നിലച്ചതോടെ ചെറുപുഴയിലെ വെള്ളം മുഴുവനായി നിറം മാറി പാട കെട്ടിയ അവസ്ഥയിലാണ്. നിരവധി കുടിവെള്ള സ്രോതസുകളും ജലസേചന പദ്ധതികളും പ്രവർത്തിക്കുന്നുണ്ട് ചെറുപുഴയുടെ തീര ഭാഗങ്ങളിൽ. വെള്ളത്തിന് ഏറെ ക്ഷാമം നേരിടുന്ന ജനങ്ങള്‍ ചെറുപുഴയിലെ ജലസ്രോതസുകളെയാണ് ആശ്രയിക്കുന്നത്. അവരെല്ലാം ഇപ്പോൾ കടുത്ത ആശങ്കയിലാണ് കഴിയുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പുഴയോരവാസികൾ നിത്യവും കുളിക്കാനും അലക്കുന്നതിനും ചെറുപുഴയാണ് ആശ്രയിക്കുന്നത്. നിരവധി കുളികടവുകളാണ് പുഴയുടെ ഇരു ഭാഗങ്ങളിലും ഉള്ളത്. എന്നാൽ പുഴയിലെ വെള്ളത്തിന് നിറം മാറ്റം വന്നതോടെ പുഴയിൽ ഇറങ്ങിയാൽ ചൊറിച്ചിൽ ഉൾപ്പെടെയുള്ള സാംക്രമിക രോഗബാധയും ഉണ്ടാവുന്നുണ്ട്.
അടിയന്തരമായി ആരോഗ്യവകുപ്പിൻ്റെ നേതൃത്വത്തിൽ പഠനം നടത്തുകയും സാമ്പിളുകൾ ശേഖരിച്ച് കാരണം കണ്ടെത്തുകയും വേണം എന്നതാണ് ഇപ്പോൾ പുഴയോരവാസികളുടെ ആവശ്യം. ഇക്കാലമത്രയും ഇല്ലാത്ത വിധത്തിൽ ചെറുപുഴയെ നാശത്തിൻ്റെ വക്കിലേക്ക് എത്തിക്കുകയും ആശങ്കപ്പെടുത്തുന്ന വിധത്തിലുള്ള നിറം മാറ്റത്തിൻ്റെ കാരണം കണ്ടെത്തി എത്രയും പെട്ടെന്ന് പ്രതിവിധി ഉണ്ടാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.